കാറുകളും ചീറ്റപ്പുലികളും പ്രമേയം; മുസഫര്‍ അലിയുടെ കലാപ്രദര്‍ശനത്തിലെ കൗതുകങ്ങള്‍
കാറുകളും ചീറ്റപ്പുലികളും പ്രമേയം; മുസഫര്‍ അലിയുടെ കലാപ്രദര്‍ശനത്തിലെ കൗതുകങ്ങള്‍
New Delhi / January 17, 2023
ന്യൂഡല്‍ഹി: അര നൂറ്റാണ്ട് മുമ്പ് മുസാഫര്‍ അലി ലഖ്നൗവില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് മാറി താമസിക്കുമ്പോള്‍ അവധി പഴയ രാജകുടുംബാംഗമെന്ന ആഡംബര ജീവിതത്തിന്‍റെ ലാഞ്ഛനകളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സ്വന്തം കാലില്‍ നിന്ന് വരുമാനം ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നു തന്‍റെ ഈ പറിച്ചുനടല്‍ എന്ന് മുസാഫര്‍ അലി ഓര്‍മ്മിക്കുന്നു.
വിഖ്യാത സംവിധായകനും കലാകാരനുമായ അദ്ദേഹത്തിന്‍റെ ബഹുമുഖ വ്യക്തിത്വമാണ് ഡല്‍ഹിയിലെ ബിക്കാനീര്‍ ഹൗസില്‍ നടക്കുന്ന സിനിമേതര കലാസൃഷ്ടികളുടെ പ്രദര്‍ശനത്തിലൂടെ കാഴ്ചക്കാര്‍ക്ക് ലഭിക്കുന്നത്. അദ്ദേഹത്തിന്‍റെ കലാസൃഷ്ടികളില്‍ ഏറിയ പങ്കും കാറുകളാണ്. 60-കളുടെ തുടക്കത്തില്‍ അദ്ദേഹം കൊല്‍ക്കത്തയില്‍ കണ്ട കാറുകളും ആയി ഇതിന് യാതൊരു സാമ്യവുമില്ല. അവിടെ സൈക്കിളില്‍ ആയിരുന്നു തന്‍റെ സഞ്ചാരം എന്നും അദ്ദേഹം പറഞ്ഞു.
സിനിമേതര കലാസൃഷ്ടികളുടെ പ്രദര്‍ശനത്തിലൂടെ കേവലം ഒരു കലാ വിഭാഗവുമായി മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല തന്‍റെ വ്യക്തിത്വമെന്ന് മുസാഫര്‍ അലി തെളിയിക്കുകയാണ്. എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ ഉമ്രാവോജാന്‍ (1980) ഗമന്‍(1978) എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം വരച്ചുകാട്ടിയ ബഹുവര്‍ണ്ണ സങ്കല്‍പ്പങ്ങളാണ് ക്യാന്‍വാസിലും ബ്രഷിലൂടെയുമായി അദ്ദേഹത്തിന്‍റെ രചനകളില്‍ കാണപ്പെടുന്നത്.
അരനൂറ്റാണ്ടായി തുടര്‍ന്നുവരുന്ന കലാസപര്യയാണിതെന്ന് ഷോയുടെ ക്യൂറേറ്ററായ ഉമ നായര്‍ പറഞ്ഞു. രാജ്യമെമ്പാടും ഏകാന്തപഥികനായി യാത്ര ചെയ്ത അദ്ദേഹത്തിന്‍റെ സ്വയം കണ്ടെത്തലുകളാണ് കാഴ്ചക്കാര്‍ക്ക് പ്രചോദനമാകുന്നത്.
കൊല്‍ക്കത്തയില്‍ പരസ്യ വിതരണ രംഗത്ത് പ്രവര്‍ത്തിച്ച കാലഘട്ടത്തിലാണ് അദ്ദേഹം ആദ്യ കലാപ്രദര്‍ശനം 1968 ല്‍ ഒരുക്കുന്നത്. ക്രയോണ്‍ എണ്ണ ചായ ചിത്രങ്ങളുമാണ് അന്ന് വരച്ചിരുന്നത.് പല ചിത്രങ്ങളും വില്‍ക്കാനും സാധിച്ചിരുന്നുവെന്ന് 78 കാരനായ മുസാഫര്‍ അലി ഓര്‍ക്കുന്നു.
അലിഗഡ് സര്‍വകലാശാലയിലെ ഉപരിപഠനത്തിനു ശേഷമാണ് മുസാഫര്‍ അലി ജോലി തേടി കൊല്‍ക്കത്തയില്‍ എത്തുന്നത്. സസ്യശാസ്ത്രത്തിനും രസതന്ത്രത്തിനും പുറമേ ഭൗമശാസ്ത്രം ആയിരുന്നു അദ്ദേഹത്തിന്‍റെ പഠന വിഷയങ്ങള്‍. ഭൂമിയില്‍ ജീവിച്ചുകൊണ്ട് ഭൂമിക്ക് അകത്തും പുറത്തുമുള്ള ശിലകളിലൂടെ വിവിധ കാര്യങ്ങള്‍ തനിക്ക് കാണാന്‍ സാധിച്ചു. ക്രയോണുകളിലും എണ്ണച്ചായയിലും ഉള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ പല ശിലകളെ അടിസ്ഥാനമാക്കിയുള്ളതാണ്.
നാഗരിക ജീവിതത്തിന്‍റെ സ്വാധീനമാണ് തന്‍റെ ബാല്യകാല ഇഷ്ടങ്ങളായ കാറുകളെ വരയ്ക്കാന്‍ മുസാഫര്‍ അലിയെ പ്രേരിപ്പിച്ചത്. ബിക്കാനിര്‍ ഹൗസില്‍ മാഷ് ആര്‍ട്ട് സംഘടിപ്പിക്കുന്ന മുസാഫര്‍ അലി എന്ന ചിത്രപ്രദര്‍ശനത്തിലെ കേന്ദ്രബിന്ദു കാര്‍ ആയതും അതുകൊണ്ടുതന്നെയാണ് എന്ന് ഉമാ നായര്‍ ചൂണ്ടിക്കാട്ടി. കാറുകളുടെ പുറം ഭാഗം മാത്രമല്ല അകംഭാഗവും രചനകളില്‍ മുഖ്യമായി കാണാം. മുന്നിലെഗ്ലാസ,് ഡാഷ്ബോര്‍ഡ് എന്നിവയൊക്കെ രചനകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാശ്ചാത്യ-പൗരസ്ത്യ പാരമ്പര്യ സ്വാധീനത്തില്‍ ഉള്‍ക്കൊണ്ടവയാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ള നിറങ്ങള്‍ എന്നും ഉമാ നായര്‍ ചൂണ്ടിക്കാട്ടി.
മനുഷ്യന്‍റെ അനുഭവങ്ങളും ചരിത്രവും കൂട്ടിച്ചേര്‍ത്തുള്ള മിശ്രമാണ് മുസാഫര്‍ അലിയുടെ രചനകളില്‍ കാണാവുന്നതെന്ന് മാഷാ ആര്‍ട്ടിന്‍റെ സിഇഒയായ സമര്‍ഥ് മാഥൂര്‍ പറഞ്ഞു. കലയിലും രൂപകല്പനയിലും അനന്തമായ സാധ്യതകളാണ് ഇത് തുറക്കുന്നത്. കലാകാരډാരെയും കലാവസ്തുക്കളുടെ ശേഖരിക്കുന്നവരെയും പുതിയ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിയത്തെയും എന്‍ജിനീയറിംഗിനെയും സമന്വയിപ്പിച്ച 1900ങ്ങളിലെ കളിപ്പാട്ടങ്ങള്‍ ആയിരുന്നു കാറുകള്‍ എന്ന് മുസാഫര്‍ അലി പറഞ്ഞു. സ്വപ്നങ്ങളെ ചക്രങ്ങളിലാക്കി കൊണ്ടുപോവുകയാണ് കാറുകള്‍ ചെയ്തിരുന്നത്. മഞ്ഞുമൂടിയ മലകള്‍ പലരുടെയും സ്വപ്നങ്ങളില്‍ മാത്രം ഉണ്ടായിരുന്നതാണ്. കാറുകളിലൂടെ അവ നേരിട്ട് കാണുന്ന യാഥാര്‍ത്ഥ്യത്തിലേക്ക് അവര്‍ക്ക് എത്താന്‍ സാധിച്ചു. മരം, തുകല്‍, എന്‍ജിന്‍ ഓയില്‍ എന്നിവയുടെ ഗന്ധങ്ങളിലേക്കുള്ള ഗൃഹാതുരത്വമുള്ള മടക്കയാത്രയാണ് തനിക്ക് കാറുകളെന്നും മുസാഫര്‍ അലി പറഞ്ഞു.
പ്രകൃതിയിലും സാങ്കേതികവിദ്യയിലും ഉള്ള സൗന്ദര്യങ്ങളെ അഭിനന്ദിക്കാന്‍ ഈ കലാകാരന്‍ ഒരിക്കലും മടി കാണിച്ചിട്ടില്ല. എട്ട് മുറികളിലായി ഒരുക്കിയിരിക്കുന്ന കലാപ്രദര്‍ശനത്തിലെ പ്രധാന ഇനങ്ങള്‍ ചീത്ത പുലിയും കുതിരകളുമാണെന്ന് ഉമാ നായര്‍ ചൂണ്ടിക്കാട്ടി. ചീറ്റപ്പുലികളുടെ ചിത്രങ്ങള്‍ കാഴ്ചക്കാരില്‍ നിന്നും ഏറെ അഭിനന്ദനം ഏറ്റുവാങ്ങി. നാലു മാസങ്ങള്‍ക്ക് മുമ്പ് ചീറ്റപ്പുലികളെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ച പശ്ചാത്തലത്തില്‍ ഈ പ്രദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.
മൂന്ന് ചീറ്റപ്പുലികള്‍ ഗാംഭീര്യത്തോടെ ഇരിക്കുന്ന വലിയചിത്രമാണ് ഏറെപ്പേരെ ആകര്‍ഷിക്കുന്നത്. വെളിച്ചവും നിഴലും മാറിമറിയുന്ന വന്യജീവി സങ്കേതത്തില്‍ അല്ലലില്ലാതെ വിശ്രമിക്കുന്ന ചീറ്റകളുടെ ചിത്രം ഏറെ ജീവിതഗന്ധിയാണെന്ന് ഉമാനായര്‍ പറഞ്ഞു. ചീറ്റകളാണ് സൃഷ്ടിയുടെ പ്രതിപാദ്യമെങ്കിലും പൈതൃക ഭൂപ്രകൃതിയിലൂടെ സാംസ്ക്കാരിക സാന്നിദ്ധ്യവും പ്രകടമാണ്. പുത്തനുണര്‍വും നേര്‍മ്മയുടെ ആകര്‍ഷണവും ഇത് തരുന്നുവെന്ന് ഉമ പറഞ്ഞു.
രാജ്യാന്തര തലത്തില്‍ നിരവധി ചലച്ചിത്രമേളകളിലും ഫാഷന്‍ ഷോകളിലും വിധികര്‍ത്താവായും മുസാഫര്‍ അലി തിളങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പത്നി മീര അലിയുടെ സ്വാധീനവും കലാസൃഷ്ടികള്‍ക്ക് പിന്നിലുണ്ട്.