ഏഷ്യയിലെ മികച്ച സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം കേരളത്തിലേത്: മന്ത്രി രാജീ

വെന്‍ഡ്ആന്‍ഗോയുടെ ആദ്യ വെര്‍ച്വല്‍ ഫുഡ് കോര്‍ട്ട് ഔട്ട്ലെറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു
Trivandrum / November 6, 2022

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം കേരളത്തിലാണെന്ന് നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഉല്‍പ്പന്നങ്ങളുമായി ഇന്ത്യയിലേക്ക് വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യാതൊരു തടസ്സങ്ങളുമില്ലാതെ പ്രവര്‍ത്തിക്കാനും വളരാനും സാധിക്കുന്നത് കേരളത്തിലാണെന്നും സംസ്ഥാനത്തെ പ്രമുഖ ആഗോള ഐടി കമ്പനികള്‍ ഇതിന് അടിവരയിടുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട്ട് കിയോസ്ക് ഉത്പന്നമായ വെര്‍സിക്കിള്‍സ് ടെക്നോളജീസിന്‍റെ വെര്‍ച്വല്‍ ഫുഡ് കോര്‍ട്ടായ വെന്‍ഡ്ആന്‍ഗോയുടെ ആദ്യ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 


ഈയിടെ നടന്ന ഡിഫന്‍സ് എക്സ്പോയില്‍ ഇന്ത്യന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് സെമികണ്ടക്ടര്‍ അസോസിയേഷനുമായി (ഐഇഎസ്എ) നടത്തിയ ആശയവിനിമയത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ തുടക്കത്തില്‍ ബ്രോഷറുകളും പോസ്റ്റര്‍മാറ്ററുകളും ഔപചാരികമായി സമര്‍പ്പിക്കുമ്പോള്‍ കമ്പനികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഉടനടി കൊണ്ടുവരാന്‍ കഴിയുന്ന ഒരേയൊരു ഇടം കേരളമാണെന്ന് വെളിപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.
കേരളത്തിലെ ഐടി മേഖലയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. കൊച്ചിയില്‍ കോഗ്നിസന്‍സ് ടെക്നോളജീസ് 1.5 ലക്ഷം ചതുരശ്ര അടിയില്‍ സ്ഥാപനം തുറന്നു. ടാറ്റ എല്‍ക്സിക്ക് കേരളത്തില്‍ 50 ശതമാനം തൊഴിലാളികളുണ്ട്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം 36 ഏക്കര്‍ കാമ്പസ് സ്ഥാപിക്കുകയാണ്.


ഐടി വ്യവസായത്തിനും മറ്റ് മേഖലകള്‍ക്കും സുഗമമായ നടത്തിപ്പിന് ചേര്‍ന്ന അന്തരീക്ഷമുള്ള സംസ്ഥാനമായതിനാലാണ് 'വര്‍ക്ക് ഫ്രം കേരള' എന്ന ആശയം സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാനത്ത് സ്ഥലപരിമിതിയുടെ പ്രശ്നങ്ങളുണ്ട്. അതിനാല്‍ സ്റ്റാര്‍ട്ടപ്പുകളിലും വളരെയധികം സാധ്യതകളുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലും (എംഎസ്എംഇ) ശ്രദ്ധ കേന്ദ്രീകരിക്കണം. സംസ്ഥാനത്തുടനീളം ഒരു ലക്ഷം എംഎസ്എംഇകള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സാമ്പത്തിക വര്‍ഷം 'സംരംഭകത്വ വര്‍ഷമായി' ആചരിക്കുന്നത്. ഏഴ് മാസത്തിനുള്ളില്‍ തന്നെ 80,000 കടന്നിരിക്കുന്നു. സാധാരണയായി വാര്‍ഷിക ശരാശരി 10,000 ആണ്. അപ്പോള്‍ ഇത് വലിയ നേട്ടമാണ്. പുതിയ ആശയങ്ങളുമായി വരുന്ന യുവാക്കള്‍ക്ക് കണ്‍സള്‍ട്ടേഷന്‍ നല്‍കുന്നതിനായി എല്ലാ ജില്ലയിലും എംഎസ്എംഇ ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 


ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം റെസ്റ്റോറന്‍റുകളില്‍ നിന്ന് ഒരു ബില്ലില്‍ ഭക്ഷണം തെരഞ്ഞെടുക്കാനും നിയുക്ത സ്ഥലങ്ങളില്‍ നിന്ന് അവ സ്വീകരിക്കുന്നതിനുമായുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് വെന്‍ഡ്ആന്‍ഗോ. തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറിലാണ് ആദ്യ ഔട്ട്ലറ്റ്.
വെന്‍ഡ്ആന്‍ഗോയുടെ കിയോസ്ക്കുകള്‍ക്ക് ഒന്നിലധികം കാര്യങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനപ്പുറം സാധ്യതകളുണ്ടെന്നും ഇത് ഒരു കേന്ദ്രീകൃത വെന്‍ഡിംഗ് മാളായി മാറുമെന്നും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) സിഇഒ അനൂപ് അംബിക പറഞ്ഞു.


തങ്ങളുടെ സംരംഭകത്വ ആശയങ്ങള്‍ക്ക് തുടക്കമിട്ട സംസ്ഥാനത്തിന് എന്തെങ്കിലും തിരികെ നല്‍കണം എന്ന പ്രേരണയില്‍ നിന്നാണ് ഈ സംരംഭം പിറന്നതെന്ന് വെന്‍ഡ്ആന്‍ഗോ സഹസ്ഥാപകന്‍ കിരണ്‍ കരുണാകരന്‍ പറഞ്ഞു. ഓരോ വെന്‍ഡ്ആന്‍ഗോ ലൊക്കേഷനിലും കുറഞ്ഞത് അഞ്ച് പേര്‍ക്ക് നേരിട്ടും 10 പേര്‍ക്ക് അല്ലാതെയും ജോലി നല്‍കാന്‍ കഴിയും. എന്‍ജിഒകളുടെ ഉത്പന്നങ്ങളും വീടുകളില്‍ ഉണ്ടാക്കുന്ന കേക്കും അച്ചാറും വെന്‍ഡ്ആന്‍ഗോ ഔട്ട്ലറ്റുകള്‍ വഴി വില്‍ക്കും. മറ്റു സംസ്ഥാനങ്ങളിലും ഔട്ട്ലറ്റ് തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 'മേക്ക് ഇന്‍ ഇന്ത്യ ആന്‍ഡ് മെയ്ഡ് ഇന്‍ കേരള' എന്ന ആശയം സൃഷ്ടിക്കാനാകുമെന്ന് വെര്‍സിക്കിള്‍സ് ടെക്നോളജീസ് സിഇഒ മനോജ് ദത്തന്‍ പറഞ്ഞു. കമ്പനിക്ക് വേണ്ടതെല്ലാം തിരുവനന്തപുരത്ത് തന്നെ വികസിപ്പിച്ചെടുത്തതാണെന്നും ഇത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.


വെന്‍ഡ്ആന്‍ഗോ ക്രിയേറ്റീവ് ഡയറക്ടര്‍ ഡോ.രേഷ്മ തോമസ് സ്വാഗതം പറഞ്ഞു. വെന്‍ഡ്ആന്‍ഗോ സ്ഥാപകനും സിടിഒയുമായ  അനീഷ് സുഹൈല്‍, ബിസിസിഐ മുന്‍ സെക്രട്ടറി എസ്.കെ. നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.     


ഉപഭോക്താവിന് വിവിധ റെസ്റ്റോറന്‍റുകളില്‍ നിന്ന് സൂപ്പ്, ബിരിയാണി, നൂഡില്‍സ്, ഇറ്റാലിയന്‍ ടേക്ക്ഔട്ട് ഉള്‍പ്പെടെ ഇഷ്ടമുള്ള എന്തു വിഭവങ്ങളും ഓര്‍ഡര്‍ ചെയ്യാം. വെന്‍ഡ്ആന്‍ഗോ പോര്‍ട്ടലില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും അത് എത്തിക്കുന്നതിനുള്ള സമയവും സ്ഥലവും രേഖപ്പെടുത്താനാകും. ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനം പേയ്മെന്‍റ് ഗേറ്റ്വേകളുമായി സംയോജിപ്പിച്ചിരിക്കുന്നു. പേയ്മെന്‍റ് ചെയ്തുകഴിഞ്ഞാല്‍ ഭക്ഷണം ലഭിക്കുന്നതിനായി ഉപഭോക്താവിന് കിയോസ്ക് ബോക്സ് നമ്പറുള്ള ഒടിപി ലഭിക്കും. 
കൂടുതല്‍ വിവരങ്ങള്‍ക്ക്:  www.vendngo.in.

Photo Gallery

+
Content
+
Content
+
Content
+
Content
+
Content