കെഎസ്എഫ്ഡിസി നിര്‍മ്മിച്ച ആദ്യസിനിമ 'നിഷിദ്ധോ' നവംബര്‍ 11 ന് തിയേറ്ററില്‍

ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിച്ചു
Trivandrum / November 2, 2022

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ 'വനിതകളുടെ സംവിധാനത്തിലുള്ള സിനിമ' പദ്ധതിയില്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ്ഡിസി) നിര്‍മ്മിച്ച ആദ്യ സിനിമ 'നിഷിദ്ധോ' നവംബര്‍ 11 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. സിനിമയുടെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം സാംസ്കാരിക മന്ത്രി വി.എന്‍.വാസവന്‍ സിനിമാതാരം പ്രിയങ്കാ നായര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം ഒളിമ്പിയ ഹാളില്‍ 27-ാമത് ഐ.എഫ്.എഫ്.കെ. സംഘാടകസമിതി രൂപീകരണയോഗത്തില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി സന്നിഹിതരായിരുന്നു.

സിനിമയുടെ ടിക്കറ്റിനൊപ്പം ആകര്‍ഷകമായ സമ്മാന കൂപ്പണ്‍ പദ്ധതി കെഎസ്എഫ്ഡിസി ഒരുക്കിയിട്ടുണ്ട്. ഒന്നാംസമ്മാനം ആക്ടിവ സ്കൂട്ടര്‍, രണ്ടാം സമ്മാനം രണ്ടു പേര്‍ക്ക് 55 ഇഞ്ച് എല്‍ഇഡി ടിവി, മൂന്നാം സമ്മാനം മൂന്ന് പേര്‍ക്ക് വാഷിംഗ് മെഷീന്‍ എന്നിവയാണ് സമ്മാനങ്ങള്‍. കെഎസ്എഫ്ഡിസി തിയേറ്ററുകളിലും നിഷിദ്ധോ റിലീസ് ചെയ്യുന്ന മറ്റ് തിയേറ്ററുകളിലും ഇന്നുമുതല്‍ (നവംബര്‍ 3) ടിക്കറ്റ് ലഭിക്കും. 

2019-20 വര്‍ഷത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ 'വനിതകളുടെ സംവിധാനത്തിലുള്ള സിനിമ' പദ്ധതി ആരംഭിച്ചത്. പദ്ധതിയിലെ ആദ്യ സിനിമയാണ് താര രാമാനുജന്‍ സംവിധാനം ചെയ്ത നിഷിദ്ധോ. 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍
ഇന്ത്യയില്‍ നിന്നുള്ള മികച്ച നവാഗത സംവിധായികയ്ക്കുള്ള എഫ്എഫ്എസ്ഐ കെ ആര്‍. മോഹനന്‍ അവാര്‍ഡ് നിഷിദ്ധോയിലൂടെ താര രാമാനുജന്‍ നേടി. 52-ാമത് സംസ്ഥാന ചലച്ചിത്ര  പുരസ്കാരത്തില്‍ മികച്ച രണ്ടാമത്തെ ചിത്രമായിരുന്നു നിഷിദ്ധോ. 2022 ലെ ഒട്ടാവ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിമായി തെരഞ്ഞെടുക്കപ്പെട്ട നിഷിദ്ധോ 13-ാമത് ബെംഗളൂരു ഇന്‍റനാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ ഇന്ത്യന്‍ സിനിമാ മത്സരവിഭാഗത്തിലും 27-ാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ചിരുന്നു.

പശ്ചിമ ബംഗാളില്‍ നിന്നും കേരളത്തിലേക്ക് കുടിയേറിയ തൊഴിലാളിയും തമിഴ് യുവതിയുമായുള്ള ബന്ധവും അവരുടെ ജീവിത സംഘര്‍ഷങ്ങളുമാണ് നിഷിദ്ധോ പ്രമേയമാക്കുന്നത്. കനി കുസൃതിയും തന്‍മയ് ധനാനിയയുമാണ് പ്രധാന അഭിനേതാക്കള്‍.

ഐ.ബി. സതീഷ് എം.എല്‍.എ, കെ.എസ്.എഫ്.ഡി.സി. മാനേജിംഗ് ഡയറക്ടര്‍ എന്‍. മായ ഐ എഫ് എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, നടന്‍ ഹരീശ്രീ അശോകന്‍, സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

Photo Gallery

+
Content