സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിദ്യാര്‍ത്ഥി സംരംഭകര്‍ക്കുമുള്ള പേറ്റന്‍റ് ചെലവ് തുക സര്‍ക്കാര്‍ തിരികെ നല്‍കും: പദ്ധതി നടപ്പിലാക്കുന്നത് കെഎസ്യുഎം

ഇന്ത്യന്‍ പേറ്റന്‍റുകള്‍ക്ക് രണ്ട് ലക്ഷം രൂപയും വിദേശ പേറ്റന്‍റുകള്‍ക്ക് 10 ലക്ഷം രൂപ വരെയും ലഭിക്കും
Trivandrum / November 1, 2022

തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിദ്യാര്‍ത്ഥികളുടെ ഉല്‍പ്പന്നങ്ങള്‍ക്കും പേറ്റന്‍റിനായി ചെലവായ തുക സര്‍ക്കാര്‍ നല്കും. പേറ്റന്‍റ് സപ്പോര്‍ട്ട് സ്കീമിലൂടെ വിദേശ പേറ്റന്‍റുകള്‍ക്ക് 10 ലക്ഷവും ഇന്ത്യന്‍ പേറ്റന്‍റിന് 2 ലക്ഷം രൂപയുമാണ് തിരികെ ലഭിക്കുക.   സംസ്ഥാന സര്‍ക്കാറിന്‍റെ സംരംഭകത്വ വികസന നോഡല്‍ ഏജന്‍സിയായ കെഎസ്യുഎമ്മാണ് പേറ്റന്‍റ് സപ്പോര്‍ട്ട് പദ്ധതി നടപ്പിലാക്കുന്നത്.

വാണിജ്യസാധ്യതയുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ച് പേറ്റന്‍റ് നേടിയെടുക്കുന്ന സംരംഭകര്‍ക്ക് പേറ്റന്‍റ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള കണ്‍സള്‍ട്ടേഷന്‍ ഫീസ് ഉള്‍പ്പെടെയുള്ളവയ്ക്ക് ചെലവാകുന്ന തുക പദ്ധതിയിലൂടെ തിരികെ ലഭിക്കും.

സ്റ്റാര്‍ട്ടപ്പുകളേയും വിദ്യാര്‍ത്ഥികളേയും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള മികച്ച പദ്ധതികളിലൊന്നാണിതെന്ന് കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. മികച്ച ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുകയും അവയ്ക്ക് പേറ്റന്‍റ് നേടുകയും വിപണി കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കേരളത്തിലെ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ പദ്ധതിയിലൂടെ വലിയ പിന്തുണയാണ് കെ.എസ്.യു.എം നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പേറ്റന്‍റ് അപേക്ഷയുടെ ഏതു ഘട്ടത്തിലും സംരംഭകര്‍ക്ക് പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. 2015 നവംബര്‍ ഒന്‍പതിന് ശേഷം അംഗീകൃത പേറ്റന്‍റ് അറ്റോര്‍ണി മുഖേന ഫയല്‍ ചെയ്തിട്ടുള്ള പേറ്റന്‍റ് അപേക്ഷകരെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുന്നത്. 

ഓരോ മാസവും 20-ന് മുമ്പ് ലഭിക്കുന്ന അപേക്ഷകള്‍ ആ മാസവും 20ന് ശേഷം ലഭിക്കുന്നവ അടുത്ത മാസവുമായിരിക്കും പ്രോസസ്സ് ചെയ്യുക. 


രജിസ്ട്രേഷന് സന്ദര്‍ശിക്കുക:   startupmission.kerala.gov.in/schemes/patent-support.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  patent@startupmission.in.

Photo Gallery