ഗ്ലോബല്‍ ട്രാവല്‍ മാര്‍ട്ട് എക്സ്പോ-2026 ആന്ധ്രാ ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

Trivandrum / June 4, 2026

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രശസ്ത ട്രാവല്‍-ട്രേഡ് എക്സ്പോയായ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് (ജിടിഎം) രണ്ടാം പതിപ്പിന്‍റെ ഭാഗമായുള്ള ഗ്ലോബല്‍ ട്രാവല്‍ മാര്‍ട്ട് എക്സ്പോ-2026 ന് തുടക്കമായി. ആയിരത്തിലധികം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അതുല്യമായ ടൂറിസം ഉല്‍പന്നങ്ങള്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു.


അമരവിള ഗോള്‍ഡന്‍ പാലസ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന എക്സ്പോ ആന്ധ്രാപ്രദേശ് ടൂറിസം സാംസ്കാരിക മന്ത്രി കന്ദുല ദുര്‍ഗേഷ്  ഉദ്ഘാടനം ചെയ്തു.

കേരള ടൂറിസം മേഖലയിലെ മികച്ച മാതൃകകള്‍ പകര്‍ത്താന്‍ ആന്ധ്രാപ്രദേശ് താത്പര്യപ്പെടുന്നതായി കന്ദുല ദുര്‍ഗേഷ് പറഞ്ഞു. കേരളത്തിലെ വെല്‍നസ് സെന്‍ററുകള്‍, തീരദേശ ടൂറിസം പ്രവര്‍ത്തനങ്ങള്‍, ക്രൂയിസ് ടൂറിസം എന്നിവ മികച്ചതാണ്. വ്യത്യസ്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഒത്തുചേരാനാകും. ഇത് വിനോദസഞ്ചാരികള്‍ക്ക് സവിശേഷമായ അനുഭവം നല്‍കും.  ഇന്ത്യ ലോകത്തിനായി കരുതിവച്ചിരിക്കുന്ന വ്യത്യസ്തമായ ടൂറിസം അനുഭവം പ്രദര്‍ശിപ്പിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളുടെയും ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പൊതുവേദി സൃഷ്ടിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. ജിടിഎമ്മിന്‍റെ അടുത്ത പതിപ്പ് ആന്ധ്രാപ്രദേശില്‍ നടക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

ചടങ്ങില്‍ ആന്ധ്രാപ്രദേശ് സ്പെഷ്യല്‍ ചീഫ് സെക്രട്ടറി അജയ് ജെയിന്‍ 'സ്വര്‍ണ ആന്ധ്ര വിഷന്‍ 2047' എന്ന വിഷയത്തില്‍ അവതരണം നടത്തി.

ആന്ധ്രാപ്രദേശ് ടൂറിസം ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ പത്മറാണി, ടിസിസിഐ പ്രസിഡന്‍റ് എസ്എന്‍ രഘുചന്ദ്രന്‍ നായര്‍, സികെടിഐ പ്രസിഡന്‍റ് ഇഎം നജീബ്, ജിടിഎം സിഇഒ സിജി നായര്‍, എസ്കെഎച്ച്എഫ് സെക്രട്ടറി ജനറല്‍ പ്രസാദ് മഞ്ഞളി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിനും വിപണി സാധ്യതകള്‍ തേടുന്നതിനും ബിസിനസ് പങ്കാളിത്തത്തിനും നെറ്റ്വര്‍ക്കിംഗിനുമായി 1000-ത്തിലധികം വിദേശ-അഭ്യന്തര ബയേഴ്സും 300 ലധികം കോര്‍പ്പറേറ്റ് ബയേഴ്സും എക്സ്പോയില്‍ പങ്കെടുക്കുന്നുണ്ട്.

സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്കെഎച്ച്എഫ്), ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ടിസിസിഐ), തവസ് വെഞ്ച്വേഴ്സ്, മെട്രോ മാര്‍ട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കേരള ടൂറിസത്തിന്‍റെയും ഇന്ത്യ ടൂറിസത്തിന്‍റെയും സഹകരണത്തോടെയാണ് ജിടിഎം-2026 സംഘടിപ്പിക്കുന്നത്.

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടൂറിസം സംഘടനകള്‍, എയര്‍ലൈനുകള്‍, ട്രാവല്‍ ഏജന്‍റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ടെക് ഇന്നൊവേറ്റര്‍മാര്‍ തുടങ്ങിയവരുടെ 200 ലധികം സ്റ്റാളുകളും ട്രാവല്‍-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തര്‍ദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും എക്സ്പോയിലുണ്ട്.

എക്സിബിറ്റേഴ്സിനും ബയേഴ്സിനും ആഗോള ട്രാവല്‍-ടൂറിസം വ്യവസായത്തിലെ പ്രമുഖരുമായി  ബിസിനസ് പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് ജിടിഎം അവസരമൊരുക്കും. ദക്ഷിണ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടി യോജിപ്പിച്ചുകൊണ്ടുള്ള വ്യത്യസ്ത ടൂറിസം സര്‍ക്യൂട്ടുകള്‍ ജിടിഎമ്മില്‍ അവതരിപ്പിക്കും. ആയുര്‍വേദത്തെ ആഗോള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് പരിചയപ്പെടുത്തുന്ന പരിപാടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹോസ്പിറ്റാലിറ്റി എജ്യുക്കേഷന്‍, മെഡിക്കല്‍ ടൂറിസം, ആയുര്‍വേദവും കേരള ടൂറിസവും എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടന്നു. ഇന്ന് (ജൂണ്‍ 5) 'ഫാം ടൂറിസം: കേരളത്തിലെ ഗ്രാമങ്ങളുടെ സുസ്ഥിര വളര്‍ച്ച' എന്ന വിഷയത്തില്‍ നടക്കുന്ന സെഷനില്‍ കൃഷിമന്ത്രി ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തും.

ട്രാവന്‍കൂര്‍ എക്സ്പീരിയന്‍സ് സോണ്‍ ജിടിഎം-2026 ലെ പ്രധാന ആകര്‍ഷണമാണ്. ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍, കഫേകള്‍, കാറ്ററിംഗ് വ്യവസായം എന്നിവയ്ക്കായുള്ള ഉല്‍പ്പന്നങ്ങളും പരിഹാരങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനായി ജിടിഎമ്മില്‍ ഹൊറെക പവലിയന്‍ ഒരുക്കും. ബിസിനസ് നെറ്റ്വര്‍ക്കിംഗിനും സോഴ്സിംഗിനുമുള്ള കേന്ദ്രീകൃത പ്ലാറ്റ് ഫോമായി ഈ പവലിയന്‍ പ്രവര്‍ത്തിക്കും.

എക്സ്പോയിലേക്ക് ഇന്ന് (ജൂണ്‍ 5) പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.

Photo Gallery

+
Content
+
Content
+
Content