ടൂറിസം പങ്കാളികള്‍ സുസ്ഥിര, ഉത്തരവാദിത്ത മാതൃക ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്ന് ജിടിഎം സെമിനാര്‍

Trivandrum / June 5, 2026


തിരുവനന്തപുരം: ടൂറിസം പങ്കാളികള്‍ സുസ്ഥിര, ഉത്തരവാദിത്ത മാതൃക ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്ന് ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് (ജിടിഎം-2026) സെമിനാര്‍. സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ മാതൃകയിലൂടെ ടൂറിസം വ്യവസായവും പ്രവര്‍ത്തനങ്ങളും നടപ്പാക്കാന്‍ പങ്കാളികള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് സെമിനാറില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ജിടിഎമ്മിന്‍റെ സമാപന ദിവസം 'സമൂഹ ക്ഷേമത്തിനും സമഗ്ര വളര്‍ച്ചയ്ക്കും വേണ്ടി ഉത്തരവാദിത്ത ടൂറിസം' എന്ന വിഷയത്തില്‍ അമരവിള ഗോള്‍ഡന്‍ പാലസ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന സെമിനാറിലാണ് ഈ അഭിപ്രായമുയര്‍ന്നത്.

പരിസ്ഥിതിയെ പരിഗണിക്കുന്നതും സുസ്ഥിരവും ശുചിത്വമുള്ളതുമായ ടൂറിസം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനുമാണ് കേരളം പ്രാധാന്യം നല്‍കുന്നതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ടൂറിസം സെക്രട്ടറി ബിജു കെ പറഞ്ഞു. പ്രകൃതിയെ പരിപാലിക്കുകയും വിഭവങ്ങള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുകയാണ് സുസ്ഥിര വികസനത്തിന്‍റെ കാതല്‍. പരിസ്ഥിതിയെ ബാധിക്കുന്ന മാതൃകകള്‍ ഒഴിവാക്കി ആവാസവ്യവസ്ഥ, ജലാശയങ്ങള്‍, ഭൂപ്രകൃതി എന്നിവ ഭാവി തലമുറകള്‍ക്കായി സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇനി ടൂറിസം മേഖല മുന്‍ഗണന നല്‍കേണ്ടത്.


പ്രാദേശിക സമൂഹങ്ങള്‍ ടൂറിസത്തിന്‍റെ സജീവ പങ്കാളികളും അംബാസഡര്‍മാരുമായി മാറണം. പ്രാദേശിക ഉല്‍പാദകരെ ശാക്തീകരിക്കുക, പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ടൂറിസം പ്രവര്‍ത്തനങ്ങളില്‍ നിന്ന് സമൂഹങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവ ഇതിന്‍റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തരവാദിത്ത, അനുഭവവേദ്യ ടൂറിസത്തില്‍ സംസ്ഥാനത്തിന്‍റെ സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഉല്‍പന്നങ്ങളും പദ്ധതികളും നടപ്പാക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം ഡയറക്ടര്‍ അഞ്ജന എം പറഞ്ഞു. പരിസ്ഥിതി സൗഹൃദ പദ്ധതികളിലൂടെ കേരളത്തിന്‍റെ പച്ചപ്പും നിലനിര്‍ത്തുന്നതിലും ശുചിത്വമുള്ള  ചുറ്റുപാട് വിനോദസഞ്ചാരികള്‍ക്ക് നല്‍കാനും ടൂറിസം പങ്കാളികള്‍ ഊന്നല്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഉത്തരവാദിത്ത ടൂറിസം എന്നത് ടൂറിസം ഉല്‍പന്നം മാത്രമല്ല, ഒരു സംസ്കാരം കൂടിയാണെന്ന് വിഷയാവതരണം നടത്തി സംസാരിച്ച കേരള റസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ. രൂപേഷ് കുമാര്‍  പറഞ്ഞു. ടൂറിസം മേഖലയിലെ ബദല്‍ മാതൃക എന്ന നിലയില്‍ കാണാവുന്ന ഉത്തരവാദിത്ത ടൂറിസത്തിന് കൂടുതല്‍ തലങ്ങളിലേക്കും പ്രദേശങ്ങളിലേക്കുമുള്ള വലിയ വളര്‍ച്ചാ സാധ്യതയാണുള്ളത്. പ്രാദേശിക സമ്പദ്വ്യവസ്ഥയില്‍ അത്ഭുതകരമായ മാറ്റം കൊണ്ടുവരാനും ടൂറിസത്തിന്‍റെ വളര്‍ച്ചയ്ക്കും ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ആര്‍ടി മിഷന്‍ ജെന്‍ഡര്‍ ഓഡിറ്റ് ആന്‍ഡ് സേഫ്റ്റി ഓഡിറ്റ് ടീം അംഗവും എസ്കേപ്പ് നൗ സ്ഥാപകയുമായ ഇന്ദു കൃഷ്ണ, ആര്‍ടി ക്ലബ് ലീഡര്‍ ഇന്ദിര എന്നിവരും സംസാരിച്ചു. ജിടിഎം സിഇഒ സിജി നായര്‍ സ്വാഗതവും എസ്കെഎച്ച്എഫ് സെക്രട്ടറി പ്രസാദ് മഞ്ഞളി നന്ദിയും പറഞ്ഞു.

'സുസ്ഥിര മാതൃകയിലുള്ള കേരളത്തിന്‍റെ വികസനം' എന്ന വിഷയത്തില്‍ കേരള ഡെവലപ്മെന്‍റ് മീഡിയ ചെയര്‍മാന്‍ നസീര്‍ സലാം സംസാരിച്ചു.

ഹോസ്പിറ്റാലിറ്റി എജ്യുക്കേഷന്‍, മെഡിക്കല്‍ ടൂറിസം, ആയുര്‍വേദവും കേരള ടൂറിസവും എന്നീ വിഷയങ്ങളില്‍ വ്യാഴാഴ്ച സെമിനാര്‍ നടന്നു.

സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്കെഎച്ച്എഫ്), ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ടിസിസിഐ), തവസ് വെഞ്ച്വേഴ്സ്, മെട്രോ മാര്‍ട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കേരള ടൂറിസത്തിന്‍റെയും ഇന്ത്യ ടൂറിസത്തിന്‍റെയും സഹകരണത്തോടെയാണ് ജിടിഎം-2026 സംഘടിപ്പിച്ചത്.

1000-ത്തിലധികം വിദേശ-അഭ്യന്തര ബയേഴ്സും 300 ലധികം കോര്‍പ്പറേറ്റ് ബയേഴ്സും ജിടിഎമ്മില്‍ പങ്കെടുത്തു. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടൂറിസം സംഘടനകള്‍, എയര്‍ലൈനുകള്‍, ട്രാവല്‍ ഏജന്‍റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ടെക് ഇന്നൊവേറ്റര്‍മാര്‍ തുടങ്ങിയവരുടെ 200 ലധികം സ്റ്റാളുകളും ട്രാവല്‍-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തര്‍ദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും എക്സ്പോയില്‍ ഉണ്ടായിരുന്നു

Photo Gallery

+
Content