മൂന്നു കോടി രൂപ നിക്ഷേപവും രണ്ട് പുതിയ ഉത്പന്നങ്ങളും പ്രഖ്യാപിച്ച് ഐറോവ്

മൂന്നു കോടി രൂപ നിക്ഷേപവും രണ്ട് പുതിയ ഉത്പന്നങ്ങളും പ്രഖ്യാപിച്ച് ഐറോവ്
Kochi / October 6, 2022

കൊച്ചി: രാജ്യത്തെ വാണിജ്യാവശ്യങ്ങള്‍ക്കായുള്ള ആദ്യ തദ്ദേശീയ അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ വികസിപ്പിച്ച ഐറോവ് അഞ്ചാം വാര്‍ഷികത്തില്‍ രണ്ട് പുതിയ ഉത്പന്നങ്ങള്‍ കൂടി പ്രഖ്യാപിച്ചു. പ്രീ സീരീസ് എ നിക്ഷേപത്തിന്‍റെ ഭാഗമായി മൂന്ന് കോടി രൂപ സമാഹരണവും കെഎസ്യുഎമ്മില്‍ ഇന്‍കുബേറ്റ് ചെയ്ത ഈ സ്റ്റാര്‍ട്ടപ്പ് നടത്തി.


    വി-ഗാര്‍ഡ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്‍റെ വെഞ്ച്വര്‍ സെന്‍റര്‍ വഴിയുള്ള നിധി എസ്എസ്എസ്, വിവിധ എയ്ഞ്ജല്‍ നിക്ഷേപകര്‍ എന്നിവരില്‍ നിന്നാണ് മൂന്ന് കോടി രൂപ സമാഹരണം നടത്തിയത്. പുതിയ ഉത്പന്നവികസനം, വിപണി സാന്നിദ്ധ്യം വര്‍ധിപ്പിക്കല്‍, വ്യവസായ ലക്ഷ്യം കൈവരിക്കല്‍ എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കാനാണ് പദ്ധതിയെന്ന് സഹസ്ഥാപകന്‍ ജോണ്‍സ് ടി മത്തായി പറഞ്ഞു.


    സഹപാഠികളായിരുന്ന ജോണ്‍സ് ടി മത്തായി, കണ്ണപ്പ പളനിയപ്പന്‍ എന്നിവര്‍ ചേര്‍ന്ന് 2016 ലാണ് ഐറോവ് കമ്പനി ആരംഭിച്ചത്. ജലാന്തര്‍ ഭാഗത്തേക്ക് ചെന്ന് വ്യക്തമായ ദൃശ്യങ്ങളും വിവരശേഖരണവും നടത്തുന്ന ഐറോവ് ട്യൂണ എന്ന ഡ്രോണ്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ഏറെ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള ഈ ഉത്പന്നം ഡിആര്‍ഡിഒ, എന്‍പിഒഎല്‍, ബിപിസിഎല്‍, സിഎസ്ഐആര്‍, ഇന്ത്യന്‍ റെയില്‍വേ തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ക്ക് സേവനം നല്‍കി വരുന്നു. ഇതിനകം അമ്പതിലധികം ജലാന്തര്‍ പരിശോധനകള്‍ ഈ ഉത്പന്നം പൂര്‍ത്തിയാക്കിയിട്ടുണ്ട്.


    ഈ മേഖലയിലെ രണ്ട് പുതിയ ഉത്പന്നങ്ങളാണ് അഞ്ചാം വാര്‍ഷികത്തില്‍ കമ്പനി പ്രഖ്യാപിച്ചത്. ഐറോവ്-ടര്‍ട്ട്, ഐറോവ് ഐ ബോട്ട് ആല്‍ഫഎന്നിവയാണ് ഉത്പന്നങ്ങള്‍. പത്ത് കിലോ ഭാരം വഹിച്ച് 200 മീറ്റര്‍ ആഴത്തില്‍ വരെ പോയി വിവരശേഖരണം നടത്താന്‍ സാധിക്കുന്നതാണ് ഐറോവ് ടര്‍ട്ടെന്ന് കമ്പനി സഹസ്ഥാപകന്‍ കണ്ണപ്പ പളനിയപ്പന്‍ പറഞ്ഞു. ജലോപരിതലത്തിലൂടെ നിശ്ചിത ചുറ്റളവില്‍ ആളില്ലാതെ സഞ്ചരിച്ച് ആഴം, ഉപരിതല മലിനീകരണം, പാരിസ്ഥിതിക പ്രശ്നങ്ങള്‍  എന്നിവയുടെ വിവരശേഖരണം നടത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഐറോവ്-ഐബോട്ട് ആല്‍ഫ. നിലവിലുള്ള ഡീസല്‍ ബോട്ടിനുള്ള മലിനീകരണ പ്രശ്നമില്ലെന്നതും ഹൈഡ്രോഗ്രാഫിക്, ബാതിമെട്രിക് സര്‍വേകള്‍ക്കും ഏറെ ഉപകാരപ്രദവുമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനോടൊപ്പം ഐറോവ്-നീയോപിയ എന്ന ജലാന്തര്‍ ഡിജിറ്റല്‍ ക്യാമറയും കമ്പനി പുറത്തിറക്കി.


    കേരള സ്റ്റാര്‍ട്ടപ്പ് മിഷനോടൊപ്പം മേക്കര്‍വില്ലേജിലും കമ്പനി ഇന്‍കുബേറ്റ് ചെയ്തിട്ടുണ്ട്. ബിപിസിഎല്‍, ഗെയില്‍ എന്നിവയുടെ സീഡ് ഫണ്ടും ഐറോവിന് ലഭിച്ചു. കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷന്‍ സോണിലാണ് ഐറോവിന്‍റെ ആസ്ഥാനം.
 

Photo Gallery

+
Content