അരുണോദയം! ഇഎംഇഎ കോളേജിനെയും വീഴ്ത്തി കെപിഎൽ സൂപ്പർ എട്ടിൽ കാലിക്കറ്റ് എഫ്‌സിയുടെ അപരാജിത കുതിപ്പ്
Thrissur / May 12, 2026
തൃശൂർ: കേരള പ്രീമിയർ ലീഗ് (കെപിഎൽ) 2025-26 സീസണിലെ സൂപ്പർ 8 പോരാട്ടത്തിൽ കാലിക്കറ്റ് എഫ്‌സിയുടെ അശ്വമേധം തുടരുന്നു. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഇഎംഇഎ കോളേജിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് കാലിക്കറ്റ് തങ്ങളുടെ അപരാജിത കുതിപ്പ് നിലനിർത്തി.
പകരക്കാരനായി ഇറങ്ങി 72-ാം മിനിറ്റിൽ വലകുലുക്കിയ അരുൺ കുമാറാണ് കാലിക്കറ്റിന്റെ വിജയശില്പി. സൂപ്പർ 8 ഘട്ടത്തിൽ ടീമിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. ഈ വിജയത്തോടെ സൂപ്പർ എട്ടിൽ തുടർച്ചയായ മൂന്നാം ജയവും സ്വന്തമാക്കിയ കാലിക്കറ്റ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഭദ്രമാക്കി.
വിട്ടുകൊടുക്കില്ലെന്ന വാശിയിലായിരുന്നു ആദ്യ വിസിൽ മുതൽ ഇരു ടീമുകളും. മൈതാനമധ്യത്ത് പന്തിനായി കടുത്ത പോരാട്ടം നടന്നതോടെ തുടക്കത്തിൽ മൂർച്ചയേറിയ മുന്നേറ്റങ്ങൾ വിരളമായിരുന്നു. എങ്കിലും, 29-ാം മിനിറ്റിൽ കാലിക്കറ്റിന് അക്കൗണ്ട് തുറക്കാൻ ഒരു സുവർണാവസരം ലഭിച്ചിരുന്നു. ബോക്സിനുള്ളിൽ നിന്ന് രാഹുൽ വേണു നൽകിയ തകർപ്പൻ ബാക്ക് പാസ് സ്വീകരിച്ച് യോട്ടോ ലോഹേ തൊടുത്ത ബുള്ളറ്റ് ഷോട്ട് ക്രോസ് ബാറിൽ ഇടിച്ച് മടങ്ങിയത് കാലിക്കറ്റിന് കടുത്ത നിരാശയായി. വിരലിലെണ്ണാവുന്ന അവസരങ്ങൾ മാത്രം പിറന്ന ആദ്യ പകുതി ഗോൾരഹിതമായാണ് അവസാനിച്ചത്.
രണ്ടാം പകുതിയിൽ തന്ത്രം മാറ്റിയ കാലിക്കറ്റ് ആക്രമണത്തിന് മൂർച്ച കൂട്ടി. എന്നാൽ 56-ാം മിനിറ്റിൽ ഇഎംഇഎയുടെ മിന്നലാക്രമണം കാലിക്കറ്റ് ക്യാമ്പിൽ പരിഭ്രാന്തി പരത്തി. വിങ്ങിലൂടെ പന്തുമായി കുതിച്ച് ഇഎംഇഎയുടെ വിശാഖ് തൊടുത്ത അപകടകരമായ ഷോട്ട് കാലിക്കറ്റ് ഗോളി ബിഷോർജിത് അതിവിദഗ്ധമായി തട്ടിയകറ്റി.
മറുപടിയായി 61-ാം മിനിറ്റിൽ കാലിക്കറ്റിന്റെ റഷീദ് ഉതിർത്ത കിടിലൻ ലോങ്ങ് റേഞ്ചർ ഇഎംഇഎ ഗോളി റസിനും തടുത്തിട്ടു. അഞ്ച് മിനിറ്റുകൾക്ക് ശേഷം കാലിക്കറ്റ് വീണ്ടും റസിനെ പരീക്ഷിച്ചെങ്കിലും താരം ഇഎംഇഎയുടെ രക്ഷകനായി അവതരിച്ചു.
ഇഎംഇഎയുടെ പ്രതിരോധമതിൽ നിരന്തരം പരീക്ഷിച്ച കാലിക്കറ്റിന് ഒടുവിൽ 71-ാം മിനിറ്റിൽ അർഹിച്ച പ്രതിഫലം ലഭിച്ചു. ബോക്സിനുള്ളിലേക്ക് രാഹുൽ വേണു നൽകിയ കൃത്യതയാർന്ന ലോ ക്രോസ് ലക്ഷ്യം കണ്ടു. പകരക്കാരന്റെ കുപ്പായത്തിൽ കളത്തിലിറങ്ങിയ അരുൺ കുമാർ പന്ത് പിടിച്ചെടുത്ത് നേരെ വലയിലേക്ക് വെടിയുണ്ട കണക്കെ പായിച്ചു (1-0).
ഗോൾ വഴങ്ങിയതോടെ സമനിലയ്ക്കായി ഇഎംഇഎ കോളേജ് സർവ്വ സന്നാഹങ്ങളുമായി ആക്രമിച്ചു കയറിയെങ്കിലും ഗോൾകീപ്പർ ബിഷോർജിത്തിനും പ്രതിരോധ താരം മനോജിനും കീഴിൽ കാലിക്കറ്റ് പ്രതിരോധം ഉറച്ചുനിന്നു. അവസാന മിനിറ്റുകളിൽ പ്രത്യാക്രമണങ്ങളിലൂടെ ലീഡ് ഉയർത്താൻ കാലിക്കറ്റ് നിരന്തരം ശ്രമിച്ചെങ്കിലും രണ്ടാം ഗോൾ അകന്നുനിന്നു. പ്രതിരോധം കോട്ടപോലെ കാത്ത കോഴിക്കോടൻ ക്ലബ് ഒടുവിൽ മൂന്ന് പോയിന്റുകളുമായാണ് കളം വിട്ടത്.
സൂപ്പർ എട്ടിലെ തങ്ങളുടെ അടുത്ത അങ്കത്തിൽ മെയ് 17 ന് കരുത്തരായ കേരള പോലീസ് ഫുട്ബോൾ ടീമിനെയാണ് കാലിക്കറ്റ് എഫ്‌സി നേരിടുക. പരാജയമറിയാതെയുള്ള ഈ കുതിപ്പ് പോലീസിനെതിരെയും തുടരാനാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് കാലിക്കറ്റ് എഫ്‌സി.