കൊച്ചി ബിനാലെ വരേണ്യ ഇടങ്ങളിൽ നിന്ന് 'ജനങ്ങളുടെ ബിനാലെ' ആയി മാറി: മുരളി ചീരോത്ത്

Kochi / March 25, 2026

കൊച്ചി: സമകാലീന കലാലോകം വരേണ്യവര്‍ഗത്തിന് വേണ്ടി മാത്രമുള്ളതാണെന്ന പൊതുധാരണ തിരുത്തിയതാണ് കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി കൊച്ചി-മുസിരിസ് ബിനാലെ നല്‍കിയ ഏറ്റവും വലിയ സംഭാവനയെന്ന് കേരള ലളിതകലാ അക്കാദമി അധ്യക്ഷന്‍ മുരളി ചീരോത്ത് പറഞ്ഞു. കൂട്ടായ പങ്കാളിത്തത്തിലും പൊതുജന ഇടപെടലിലും അധിഷ്ഠിതമായ ഒരു 'ജനകീയ ബിനാലെ' ആയി ഇത് മാറിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളടക്കം കേരളത്തിലുടനീളമുള്ള ആളുകൾ ഈ കലാവിരുന്നിനെക്കുറിച്ച് ഇന്ന് ബോധവാന്മാരാണ്. വലിയ രീതിയിലുള്ള സർഗ്ഗാത്മക-സാംസ്കാരിക പരിവർത്തനങ്ങൾക്ക് വഴിയൊരുക്കിയ ഒരു വേദിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടൂറിസം, ക്രിയേറ്റീവ് ഇക്കണോമി, സമകാലിക കല, പൈതൃകം എന്നിവയ്ക്കായി വിശാലമായ വേദി ബിനാലെ സൃഷ്ടിച്ചിട്ടുണ്ട്. ഒരു പുതിയ സമ്പദ്‌വ്യവസ്ഥ എങ്ങനെ രൂപപ്പെടാം എന്നതാണ് ബിനാലെ മുന്നോട്ടുവെക്കുന്ന മാതൃക. ആധുനികവും അത്യാധുനികവുമായ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആഗോള കലാകാരന്മാരെ ഒരുമിപ്പിക്കുന്നതിനോടൊപ്പം സാങ്കേതികവിദ്യ, പൈതൃകം, കരകൗശലം, വൈദഗ്ധ്യം എന്നിവയെ കേരളത്തിലെ ബിനാലെ ഫോർമാറ്റിലൂടെ സമന്വയിപ്പിക്കാൻ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു.

പരമ്പരാഗതമല്ലാത്തതും പരീക്ഷണാത്മകവുമായ കലാസൃഷ്ടികൾക്ക് ബിനാലെ ആറാം പതിപ്പ് പ്രാധാന്യം നൽകുന്നുണ്ട്. നരവംശശാസ്ത്രം പോലുള്ള മേഖലകളിലടക്കം ബിനാലെയിലെ സൃഷ്ടികൾ കൂട്ടായ സർഗ്ഗാത്മകതയ്ക്കും കലാപരമായ പ്രക്രിയകൾക്കും ഊന്നൽ നൽകുന്നവയാണ്.

 

 

Photo Gallery