സിബിഎല്‍ നാലാം മത്സരം: പകരത്തിന് പകരം വീട്ടി എന്‍സിഡിസി നടുഭാഗം പിറവത്ത് ഒന്നാമത്

മുവാറ്റുപുഴയാറില്‍ അടിതെറ്റി മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍
Kochi / October 1, 2022

കൊച്ചി: ഐപിഎല്‍ ക്രിക്കറ്റിന്‍റെ മാതൃകയില്‍ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് രണ്ടാം സീസണ്‍ നാലാം മത്സരത്തില്‍ എന്‍സിഡിസി (മൈറ്റി ഓര്‍സ്) തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ ഒന്നാം സ്ഥാനം നേടി(4.14.48 മിനിറ്റ്). പിറവത്ത് മുവാറ്റുപുഴയാറിലെ 1150 മീറ്റര്‍ നീളമുള്ള ട്രാക്കിലെ ഒഴുക്കിനെ തുഴഞ്ഞെതിര്‍ത്ത് പിബിസി(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതിലിനെ(4.14.78 മിനിറ്റ്) രണ്ടാം സ്ഥാനത്തേക്ക് വിജയം കരസ്ഥമാക്കിയത്.
പോയിന്‍റ് പട്ടികയില്‍ ഒന്നാമതുള്ള മഹാദേവിക്കാടിനെ 30 മൈക്രോസെക്കന്‍റുകള്‍ക്ക് പിന്നിലാക്കിയാണ് നടുഭാഗം അട്ടിമറി നടത്തിയത്. പോലീസ് ബോട്ട് ക്ലബ് (റേജിംഗ് റോവേഴ്സ്)തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ മൂന്നാമതെത്തി(4.16.56 മിനിറ്റ്).
    ഹീറ്റ്സില്‍ എതിരാളികളില്ലാതെയാണ് പിബിസി മഹാദേവിക്കാട് ഏറ്റവും മികച്ച സമയവുമായി ഒന്നാമതെത്തിയത്. ഹീറ്റ്സില്‍ മൂന്നര സെക്കന്‍റുകളുടെ വ്യത്യാസം നടുഭാഗവും മഹാദേവിക്കാടുമായുണ്ടായിരുന്നു. ഹീറ്റ്സില്‍ മികച്ച മൂന്നാമത്തെ സമയവുമായി വീയപുരത്തെ ലൂസേഴ്സ് ഫൈനലിലേക്ക് തള്ളി പോലീസ് ബോട്ട് ക്ലബ് ചമ്പക്കുളം ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. പക്ഷെ ഫൈനലില്‍ വര്‍ധിതവീര്യത്തോടെ തുഴഞ്ഞ എന്‍സിഡിസി നടുഭാഗത്തിന് മുന്നില്‍ മഹാദേവിക്കാടിന് അടിപതറി. വാശിയേറിയ മത്സരത്തിന് ശേഷം പിബിസിയിലെയും എന്‍സിഡിസിയിലെയും തുഴക്കാര്‍ കൈയ്യടിച്ച് പരസ്പരം അഭിനന്ദിച്ചത് കായിക സ്പിരിറ്റിന്‍റെ മികച്ച കാഴ്ചയായി.
    മൂന്ന് സിബിഎല്‍ മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 38 പോയിന്‍റുകളുമായി മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിറുത്തി. എന്‍സിഡിസി നടുഭാഗം ചുണ്ടന്‍ 37 പോയിന്‍റുകളോടെ രണ്ടാം സ്ഥാനത്തുണ്ട്. 32 പോയിന്‍റുകളോടെ വീയപുരമാണ് മൂന്നാം സ്ഥാനത്ത്. 
    കേരള പോലീസ് ബോട്ട് ക്ലബ് (റേജിംഗ് റോവേഴ്സ്) ചമ്പക്കുളം(നാല്-28 പോയിന്‍റ്), വേമ്പനാട് ബോട്ട് ക്ലബ്(പ്രൈഡ് ചേസേഴ്സ്) പായിപ്പാടന്‍(അഞ്ച്-22 പോയിന്‍റ്), യുബിസി കൈനകരി (കോസ്റ്റ് ഡോമിനേറ്റേഴ്സ്) കാരിച്ചാല്‍(അഞ്ച്-22 പോയിന്‍റ്), ടൗണ്‍ ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ വാരിയേഴ്സ്) സെ. പയസ് ടെന്‍ത്(ഏഴ്- 15 പോയിന്‍റ്), വില്ലേജ് ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ നൈറ്റ്സ്) ദേവാസ്(എട്ട്- 12 പോയിന്‍റ്) കെബിസി-എസ്എഫ്ബിസി (തണ്ടര്‍ ഓര്‍സ്)ആയാപറമ്പ് പാണ്ടി(ഒമ്പത്- 10 പോയിന്‍റ്), എന്നിങ്ങനെയാണ് സ്ഥാനങ്ങളും പോയിന്‍റുകളും.
സംസ്ഥാന ധനമന്ത്രി ശ്രീ കെ എന്‍ ബാലഗോപാല്‍ പിറവം വള്ളം കളിയും സിബിഎല്‍ നാലാം മത്സരവും ഉദ്ഘാടനം ചെയ്തു. പിറവം എംഎല്‍എ ശ്രീ അനൂപ് ജേക്കബ് അധ്യക്ഷനായ ചടങ്ങില്‍ പിറവം നഗരസഭാധ്യക്ഷ ശ്രീമതി ഏലിയാമ്മ ഫിലിപ്പ്, സിനിമാതാരങ്ങളായ ശ്രീ ലാലു അലക്സ്, ശ്രീ രണ്‍ജിപണിക്കര്‍, മുന്‍ എംഎല്‍എ ശ്രീ ഗോപി കോട്ടമുറിക്കല്‍ എന്നിവര്‍ പങ്കെടുത്തു. കോട്ടയം എം പി ശ്രീ തോമസ് ചാഴിക്കാടന്‍ സമ്മാനദാനം നടത്തി. 
    ഓരോ ലീഗ് മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും നാല് ലക്ഷം രൂപ വീതം ലഭിക്കും. ഇതിന് പുറമെ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷവും, രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്നു ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും  അധികമായി ലഭിക്കും.
മറൈന്‍ ഡ്രൈവ് എറണാകുളം (ഒക്ടോബര്‍ എട്ട്), കോട്ടപ്പുറം തൃശൂര്‍ (ഒക്ടോബര്‍ 15), കൈനകരി, ആലപ്പുഴ (ഒക്ടോബര്‍ 22), താഴത്തങ്ങാടി കോട്ടയം (ഒക്ടോബര്‍ 29), പാണ്ടനാട് ചെങ്ങന്നൂര്‍ (നവംബര്‍ അഞ്ച്),കായംകുളം, ആലപ്പുഴ (നവംബര്‍ 12), കല്ലട, കൊല്ലം (നവംബര്‍ 19), പ്രസിഡന്‍റ്സ് ട്രോഫി കൊല്ലം (നവംബര്‍ 26) എന്നിവിടങ്ങളിലാണ് അടുത്ത മത്സരങ്ങള്‍.    
 

Photo Gallery

+
Content