കേരള ടൂറിസത്തെ ആഗോളമാതൃകയാക്കാനുള്ള ചട്ടക്കൂട് ഒരുക്കും- മുഖ്യമന്ത്രി

Kochi / February 1, 2026

കൊച്ചി: എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും വികസനോന്മുഖവുമായ നടപടികളിലൂടെ കേരള ടൂറിസത്തെ ആഗോളമാതൃകയാക്കാനുള്ള ചട്ടക്കൂട് ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ടൂറിസവും ദി ഹിന്ദു ദിനപ്പത്രവും ചേര്‍ന്ന് സംഘടിപ്പിച്ച കേരള ഫോര്‍ ഓള്‍, ടൂറിസം വിത്തൗട്ട് ബാരിയേഴ്സ് എന്ന ദ്വിദിന ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര തലത്തില്‍ സഞ്ചാരികളുടെ മാറുന്ന അഭിരുചിയ്ക്കനുസരിച്ച് പുതിയ ടൂറിസം ഉത്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ കേരളത്തിനായി എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹെലി ടൂറിസം, കാരവാന്‍ ടൂറിസം, സീപ്ലെയിന്‍ എന്നിവ ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങളായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടൂറിസം മേഖലയില്‍ നിന്ന് 2024 ല്‍ മാത്രം 49,053 കോടി രൂപയാണ് സംസ്ഥാനത്തിന് വരുമാനം ലഭിച്ചത്. കൊവിഡിനു മുമ്പുള്ള കാലത്തിനേക്കാള്‍ അധികമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ടൂറിസം സംസ്ക്കാരത്തിന് കേരളം എന്നും മുന്‍കയ്യെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയിലെ ടൂറിസം ലിംഗസമത്വ ശാക്തീകരണത്തിനായി ആഗോള വനിതാ ഉച്ചകോടി സംസ്ഥാനം സംഘടിപ്പിച്ചിരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, പ്രാപ്യമായ ടൂറിസം സംസ്ക്കാരമാണ് വിഭാവനം ചെയ്യുന്നത്. ചെറുതും വലുതുമായ എല്ലാ ടൂറിസം കേന്ദ്രങ്ങളും എല്ലാ സഞ്ചാരികള്‍ക്കും ഒരു പോലെ ആസ്വദിക്കാനാവണമെന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. കേരള ഫോര്‍ ഓള്‍ എന്നത് കേവലം ഒരു ഉച്ചകോടിയുടെ ആശയം മാത്രമല്ല, വികസനമാതൃകയുടെ ആപ്തവാക്യമാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന കേരളത്തിന്റെ സമീപനത്തിന്റെ സാക്ഷ്യപത്രമായിരുന്നു കൊവിഡ് കാലത്ത് ലോകം കണ്ടതെന്ന് ദി ഹിന്ദു ഗ്രൂപ്പ് ഡയറക്ടര്‍ എന്‍ റാം പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്കുള്‍പ്പെടെ ആരോഗ്യ സേവനങ്ങളും സുരക്ഷാസംവിധാനങ്ങളും കേരളം പ്രദാനം ചെയ്തു. പുരോഗമന സമൂഹം കേരളത്തെ പ്രതീക്ഷാ നിര്‍ഭരമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുകമ്പയില്‍ നിന്നോ സഹാനുഭൂതിയില്‍ നിന്നോ അല്ല എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസന നടപടികള്‍ വരേണ്ടതെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയ ഡയറക്ടര്‍ ജനറലും അഡി. സെക്രട്ടറിയുമായ സുമന്‍ ബില്ല പറഞ്ഞു. ഭാവിയിലെ എല്ലാ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തിയിലും ഈ നയം പ്രാവര്‍ത്തികമാക്കണം. ഇന്ത്യയില്‍ ഇത് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്ന സംസ്ഥാനങ്ങളില്‍ മുന്‍നിരയിലാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണൻ, മേയര്‍ വി കെ മിനിമോള്‍, കേരള ടൂറിസം സെക്രട്ടറി കെ ബിജു, ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍, ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാര്‍, കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ജോസ് പ്രദീപ്, ദി ഹിന്ദു ഗ്രൂപ്പ് എഡിറ്റർ സുരേഷ് നമ്പത്ത്, ചീഫ് റവന്യു ഓഫീസര്‍ സുരേഷ് ബാലകൃഷ്ണ, മാര്‍ക്കറ്റിംഗ് മേധാവി അപരാജിത ബിശ്വാസ്, എന്‍ജിഒ ‘സ്വയം’  സ്ഥാപക മിനു ജിന്‍ഡാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



 

Photo Gallery

+
Content
+
Content