മലയാളി പെണ്‍കുട്ടികളോട് സംവദിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ അവസരമൊരുക്കിയത് ഗൊയ്ഥെ സെന്‍ട്രം

Trivandrum / January 13, 2026

തിരുവനന്തപുരം: ദ്വിദിന സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡിഷ് മെര്‍സുമായി സംവദിക്കാന്‍ അവസരം ലഭിച്ച സന്തോഷത്തിലാണ് മലയാളികളായ മേഘ ജയകുമാര്‍, അഞ്ജലി ദിലീപ് എന്നിവര്‍.

ജര്‍മ്മന്‍ ചാന്‍സലറുടെ ഉന്നതതല പ്രതിനിധിസംഘ സന്ദര്‍ശന വേളയില്‍ അഹമ്മദാബാദില്‍ വച്ചായിരുന്നു ചാന്‍സലറുമായി ഇരുവരും കൂടിക്കാഴ്ച നടത്തിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏഴ് പ്രൊഫഷണലുകളുടെ സംഘത്തിനാണ് ജര്‍മ്മന്‍ ചാന്‍സലറോട് ആശയവിനിമയം നടത്താന്‍ അവസരം ലഭിച്ചത്.

ജര്‍മ്മന്‍ ഭാഷാ-സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെന്‍ട്രത്തിലെ ജര്‍മ്മന്‍ ഭാഷാ പഠിതാക്കളാണ് കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഈ പെണ്‍കുട്ടികള്‍.  

ജര്‍മ്മനിയെക്കുറിച്ചുള്ള മേഘയുടേയും അഞ്ജലിയുടേയും അറിവിനേയും ഭാഷാപ്രാവീണ്യത്തേയും ജര്‍മ്മന്‍ ചാന്‍സലര്‍ അഭിനന്ദിച്ചു. ഇരുവരുടെയും മികച്ച ഭാവിയ്ക്ക ആശംസകള്‍ നേരാനും ചാന്‍സലര്‍ മറന്നില്ല.

ഗൊയ്ഥെ സെന്‍ട്രത്തിലെ ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിന്‍റെ ഭാഗമായാണ് ഇരുവരും ജര്‍മ്മന്‍ ഭാഷ സ്വായത്തമാക്കിയത്. നാല് മാസം കൊണ്ടാണ് ജര്‍മ്മന്‍ ഭാഷ പഠിച്ചതെന്നത് ശ്രദ്ധേയം. നഴ്സിംഗ് ബിരുദധാരികളായ ഇവര്‍ക്ക് ജര്‍മ്മനിയിലെ ജോലികളില്‍ ഭാഷാജ്ഞാനം സഹായകമാകും.

ബെര്‍ലിനിലെ ഷരീറ്റെ - യൂണിവേഴ്സിറ്റി മെഡിസിനില്‍ ജോലി ഉറപ്പാക്കിയ ശേഷമാണ് മേഘ ജയകുമാര്‍ ജര്‍മ്മന്‍ ഭാഷാപഠനത്തിനെത്തിയത്.
 

Photo Gallery

+
Content
+
Content