എംപിഇഡിഎയുടെ ഞണ്ട് ഹാച്ചറി സാങ്കേതികവിദ്യയ്ക്ക് 20 വര്‍ഷത്തെ പേറ്റന്‍റ്

കൊച്ചി / May 14, 2021

രാജ്യത്തെ മത്സ്യകൃഷിയില്‍ നാഴികക്കല്ലായി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ ഞണ്ട് (മഡ് ക്രാബ്)ഹാച്ചറി സാങ്കേതികവിദ്യയ്ക്ക് 20 വര്‍ഷത്തേക്കുള്ള പേറ്റന്‍റ് ലഭിച്ചു. എംപിഇഡിഎയുടെ ഗവേഷണ വിഭാഗമായ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ അക്വാകള്‍ച്ചറാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

കേന്ദ്രസര്‍ക്കാരിന്‍റെ ഡിസൈന്‍ ആന്‍ഡ് ട്രേഡ്മാര്‍ക്സ് കണ്‍ട്രോളര്‍ ജനറലാണ് പേറ്റന്‍റ് നല്‍കിയിരിക്കുന്നത്. 2011 മുതല്‍ 2030 വരെയാണ് പേറ്റന്‍റ് കാലാവധി.

ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ഏറെ ഡിമാന്‍റുള്ളതാണ് ഈ ഞണ്ടിനം. ഈ ഞണ്ടുകളെ ജീവനോടെയാണ് അവര്‍ ഇഷ്ടപ്പെടുന്നത്.

രാജ്യത്തെ മത്സ്യകൃഷിയില്‍ നാഴികക്കല്ലാണ് ഈ നേട്ടമെന്ന് എംപിഇഡിഎ ചെയര്‍മാന്‍ ശ്രീ കെ എസ് ശ്രീനിവാസ് പറഞ്ഞു. ഇതാദ്യമായാണ് ഈ സാങ്കേതികവിദ്യയ്ക്ക് തദ്ദേശീയമായി പേറ്റന്‍റ് അനുവദിക്കുന്നത്. ചെമ്മീന്‍ കൃഷിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കര്‍ഷകര്‍ക്ക് കൂടുതല്‍ വൈവിദ്ധ്യത്തോടെയുള്ള മറ്റ് മത്സ്യയിനങ്ങള്‍ കൃഷി ചെയ്യുന്നതിനുള്ള അവസരം ഇതോടെ കൈവന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മത്സ്യകര്‍ഷകര്‍ക്കും ഈ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ അഹോരാത്രം പരിശ്രമിച്ച ആര്‍ജിസിഎയിലെ യുവ ശാസ്ത്രജ്ഞര്‍ക്കും ഈ നേട്ടം സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഈ ഞണ്ടിനത്തിനായി ഇന്ന് വേറൊരു ഹാച്ചറിയും രാജ്യത്തില്ല. 2011 മുതല്‍ ഈ സാങ്കേതികവിദ്യയ്ക്ക് പേറ്റന്‍റ് ലഭിക്കുന്നതിന് ഡിസൈന്‍ ആന്‍ഡ് ട്രേഡ്മാര്‍ക്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു.

അതിസങ്കീര്‍ണമായ പ്രക്രിയയിലൂടെ കടന്നു പോയാണ് ഈ പേറ്റന്‍റ് ആര്‍ജിസിഎയ്ക്ക് ലഭിച്ചത്. ഇതിന്‍റെ സ്ഥിതിവിവരക്കണക്കുകളും മറ്റ് വിശദാംശങ്ങളും ലോകത്തെ തന്നെ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍, അന്താരാഷ്ട്ര വിദഗ്ധര്‍ എന്നിവര്‍ വിലയിരുത്തി. സൂക്ഷ്മ വിശകലനത്തിന് ശേഷമാണ് 2011 മുതല്‍ 2030 വരെയുള്ള പേറ്റന്‍റ് അനുവദിക്കാന്‍ തീരുമാനമായത്.


ദക്ഷിണ പൂര്‍വേഷ്യയിലെ വന്‍ഡിമാന്‍ഡ് മുന്നില്‍ കണ്ടു കൊണ്ടാണ് 2004 ല്‍ എംപിഇഡിഎ ചെളിഞണ്ടിനായി ഹാച്ചറി തുടങ്ങാന്‍ തീരുമാനിച്ചത്. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ ഹാച്ചറി 2013 ല്‍ ആരംഭിച്ചു. വര്‍ഷത്തില്‍ 10 ലക്ഷം കുഞ്ഞുങ്ങളെ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ആവശ്യക്കാര്‍ വര്‍ധിച്ചതോടെ ഉത്പാദനം 14 ലക്ഷമാക്കി വര്‍ധിപ്പിച്ചു.

ഫിലിപ്പൈന്‍സിലെ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ ഫിഷറീസ് ഡെവലപ്മന്‍റ് സെന്‍ററിലെ വിഖ്യാത ശാസ്ത്രജ്ഞയായ ഡോ. എമില ടി ക്വിനിറ്റിയോ 2013 വരെ ഈ പദ്ധതിക്ക് കണ്‍സല്‍ട്ടന്‍സി നല്‍കിയിരുന്നു. അതിനു ശേഷം സ്വന്തം സാങ്കേതിക വിദ്യ ചുരുങ്ങിയ കാലം കൊണ്ടാണ് നമ്മുടെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തത്.

ഞണ്ട് കുഞ്ഞുങ്ങളുടെ അതിജീവന നിരക്ക് നിലവിലുള്ള മൂന്ന് ശതമാനത്തില്‍ നിന്ന് ലോക റെക്കോര്‍ഡായ 7 ശതമാനത്തിലേക്കെത്തിച്ചത് പ്രധാന നേട്ടമാണ്. ഇതു കൂടാതെ ജൈവ സുരക്ഷിതത്വത്തിനായി ഹാച്ചറിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഒരു കുടക്കീഴില്‍ ഒരുക്കിയിരിക്കുന്നു. നാളിതുവരെ രാജ്യത്തെ 659 കര്‍ഷകര്‍ക്കായി 72,80,000 കുഞ്ഞുങ്ങളെയാണ് നല്‍കിയിരിക്കുന്നത്.

ആഗോളാടിസ്ഥാനത്തില്‍ ആവശ്യക്കാരുള്ള വൈവിദ്ധ്യമാര്‍ന്ന മത്സ്യയിനങ്ങളായ കാളാഞ്ചി, ഞണ്ട്, മോദ, ഗിഫ്റ്റ തിലാപിയ, ആവോലി, ജൈവ തീറ്റയായ ആര്‍ട്ടീമിയ എന്നിവയുടെ വാണിജ്യോത്പാദനത്തിനായാണ് ആര്‍ജിസിഎയ്ക്ക് രൂപം നല്‍കിയത്. രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടൊപ്പം മികച്ചയിനം മത്സ്യക്കുഞ്ഞുങ്ങളെ വികസിപ്പിച്ചെടുക്കുകയും ആര്‍ജിസിഎ ചെയ്യുന്നു.


കേന്ദ്ര വാണിജ്യ മന്ത്രാലയം, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് എന്നിവ എംപിഇഡിഎ-ആര്‍ജിസിഎയ്ക്ക് നല്‍കി വരുന്ന പിന്തുണയ്ക്ക് പ്രത്യേകം നന്ദി ചെയര്‍മാന്‍ അറിയിച്ചു.

Photo Gallery