മൂലമറ്റം-നാടുകാണി പവലിയൻ കേബിൾ കാർ പദ്ധതി; സാധ്യതാപഠനത്തിന് 29.5 ലക്ഷം രൂപയുടെ ഭരണാനുമതി
Idukki / November 1, 2025
ഇടുക്കി: ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മൂലമറ്റത്തു നിന്നും നാടുകാണി പവലിയൻ വരെയുള്ള കേബിൾ കാർ പദ്ധതിയുടെ സാധ്യതാപഠനത്തിന് ടൂറിസം വകുപ്പ് ഭരണാനുമതി നൽകി. 29. 5 ലക്ഷം രൂപയാണ് സാധ്യതാപഠനത്തിന് അനുവദിച്ചത്. ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിച്ച ഈ പദ്ധതിയ്ക്ക് മൂന്നു കോടി രൂപയാണ് നീക്കി വച്ചിരുന്നു.
രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ പ്രകൃതിരമണീയമായ കാഴ്ചകള്‍ നല്‍കുന്ന കേബിള്‍ കാര്‍ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നാടുകാണി ചുരം, ഇലവീഴാപൂഞ്ചിറ, വാഗമണ്‍, എന്നീ മലനിരകള്‍ക്കൊപ്പം അറബിക്കടല്‍ വരെ കാണാവുന്നത്ര സാധ്യതകളാണ് ഇതിലൂടെ ഉയര്‍ന്നു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ഇന്ത്യന്‍ പോര്‍ട് റെയില്‍ ആന്‍ഡ് റോപ്പ് വേ കോര്‍പറേഷന്‍ മുഖേനയാണ് പദ്ധതിയ്ക്കുള്ള സാധ്യത പഠന റിപ്പോർട്ട് തയ്യാറാക്കുന്നത്.