കെടിഎമ്മിന്‍റെ പ്രഥമ വെഡ്ഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ്; 19 രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ ബയര്‍ രജിസ്ട്രേഷന്‍ 650 പിന്നിട്ടു

Kochi / July 24, 2025

 

കൊച്ചി:  സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് ആഗസ്റ്റില്‍ നടത്തുന്ന പ്രഥമ വെഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ് രജിസ്ട്രേഷനില്‍ 19 വിദേശ രാജ്യങ്ങളില്‍ നിന്നായി 55 പ്രതിനിധികളെത്തും. വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം (മീറ്റിംഗ് ഇന്‍സെന്‍റീവ്സ്, കോഫറന്‍സസ് ആന്‍ഡ് എക്സിബിഷന്‍സ് -എംഐസിഇ) രംഗത്തെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനും രാജ്യത്തെ വെഡിംഗ്-മൈസ് ടൂറിസം ഹബ്ബാക്കി കേരളത്തെ മാറ്റുകയുമാണ് കോണ്‍ക്ലേവിന്‍റെ ലക്ഷ്യം.

ആഗസ്റ്റ് 14ന് വൈകീട്ട് അഞ്ചിന് ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ വെഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവിന്‍റെ ഉദ്ഘാടന സമ്മേളനം നടക്കും. 15, 16 തിയതികളില്‍ കൊച്ചിയിലെ ലെ മെറഡിയനിലാണ് ആണ് വാണിജ്യ കൂടിക്കാഴ്ചകളും പ്രദര്‍ശനങ്ങളും നടക്കുന്നത്.

രാജ്യത്തിനകത്തും പുറത്തു നിന്നുമായി ഇതിനകം 658 ബയര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. രാജ്യത്തെ 25 സംസ്ഥാനങ്ങളില്‍ നിന്നായി 603 ആഭ്യന്തര രജിസ്ട്രേഷന്‍ നടന്നു. സെല്ലര്‍മാര്‍ക്കായി 65 പ്രദര്‍ശന സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. മേഖലയുടെ സമഗ്രവികസനത്തിനും ഭാവിദര്‍ശനവും വ്യക്തമാക്കുന്ന രണ്ട് ദേശീയ സെമിനാറുകളും കോണ്‍ക്ലേവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് അഞ്ചര മണി വരെയാണ് വാണിജ്യ കൂടിക്കാഴ്ചകള്‍ നടക്കുന്നത്.

യുഎഇ(9), യുകെ(7), ജര്‍മ്മനി, യുഎസ്എ(5) എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പ്രതിനിധികള്‍ എത്തുന്നത്. ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ഹംഗറി, ഇസ്രായേല്‍, ഇറ്റലി, മലേഷ്യ, ഒമാന്‍, പോളണ്ട്, റുമേനിയ, റഷ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ശ്രീലങ്ക, തുര്‍ക്കി, യുക്രെയിന്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പ്രതിനിധികളെത്തും.

വിദേശരാജ്യങ്ങളില്‍ നിന്നുള്ള ബയര്‍ രജിസ്ട്രേഷന്‍ ഇനിയും വര്‍ധിക്കുമെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ജോസ് പ്രദീപ് പറഞ്ഞു. ഒരു പ്രത്യേകമേഖലയ്ക്ക് വേണ്ടി ഇത്രയും വിപുലമായ അന്താരാഷ്ട്ര മാര്‍ട്ട് സംഘടിപ്പിക്കുന്നതിലൂടെ വികസനോډുഖമായ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള വിനോദസഞ്ചാര മേഖലയെന്ന നിലയ്ക്ക് കേരളത്തിന്ന് ഇപ്പോള്‍ത്തന്നെ മികച്ച സല്‍പ്പേരുണ്ടെന്ന് കെടിഎം സൊസൈറ്റി സെക്രട്ടറി എസ് സ്വാമിനാഥന്‍ പറഞ്ഞു. ടൂറിസത്തിന്‍റെ വൈവിധ്യവത്കരണത്തിലും നമ്മുക്ക് മികവ് തെളിയിക്കേണ്ടതുണ്ട്. അതിന്‍റെ കൂട്ടായ പ്രവര്‍ത്തനമെന്നോണമാണ് ഇദംപ്രഥമമായി ഇത്തരമൊരു മാര്‍ട്ട് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സെന്‍റര്‍ സ്റ്റേജ് കേരള എന്നതാണ് പ്രഥമ കോണ്‍ക്ലേവിന്‍റെ പ്രമേയം. ലോകത്ത് ഏറ്റവും ഇഷ്ടപ്പെടുന്ന വിനോദ സഞ്ചാരമേഖലയെന്നതിനപ്പുറത്തേക്ക് ടൂറിസത്തിന്‍റെ വിവിധ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനാണ് ഇത്തരമൊരു ഉദ്യമം നടത്തുന്നത്. വന്‍കിട മൈസ്-വെഡിംഗ് കമ്പനികളുമായി ചേര്‍ന്ന് പരിശീലന കളരികള്‍, നൂതന വിപണന തന്ത്രങ്ങള്‍, ലോജിസ്റ്റിക്സ്, സാങ്കേതികവിദ്യാ വിന്യാസം എന്നിവ സംഘടിപ്പിക്കും. പ്രാദേശികമായ സപ്ലൈ ശൃംഖലയെ പൂര്‍ണമായും ഉപയോഗപ്പെടുത്തിയാകും മുന്നോട്ടു പോവുക.

മൈസ് രംഗത്തെ മികച്ച പരിചയമുള്ളവരും ഈ രംഗത്തെ ഗൗരവത്തോടെ കാണുന്ന വ്യവസായികള്‍ക്കുമായി പ്രദര്‍ശനവേദി നിജപ്പെടുത്തിയിട്ടുണ്ട്. വിവാഹ സംഘാടകര്‍, ആഡംബര റിസോര്‍ട്ടുകള്‍, ഡെസ്റ്റിനേഷന്‍ വെഡിംഗ് സ്ഥലങ്ങള്‍, പുഷ്പാലങ്കാരം, ഫോട്ടോഗ്രഫി, കാറ്ററിംഗ്, ബ്രൈഡല്‍ സര്‍വീസുകള്‍ എന്നിവര്‍ക്കാകും വെഡിംഗ് മേഖലയിലെ പ്രദര്‍ശനത്തില്‍ അവസരം ലഭിക്കുന്നത്.
 
വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന ബയര്‍മാര്‍ക്ക് കേരള ടൂറിസത്തിന്‍റെ ആകര്‍ഷണങ്ങള്‍ കോര്‍ത്തിണക്കിയ ടൂര്‍ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കൊച്ചി, മൂന്നാര്‍, കുമരകം, കൊല്ലം, കോവളം, തൃശൂര്‍, കോഴിക്കോട്, വയനാട്, ബേക്കല്‍ എന്നീ സ്ഥലങ്ങളിലാണ് സന്ദര്‍ശനം സംഘടിപ്പിക്കുന്നത്. ബീച്ചുകള്‍, കായലുകള്‍, മലനിരകള്‍ എന്നിവ കോര്‍ത്തിണക്കി വിവാഹ ടൂറിസം സംഘടിപ്പിക്കും. സാംസ്ക്കാരിക പൈതൃകം, പുരാതന വാസ്തുകല, രുചിയൂറുന്ന ഭക്ഷണ രീതികള്‍ എന്നിവയെല്ലാം സമ്മേളനത്തിന്‍റെ ആശയവുമായി കോര്‍ത്തിണക്കും.

വാണിജ്യ  കൂടിക്കാഴ്ചകളെല്ലാം മുന്‍നിശ്ചയിച്ച പ്രകാരം ക്രമപ്പെടുത്തും. വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ടൂറുകള്‍, വിദഗ്ധര്‍ നയിക്കുന്ന പരിശീലന കളരികള്‍, എന്നിവയ്ക്കു പുറമെ വെഡിംഗ് മൈസ് രംഗത്ത് കേരളത്തിന് മുന്നോട്ടു വയ്ക്കാനുള്ള എല്ലാ ആകര്‍ഷണങ്ങളുടെയും പ്രദര്‍ശനങ്ങളും കോണ്‍ക്ലേവിനെ മികവുറ്റതാക്കും.

വിവാഹ പ്ലാനിംഗ്, കോര്‍പറേറ്റ് സമ്മേളനങ്ങള്‍ തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, വന്‍കിട കണ്‍വെന്‍ഷന്‍ സെന്‍ററുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, എന്നിവരെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടു വരാന്‍ ഈ സമ്മേളനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Photo Gallery