10 വര്‍ഷത്തിനുള്ളില്‍ കേരളം വിജ്ഞാനാധിഷ്ഠിത വ്യവസായത്തിന്‍റെ ആഗോള കേന്ദ്രമായി വളരും: വ്യവസായ മന്ത്രി പി. രാജീവ്

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിംഗ് ഉപഗ്രഹം വിക്ഷേപിച്ച ടെക്നോപാര്‍ക്ക് കമ്പനി ഹെക്സ്20 യ്ക്ക് മന്ത്രിയുടെ അഭിനന്ദനം
Trivandrum / April 25, 2025

തിരുവനന്തപുരം: വിജ്ഞാനാധിഷ്ഠിത വ്യവസായത്തിന്‍റെ ലോകത്തിലെ തന്നെ മികച്ച കേന്ദ്രമായി കേരളം വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിനാവശ്യമായ സംരംഭക ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിംഗ് ഉപഗ്രഹമായ 'നിള' വിജയകരമായി വിക്ഷേപിച്ച ടെക്നോപാര്‍ക്കിലെ ഉപഗ്രഹ നിര്‍മ്മാണ കമ്പനിയായ ഹെക്സ്20 യെ അഭിനന്ദിക്കാന്‍ ചേര്‍ന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ടെക്നോപാര്‍ക്ക് ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി ആണ് പരിപാടി സംഘടിപ്പിച്ചത്. പ്രതിധ്വനി എക്സിക്യുട്ടീവ് അംഗമായ അനൂബ് ടി മുരളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രതിധ്വനി പ്രസിഡന്‍റ് വിഷ്ണു രാജേന്ദ്രന്‍, സ്റ്റേറ്റ് കണ്‍വീനര്‍ രാജീവ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

റോബോട്ടിക്സ്, എഐ, ബ്ലോക്ക് ചെയിന്‍, മെഷീന്‍ ലേണിംഗ്, എയ്റോസ്പേസ് ടെക് തുടങ്ങിയ സാങ്കേതികവിദ്യകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ആഗോളനിലവാരത്തിലുള്ളതാണെന്നും മന്ത്രി പറഞ്ഞു. ടെക്നോപാര്‍ക്കില്‍ നിന്ന് ഒരു സ്റ്റാര്‍ട്ടപ്പായി ആരംഭിച്ച ഹെക്സ്20 എയ്റോസ്പേസ് വ്യവസായത്തില്‍ കേരളത്തില്‍ നിന്നുള്ള ആദ്യ സംരംഭമായിരിക്കും. ഇതിന് പിന്നാലെ എയ്റോസ്പേസ് വ്യവസായവുമായി ബന്ധപ്പെട്ട നിരവധി കമ്പനികള്‍ ഉയര്‍ന്നുവരും.

സംസ്ഥാനത്തെ സംരംഭക ആവാസവ്യവസ്ഥയുടെ വളര്‍ച്ചയില്‍ സര്‍ക്കാരിനും വലിയ പങ്കുണ്ട്. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഉടന്‍ ആരംഭിക്കും. ഡിജിറ്റല്‍ സര്‍വകലാശാല, ബ്ലോക്ക്ചെയിന്‍ പരിശീലന അക്കാദമി എന്നിവയും ഇവിടെയുണ്ട്. സ്കൂള്‍ സിലബസില്‍ എഐ ഉള്‍പ്പെടുത്തിയ ആദ്യ സംസ്ഥാനം കേരളമാണ്. ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയുടെ പ്രധാന ആഗോള കേന്ദ്രമായി തിരുവനന്തപുരം മാറിക്കഴിഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യയില്‍ നൈപുണ്യമുള്ളവരുടെ ടാലന്‍റ്പൂളും സംസ്ഥാനത്തുണ്ട്.

ദേശീയ പാത വികസനത്തോടെ ഗ്രാമ- നഗരമെന്ന വിഭജനമില്ലാതെയാകും. വിഴിഞ്ഞം തുറമുഖം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ അസംസ്കൃത വസ്തുക്കളുടെ ശേഖരണം മുതല്‍ ഉത്പാദനവും വിതരണവും വരെയുള്ള ലോജിസ്റ്റിക്സ് കൂടുതല്‍ പ്രായോഗികമാകും. വ്യവസായമേഖലയുടെ വളര്‍ച്ചയ്ക്ക് ഇത് ആക്കം കൂട്ടും. അന്താരാഷ്ട്ര കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കേരളം മികച്ച ആവാസവ്യവസ്ഥയാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എയ്റോസ്പേസ് വ്യവസായവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിന്ന് മാത്രം കെ സ്പെയ്സില്‍ 60 ലധികം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നിളയുടെ വിജയകരമായ വിക്ഷേപണത്തിനായി അതില്‍ 18 കമ്പനികളുമായി സഹകരിച്ചിട്ടുണ്ടെന്നും ഹെക്സ്20 സഹസ്ഥാപകനും ഡയറക്ടറുമായ എം ബി അരവിന്ദ് പറഞ്ഞു. ഹെക്സ്20 യ്ക്ക് ടെക്നോപാര്‍ക്കില്‍ ലാബ് സൗകര്യങ്ങള്‍ ലഭ്യമാണ്.

 
അടുത്ത വര്‍ഷം അവസാനത്തോടെ 35 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നതിനായി പിഎസ്എല്‍വിയുമായി ചര്‍ച്ച നടത്തിവരികയാണ്. 2028 ല്‍ ജപ്പാന്‍ ആസ്ഥാനമായ ഒരു കമ്പനിക്ക് ബഹിരാകാശ പേടകം രൂപകല്‍പന ചെയ്യുന്ന പ്രോജക്റ്റിനായുള്ള കരാര്‍ ചര്‍ച്ചകളും അവസാന ഘട്ടത്തിലാണ്. ജപ്പാന്‍ ആസ്ഥാനമായ ഐസ്പേസ് ഇന്‍കോര്‍പ്പറേറ്റഡ് കമ്പനിയുടെ 2028 ലെ ചാന്ദ്ര ദൗത്യവുമായി സഹകരിക്കും.

'ഡൗണ്‍സ്ട്രീമിംഗ്' എന്നറിയപ്പെടുന്ന ഉപഗ്രഹത്തില്‍ നിന്നുള്ള ഡാറ്റയുടെ വിശകലനം ഒരു മള്‍ട്ടി-മില്യണ്‍ ഡോളര്‍ വ്യവസായമാണ്. കേരളത്തിലെ എട്ട് കമ്പനികള്‍ നിലവില്‍ ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിജ്ഞാനാധിഷ്ഠിതവും ഭാവി കേന്ദ്രീകൃതവുമായ വ്യവസായത്തിന്‍റെ കേന്ദ്രമാണ് കേരളം. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കമ്പനികള്‍ എയ്റോസ്പേസ് വ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോര്‍ഡ് അംഗങ്ങള്‍ക്ക് പുറമെ ഹെക്സ്20 ലെ പതിനെട്ട് ജീവനക്കാരില്‍ 17 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണെന്ന് ഹെക്സ് 20 യുടെ സിടിഒയും സഹസ്ഥാപകനുമായ അനുരാഗ് രഘു പറഞ്ഞു. ഇത് കേരളത്തിലെ ടാലന്‍റ്പൂളിന്‍റെ സാക്ഷ്യപ്പെടുത്തലാണ്.  ഓസ്ട്രേലിയ, യുഎഇ, തായ് വാന്‍ എന്നിവിടങ്ങളില്‍ ഇതിനകം സാന്നിധ്യമുറപ്പിച്ചിട്ടുള്ള ഹെക്സ്20 വിപുലീകരണത്തിന്‍റെ പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നാല് മാസത്തെ പ്രവര്‍ത്തനത്തിലൂടെ ഹെക്സ് 20 വികസിപ്പിച്ചെടുത്ത ഉപഗ്രഹം ബെര്‍ലിന്‍ ആസ്ഥാനമായ സാറ്റലൈറ്റ് ഡിപ്ലോയര്‍ കമ്പനിയായ എക്സോലോഞ്ച് വഴി മാര്‍ച്ച് 15 ന് സ്പേസ് എക്സ് ട്രാന്‍സ്പോര്‍ട്ടര്‍ -13 ദൗത്യത്തിലാണ് വിക്ഷേപിച്ചത്. മാര്‍ച്ച് 16 ന് ഹെക്സ്20യുടെ സാറ്റലൈറ്റ് കണ്‍ട്രോള്‍ സെന്‍ററില്‍ ബീക്കണ്‍ സിഗ്നല്‍ ലഭിച്ചതോടെയാണ് ദൗത്യം നിര്‍ണായക നേട്ടം കൈവരിച്ചത്. ഹെക്സ്20 യുടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപസംവിധാനങ്ങളെയും ജര്‍മ്മന്‍ ബഹിരാകാശ കമ്പനിയായ ഡിക്യൂബ്ഡ്ല്‍ നിന്നുള്ള ഇന്‍-ഓര്‍ബിറ്റ് ഡെമോണ്‍സ്ട്രേഷനുള്ള പേലോഡിനെയും നിള ദൗത്യം സാധ്യമാക്കി. സ്വകാര്യ മേഖലയിലെ ഉപഗ്രഹ സാങ്കേതികവിദ്യയിലെയും നവീകരണത്തിലെയും സുപ്രധാന ചുവടുവയ്പാണിത്.

തിരുവനന്തപുരം മേനംകുളത്തെ മരിയന്‍ എഞ്ചിനീയറിംഗ് കോളേജില്‍ സ്ഥാപിച്ച ഗ്രൗണ്ട് സ്റ്റേഷനില്‍ ഹെക്സ്20 ടീം ഉപഗ്രഹത്തിന്‍റെ പ്രവര്‍ത്തനം നിരീക്ഷിക്കും. ഗ്രൗണ്ട് സ്റ്റേഷന്‍ സൗകര്യം പ്രവര്‍ത്തിപ്പിക്കുന്നതില്‍ കോളേജിലെ ഫാക്കല്‍റ്റികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. തായ്വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, യുഎസ്എയിലെ യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോയുടെ ലബോറട്ടറി ഫോര്‍ അറ്റ് മോസ്ഫെറിക് ആന്‍ഡ് സ്പേസ് ഫിസിക്സ് തുടങ്ങിയ പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളുമായും ഹെക്സ്20 പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്.

Photo Gallery

+
Content
+
Content