കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ ഈവ്ലാബ്സില്‍ 1.58 കോടി രൂപയുടെ നിക്ഷേപം

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ ഈവ്ലാബ്സില്‍ 1.58 കോടി രൂപയുടെ നിക്ഷേപം
Kochi / August 2, 2022

കൊച്ചി: കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷന്‍ സോണില്‍ പ്രവര്‍ത്തിക്കുന്ന ഈവ്ലാബ്സ് സ്റ്റാര്‍ട്ടപ്പില്‍ 1.58 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. ജിറ്റോ എയ്ഞജല്‍ നെറ്റ് വര്‍ക്ക്, സ്മാര്‍ട്ട് സ്പാര്‍ക്ക്സ്, വ്യക്തിഗത നിക്ഷേപകര്‍ എന്നിവയില്‍ നിന്നാണ് ഈവ്ലാബ്സ് ഈ നിക്ഷേപ സമാഹരണം നടത്തിയത്.

രോഗിക്ക് നല്‍കുന്ന ഐവി ഡ്രിപ്പിന്‍റെ തോത് കൃത്യമായി ക്രമീകരിക്കുന്നതിനും അത് നഴ്സിംഗ് സ്റ്റേഷനില്‍ നിന്ന് തന്നെ നിരീക്ഷിക്കുന്നതിനും സഹായിക്കുന്ന ഉപകരണമാണ് ഈവലാബ്സിന്‍റെ ഡ്രിപ്പോ.
നിലവിലുള്ള സാങ്കേതിക വിദ്യയുടെ മൂന്നിലൊന്ന് ചെലവ് മാത്രമേ ഡ്രിപ്പോയ്ക്ക് ആകുന്നുള്ളു. എയ്ഞജല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് പുറമെ വര്‍ഗീസ് മാളിയേക്കല്‍, ജോസ് പട്ടാറ, തോമസ് മാളിയേക്കല്‍, സോമകുമാര്‍ കൊളത്തൂര്‍, കരിഷ്മ ഠക്കര്‍, അഫ്സല്‍ സാലു എന്നിവരാണ് നിക്ഷേപം നല്‍കിയ വ്യക്തികള്‍.

ഇന്ത്യയിലെ ആരോഗ്യസാങ്കേതിക വ്യവസായം 2025 ആകുമ്പോഴേക്കും 12 ബില്യണ്‍ ഡോളറും 2040 ആകുമ്പോഴേക്കും ഇത് 40 ബില്യണ്‍ ഡോളറുമാകുമെന്ന് കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ഈ വിഭാഗത്തിലുള്ള സംരംഭങ്ങള്‍ക്ക് വലിയ സാധ്യതയാണ് തുറന്നു തരുന്നത്. ഈവ്ലാബ്സിന് പൂര്‍ണ പിന്തുണ നല്‍കാനുള്ള നിക്ഷേപക സമൂഹത്തിന്‍റെ തീരുമാനത്തെയും അദ്ദേഹം അഭിനന്ദിച്ചു.

ആരോഗ്യസാങ്കേതിക മേഖലയിലെ സ്റ്റാര്‍ട്ടപ്പെന്ന നിലയില്‍ വലിയ ഉത്തരവാദിത്തമാണ് ഈവ്ലാബ്സിനുള്ളതെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ വിഷ്ണു എം എസ് പറഞ്ഞു. കൂടുതല്‍ മികച്ച ഉത്പന്നങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഈ പിന്തുണ സഹായകരമാകും. രാജ്യത്തിന്‍റെ എല്ലാ ഭാഗത്തേക്കും ഡ്രിപ്പോയുടെ വിതരണം എത്തിക്കുന്നതിനാണ് നിക്ഷേപം ഉപയോഗപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു.

2016 ല്‍ സഞ്ജയ് രാജേന്ദ്രന്‍, ശ്രുതി ഗോപാല്‍, വിഷ്ണു എം എസ് എന്നിവര്‍ ചേര്‍ന്നാണ് ഈവ്ലാബ്സ് ആരംഭിച്ചത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ കൂടാതെ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഐഐഐടിഎംകെ, മേക്കര്‍ വില്ലേജ്, ഐകെപി ഹൈദരാബാദ്, ഡെര്‍ബി ഫൗണ്ടേഷന്‍, ബിആര്‍ക്, ബയോടെക്നോളജി വകുപ്പ് എന്നിവയുടെ സഹകരണവും ഈവ്ലാബ്സിനുണ്ട്. ഇതു കൂടാതെ ഏഴോളം സ്റ്റാര്‍ട്ടപ്പ് പുരസ്ക്കാരങ്ങളും കമ്പനിയെ തേടിയെത്തിട്ടുണ്ട്.
 

Photo Gallery