കരുവാറ്റ ലീഡിംഗ് ചാനലില്‍ ലീഡറായി പള്ളാത്തുരുത്തിയുടെ കാരിച്ചാല്‍

ഉജ്ജ്വല പോരാട്ടവുമായി വിബിസി വീയപുരം രണ്ടാമത്
Karuvatta / December 7, 2024

കരുവാറ്റ: കേരള ടൂറിസം സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ  ആലപ്പുഴ കരുവാറ്റയില്‍ നടന്ന നാലാം മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടനെ മൈക്രോസെക്കന്‍റുകള്‍ക്ക് പിന്നിലാക്കി ഒന്നാമതെത്തി. ഇതോടെ പകരത്തിന് പകരം എന്ന വാശിയേറിയ മത്സരനിലയിലേക്ക് സിബിഎല്‍ നാലാം സീസണ്‍ മാറിക്കഴിഞ്ഞു.

നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടന്‍ മൂന്നാമതെത്തി. കാരിച്ചാല്‍ (3:51:11 മിനിറ്റ്), വീയപുരം(3:52:01 മിനിറ്റ്), നിരണം(3:52:65 മിനിറ്റ്) എന്നിങ്ങനെയാണ് ഫൈനലിലെ ഫിനിഷ് സമയം.

ഹീറ്റ്സ് മത്സരങ്ങളിലെ മികച്ച സമയത്തിന്‍റെ അടിസ്ഥാനത്തില്‍ കാരിച്ചാലിനും വീയപുരത്തിനും പുറമെ നിരണം ചുണ്ടനും ഫൈനലിന് യോഗ്യത നേടി. ഹീറ്റ്സില്‍ ഏറ്റവും മികച്ച സമയം കുറിച്ച് വീയപുരം ആദ്യ കാഹളം മുഴക്കി. ഫൈനലില്‍ ആദ്യ രണ്ട് പാദത്തിലും തിരിച്ചറിയാനാകാത്ത വിധം മൂന്നു വള്ളങ്ങളും കുതിച്ചെത്തി. മൂന്നാം പാദത്തില്‍ കാരിച്ചാല്‍ അല്‍പം മുന്നിലെത്തി. രണ്ടാം ട്രാക്കിലെ നിരണം വീയപുരത്തെ ഇഞ്ചുകള്‍ക്ക് പിന്നിലാക്കി രണ്ടാമതേക്ക് നീങ്ങിയെങ്കിലും പിന്നീട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

അവസാന പാദത്തില്‍ വീയപുരവും കാരിച്ചാലും അവിശ്വസനീയ മുന്നേറ്റമാണ് നടത്തിയത്. പക്ഷെ നേരത്തെ തന്നെ വ്യക്തമായ ലീഡ് നേടിയ കാരിച്ചാലിനെ മറികടക്കാന്‍ വീയപുരത്തിന്‍റെ കുതിപ്പിനായില്ല. വര്‍ധിത വീര്യത്തോടെ കാരിച്ചാല്‍ ഒന്നാമതെത്തുകയും ചെയ്തു.

 പിബിസി കാരിച്ചാല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതാണ്. വിബിസി വീയപുരം രണ്ടാമതും യുബിസി കൈനകരി തുഴയുന്ന തലവടി ചുണ്ടന്‍ മൂന്നാമതുമാണ്.

തലവടി(യുബിസി കൈനകരി) നാല്, നടുഭാഗം(കുമരകം ടൗണ്‍ ബോട്ട് ക്ലബ്)അഞ്ച്  മേല്‍പ്പാടം(കുമരകം ബോട്ട് ക്ലബ്) ആറ്, ചമ്പക്കുളം(പുന്നമട ബോട്ട് ക്ലബ്) ഏഴ്,  പായിപ്പാട്(ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ്) എട്ട്, ആയാപറമ്പ് വലിയദിവാന്‍ജി (ചങ്ങനാശേരി ബോട്ട് ക്ലബ്) ഒമ്പത് എന്നിങ്ങനെയാണ് കരുവാറ്റയിലെ അവസാനവട്ട സ്ഥാനങ്ങള്‍.

സര്‍ക്കാരിന്‍റെ ചീഫ് വിപ്പ് എന്‍ ജയരാജ് എം എല്‍ എ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. എച് സലാം എം എല്‍ എ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, സിബിഎല്‍ ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കായംകുളം (ഡിസംബര്‍ 14) ഗ്രാന്‍ഡ് ഫിനാലെ (ഡിസംബര്‍ 21) കൊല്ലം പ്രസിഡന്‍റ് ട്രോഫി എന്നിങ്ങനെയാണ് തുടര്‍ന്നുള്ള മത്സരങ്ങള്‍.

 ആകെ 3.20 കോടി രൂപയാണ് ആറ് മത്സരങ്ങളിലുമായി നല്‍കുന്ന സമ്മാനത്തുക. ഓരോ ലീഗ് മത്സരങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ടീമിന് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 1 ലക്ഷം രൂപ വീതം ലഭിക്കും. സിബിഎല്ലിന്‍റെ ആറ് ലീഗ് മത്സരങ്ങളുടെയും പോയിന്‍റുകളുടെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ടീമിന് 25 ലക്ഷവും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവര്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവും ലഭിക്കും.

ഇതിനു പുറമെ മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും  ഓരോ മത്സരത്തിനും മൂന്ന് ലക്ഷം രൂപ വീതവും ലഭിക്കും. ചുണ്ടന്‍വള്ളം ഉടമകള്‍ക്ക് ഓരോ മത്സരത്തിനും ഒരു ലക്ഷം രൂപ വീതം ബോണസും നല്‍കും.
 

 

Photo Gallery

+
Content