പല ഫ്ളേവറുകളില്‍ കുടിവെള്ളം; ഒപ്പം ഊര്‍ജ്ജവും

പല ഫ്ളേവറുകളില്‍ കുടിവെള്ളം; ഒപ്പം ഊര്‍ജ്ജവും
Kochi / June 17, 2022

കൊച്ചി: വെളളം കുടിക്കുമ്പോള്‍ ദാഹം ശമിക്കുന്നതിനൊപ്പം ഊര്‍ജ്ജവും ഉണര്‍വ്വും കൂടിയായാലോ. ഇത് പരീക്ഷിക്കാന്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്രു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിലെ സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്‍റെ വ്യാപാര്‍ പ്രദര്‍ശന മേളയിലേക്കു വരൂ. ഗുണമേന്മയ്ക്കൊപ്പം ഈ വെള്ളത്തിന്‍റെ രുചിയിലും വൈവിധ്യമുണ്ട്. ഔഷധക്കൂട്ടുകളുടെ രുചിയാണ് ഒന്നിനെങ്കില്‍ ഓറഞ്ച്, സ്ട്രോബറി, ബ്ലൂബെറി തുടങ്ങിയ ഫ്ളേവേര്‍ഡ് രുചികളാണ് മറ്റുള്ളവയ്ക്ക്. 
കേവലം ദാഹമകറ്റുക എന്നതിനപ്പുറം ശരീരത്തിനാവശ്യമായ ധാതുക്കള്‍ കൂടി നല്‍കിയാണ് പ്രദര്‍ശന മേളയില്‍ അപര്‍മ എന്ന കുടിവെള്ള കമ്പനി പ്രതിനിധികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഹെര്‍ബല്‍ വാട്ടര്‍ എന്ന അവകാശവാദമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. ഔഷധഗുണമുള്ള ഈ ശുദ്ധജലത്തിന്‍റെ വേറിട്ട രുചിയും ഗുണവും അറിയാന്‍ നിരവധി പേരാണ് വ്യാപാറിലെ സ്റ്റാളിലെത്തുന്നത്. വ്യത്യസ്ത ഫ്ളേവറുകള്‍ രുചിക്കുന്നവരാകട്ടെ ഇത് പുതിയ അനുഭവമാണെന്ന സാക്ഷ്യപ്പെടുത്തലും നല്‍കുന്നു.
കാല്‍സ്യം, മഗ്നേഷ്യം, പൊട്ടാസ്യം, സിങ്ക് തുടങ്ങിയ ഘടകങ്ങളടങ്ങിയ ന്യൂട്രിയന്‍റ് വാട്ടര്‍, ഓറഞ്ച്, പീച്ച്, ബ്ലൂബെറി, മിന്‍റ്, സ്ട്രോബറി തുടങ്ങി വ്യത്യസ്ത ഫ്ളേവറുകളിലുള്ള ഫ്ളേവേര്‍ഡ് വാട്ടര്‍, ഇലക്ട്രോലൈറ്റുകളടങ്ങിയ സ്പോര്‍ട്സ് വാട്ടര്‍, ഉയര്‍ന്ന പിഎച്ച് മൂല്യമുള്ള ആല്‍ക്കലൈന്‍ വാട്ടര്‍, കൃഷ്ണതുളസി, കരിഞ്ചീരകം തുടങ്ങിയ ഔഷധക്കൂട്ടുകളടങ്ങിയ ഹെര്‍ബല്‍ വാട്ടര്‍ തുടങ്ങി ഏഴ് വ്യത്യസ്ത ഇനങ്ങളാണ് കമ്പനി വിപണിയിലെത്തിച്ചിട്ടുള്ളത്. 
9 ഘട്ടങ്ങളിലായി അന്താരാഷ്ട്ര നിലവാരമുള്ള ഗുണനിലവാര പരിശോധനകളിലൂടെ കടന്നുപോയാണ് അപര്‍മയുടെ കുടിവെള്ളം കുപ്പിയിലെത്തുന്നത്. പിഎച്ച് മൂല്യം അളക്കുന്നതാകട്ടെ ഏഴു ഘട്ടങ്ങളിലായിട്ടും. മലപ്പുറം ജില്ലയിലെ മഞ്ചേരി കേന്ദ്രമാക്കി രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച അപര്‍മയ്ക്ക് ഐഎസ്ഒ 22000-2018 ഗുണനിലവാര അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. നിലവില്‍ 400, 750, 1000 മില്ലിലിറ്റര്‍ ബോട്ടിലുകളാണ് ലഭ്യമായിട്ടുള്ളത്.
 

Photo Gallery

+
Content