ഹൈക്കോടതിയ്ക്ക് സ്വന്തം ലൈവ് സ്ട്രീമിംഗ് ആപ്പ് ന ൽകി ടെക്ജെന്‍ഷ്യ
Alappuzha / July 6, 2024
ആലപ്പുഴ: കേരള ഹൈക്കോടതി നടപടികള്‍ തത്സമയം സ്ട്രീമിംഗ് ചെയ്യാനുള്ള ആപ്പ് വികസിപ്പിച്ച് ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തലയിൽ പ്രവര്‍ത്തിക്കുന്ന ടെക്ജെന്‍ഷ്യ സോഫ്റ്റ് വെയര്‍ ടെക്നോളജീസ്. ടെക്ജെന്‍ഷ്യയുടെ വി കണ്‍സോള്‍ സോഫ്റ്റ് വെയറാണ് ലൈവ് സ്ട്രീമിംഗിന് ഉപയോഗിക്കുന്നത്.
രാജ്യത്തെ മിക്ക ഹൈക്കോടതികളും യൂട്യൂബ് വഴിയാണ് കോടതി നടപടികള്‍ സ്ട്രീമിംഗ് ചെയ്യുന്നത്. ഇതുവഴി കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാന്‍ സാധിക്കുമായിരുന്നു. പിന്നീട് ഈ റെക്കോര്‍ഡിംഗ് പലരീതിയിലും ദുരുപയോഗം ചെയ്തു വരുന്ന സാഹചര്യവും നിലവിലുണ്ട്. ഇത് മറികടക്കാന്‍ സ്വന്തമായ സ്ട്രീമിംഗ് സംവിധാനത്തിലൂടെ കേരള ഹൈക്കോടതിയ്ക്ക് സാധിക്കും. ഹൈക്കോടതി നടപടികള്‍ക്ക് ശേഷം വീഡിയോ ഓണ്‍ലൈനിൽ ലഭ്യമായിരിക്കില്ല.
ഹൈക്കോടതിയുടെ ഐടി സംഘത്തിനൊപ്പമാണ് ടെക്ജെന്‍ഷ്യ ഈ സംവിധാനം പൂര്‍ത്തീകരിച്ചത്. ആക്ടിംഗ് ചീഫ്ജസ്റ്റീസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന്‍, ജസ്റ്റീസ് എസ് മനു എന്നിവരടങ്ങിയ ഫുള്‍ബഞ്ച് സിറ്റിംഗാണ് ഹൈക്കോടതിയി ആദ്യം ലൈവ് സ്ട്രീമിംഗ് നടത്തിയത്.
വീഡിയോ കോണ്‍ഫറന്‍സിംഗിനാവശ്യമായ വി കണ്‍സോള്‍ എന്ന ഉത്പന്നം വികസിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഇനോവേഷന്‍ ചലഞ്ചിൽ വിജയിയായതോടെയാണ് ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തല കാമ്പസിലെ ടെക്ജെന്‍ഷ്യ ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്നത്. വി കണ്‍സോളിന്‍റെ വരവോടെ വിദേശനിര്‍മ്മിത ആപ്പുകള്‍ പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചു. 1983 ആപ്ലിക്കേഷനുകളുമായി മത്സരിച്ചാണ് ടെക്ജെന്‍ഷ്യ വിജയം നേടിയത്.
ഭാരത സര്‍ക്കാര്‍, കേരള സര്‍ക്കാര്‍, ഐഎസ്ആര്‍ഒയും അവരുടെ 15 ഉപ സ്ഥാപനങ്ങളും, ബാര്‍ക്ക്, ഡിആര്‍ഡിഒ, ഡിസിഎന്‍, ഇന്ത്യന്‍ നേവി, കേരള, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന ഹൈക്കോടതികള്‍ എന്നിവര്‍ വി കണ്‍സോളിന്‍റെ സേവനമാണ് ഉപയോഗിക്കുന്നത്.
പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്ന സേവനമാണ് വി കണ്‍സോള്‍ നൽകുന്നതെന്ന് ടെക്ജെന്‍ഷ്യ സ്ഥാപകന്‍ ജോയ് സെബാസ്റ്റ്യന്‍ പറഞ്ഞു. കോടതി ദൃശ്യങ്ങള്‍ മാത്രമല്ല, ഔദ്യോഗിക സംവിധാനത്തിലെ ലൈവ് സ്ട്രീമിംഗ് അധികവും വര്‍ഷങ്ങള്‍ക്ക് ശേഷവും ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടിവരികയാണ്. ഇതിന് ശാശ്വത പരിഹാരമാണ് തികച്ചും തദ്ദേശീയമായ ഈ സാങ്കേതികവിദ്യയെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിലെ പാതിരപ്പള്ളി സ്വദേശിയായ ജോയ് തുടക്കം മുതൽ തന്നെ ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തല കാമ്പസിലാണ് പ്രവര്‍ത്തിക്കുന്നത്. കമ്പനിയിലെ 85 ജീവനക്കാരി പകുതിയോളം ആലപ്പുഴ ജില്ലയിൽ നിന്നുള്ളവരാണെന്ന പ്രത്യേകത കൂടിയുണ്ട്.
നിലവിൽ 20 കമ്പനികളും 500ൽ പരം ഐടി ജീവനക്കാരുമാണ് ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തല കാമ്പസിലുള്ളത്. കഴിഞ്ഞ വര്‍ഷം നാല് പുതിയ കമ്പനികളാണ് ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിൽ പ്രവര്‍ത്തനം തുടങ്ങിയത്. മൂന്ന് കമ്പനികള്‍ വിപുലീകരണ പ്രവര്‍ത്തനങ്ങളും നടത്തി. 200 ഓളം തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
Photo Gallery
