കെടിഎം 2024 - ദേശീയ-അന്തര്‍ദേശീയ ബയര്‍മാരില്‍ ഉജ്ജ്വല പ്രതികരണം

ബയര്‍ രജിസ്ട്രേഷന്‍ 1810
Kochi / April 18, 2024

കൊച്ചി: സെപ്റ്റംബറില്‍ നടക്കുന്ന പന്ത്രണ്ടാമത് കേരള ട്രാവല്‍ മാര്‍ട്ടിന് വിപണിയില്‍ മികച്ച പ്രതികരണം. മൊത്തം ബയര്‍ രജിസ്ട്രേഷന്‍ ഇതിനകം 1810 ആയി. 495 അന്താരാഷ്ട്ര ബയര്‍മാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

  സെപ്തംബര്‍ 26 മുതല്‍ 29 വരെ വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സാഗര സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് മാര്‍ട്ട് നടക്കുന്നത്. കെടിഎം 2024 ലെ ബിസിനസ് സെഷനുകള്‍ സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ നടക്കും.

അഭൂതപൂര്‍വ്വമായ പ്രതികരണമാണ് കേരള ട്രാവല്‍ മാര്‍ട്ടിന് അന്താരാഷ്ട്രതലത്തിലും ദേശീയതലത്തിലും ലഭിക്കുന്നതെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ജോസ് പ്രദീപ് ചൂണ്ടിക്കാട്ടി. ആഭ്യന്തര മാര്‍ക്കറ്റില്‍ നിന്നും 1315 രജിസ്ട്രേഷനാണ് ലഭിച്ചത്. മഹാരാഷ്ട്ര(350), ഡല്‍ഹി(152) ഗുജറാത്ത്(140) എന്നിവിടങ്ങളില്‍ നിന്നാണ് ആഭ്യന്തര ബയര്‍മാര്‍ ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  മാര്‍ട്ടിലെ സ്റ്റാളുകള്‍ക്കായി 364 പേരാണ് ഇതുവരെ താല്പര്യപത്രം നല്‍കിയിരിക്കുന്നത്.   എട്ട് വിഭാഗങ്ങളിലായാണ് ഇക്കുറി സ്റ്റാളുകള്‍ ക്രമീകരിക്കുക എന്നും അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ തവണത്തേതുപോലെ പൂര്‍ണ്ണമായും ഹരിത മാനദണ്ഡങ്ങള്‍ അനുസരിച്ച് ആയിരിക്കും കേരള ട്രാവല്‍ മാര്‍ട്ട്  പ്രവര്‍ത്തിക്കുന്നത്. സാഗര സാമുദ്രിക എന്നീ കണ്‍വെന്‍ഷന്‍ സെന്‍ററുകളിലായി ഒരു ലക്ഷം ചതുരശ്രയടി സ്ഥലമാണ് മാര്‍ട്ടിനായി മാറ്റിവച്ചിട്ടുള്ളത്.

 സെപ്തംബര്‍ 22 മുതല്‍ 26 വരെ പ്രീ-മാര്‍ട്ട് ടൂര്‍ നടക്കും. മാധ്യമപ്രവര്‍ത്തകര്‍, വ്ളോഗര്‍മാര്‍, ഇന്‍ഫ്ളുവന്‍സര്‍മാര്‍ എന്നിവര്‍ക്കാണ് പ്രീ-മാര്‍ട്ട് ടൂര്‍ നടക്കുന്നത്. 30 മുതല്‍ ഒക്ടോബര്‍ നാല് വരെ മാര്‍ട്ടിനെത്തുന്ന തെരഞ്ഞെടുക്കപ്പെട്ട ബയര്‍മാരെ ഉള്‍പ്പെടുത്തി പോസ്റ്റ് മാര്‍ട്ട് ടൂറുകളും ഉണ്ടാകും.


2022 ല്‍ നടന്ന പതിനൊന്നാമത് കേരള ട്രാവല്‍ മാര്‍ട്ടില്‍ 55,000 ലധികം വാണിജ്യ കൂടിക്കാഴ്ചകളാണ് മൂന്ന് ദിവസം കൊണ്ട് നടന്നത്. രാജ്യത്തിനകത്തു നിന്നും 900 പേരും വിദേശത്ത് നിന്നും 234 പേരുമടക്കം 1134 ബയര്‍മാര്‍ കെടിഎമ്മിനെത്തി. 325 സെല്ലര്‍ സ്റ്റാളുകളാണ് കെടിഎം -2022 ല്‍ ഉണ്ടായിരുന്നത്.

 യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, റഷ്യ, ബ്രിട്ടന്‍, കാനഡ, ഗള്‍ഫ് രാജ്യങ്ങള്‍, ദക്ഷിണാഫ്രിക്ക എന്നിവയ്ക്ക് പുറമെ ഇക്കുറി സ്കാന്‍ഡനേവിയന്‍ രാജ്യങ്ങളില്‍ നിന്നും ബയര്‍ പ്രതിനിധിള്‍ കെടിഎമ്മിനുണ്ടാകും.

വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ സംസ്ഥാനത്തിന് കൂടുതല്‍ പ്രചാരണം നല്‍കാന്‍ ഇത്തവണത്തെ കെടിഎമ്മില്‍ പദ്ധതിയുണ്ട്. ആഗോള സമ്മേളനങ്ങള്‍ക്ക് ആതിഥ്യമരുളുന്ന എംഐസിഇ ടൂറിസം(മീറ്റിംഗ്സ് ഇന്‍സെന്‍റീവ്സ്, കോണ്‍ഫറന്‍സസ് ആന്‍ഡ് എക്സിബിഷന്‍സ്) വിഭാഗത്തിലും കൂടുതല്‍ പ്രധാന്യം കെടിഎമ്മില്‍ കൈവരും. ജി20 ഉച്ചകോടിയുടെ അനുബന്ധ സമ്മേളനം കുമരകത്ത് നടത്തിയത് ഈ ദിശയില്‍ വലിയ സാധ്യത തുറന്നു തന്നിട്ടുണ്ട്.


ക്രൂസ് ടൂറിസമാണ് കെടിഎം മുന്നോട്ടു വയ്ക്കുന്ന മറ്റൊരു ഉത്പന്നം. ആഡംബരക്കപ്പല്‍ യാത്ര, പകല്‍ സമയങ്ങളിലുള്ള ഡേ പാക്കേജ് ക്രൂസ് തുടങ്ങിയവയ്ക്കും ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. ഈ സാധ്യതകൂടി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.


2000-മാണ്ടില്‍ സ്ഥാപിതമായ കെടിഎം സൊസൈറ്റിയാണ് രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ ആന്‍ഡ് ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട് നടത്തുന്നത്. ദക്ഷിണേഷ്യയിലെ തന്നെ   ഏറ്റവും പ്രാധാന്യമുള്ളതും അന്താരാഷ്ട്ര പ്രതിനിധികളുടെ പ്രാതിനിധ്യം ഏറ്റവും കൂടുതലുള്ളതുമായ ടൂറിസം സമ്മേളനമാണിത്.

 

 

Photo Gallery