ഗ്ലോബല്‍ സര്‍ഫിങ് ഫെസ്റ്റ് മാര്‍ച്ച് 29ന് ആരംഭിക്കും

നടനും സര്‍ഫിംഗ് അത്ലറ്റുമായ സുദേവ് നായര്‍ വര്‍ക്കലയില്‍ ഉദ്ഘാടനം ചെയ്യും
Trivandrum / March 27, 2024

തിരുവനന്തപുരം: കേരളത്തെ സാഹസിക വിനോദസഞ്ചാര കേന്ദ്രമായി അടയാളപ്പെടുത്തുന്നതിനായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവലിന് വര്‍ക്കല ഇടവ ബീച്ചില്‍ മാര്‍ച്ച് 29 ന് തുടക്കമാകും. രാവിലെ ഏഴിന് നടനും സര്‍ഫിംഗ് അത്ലറ്റുമായ സുദേവ് നായര്‍ ഉദ്ഘാടനം ചെയ്യും. ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) വിഷ്ണു രാജ് അധ്യക്ഷത വഹിക്കും. 2024-ല്‍ രാജ്യം ആതിഥേയത്വം വഹിക്കുന്ന ആദ്യ അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവലാണിത്.


മാര്‍ച്ച് 31 ന് സമാപിക്കുന്ന പരിപാടിയില്‍  നൂറോളം സ്വദേശികളും വിദേശികളുമായ മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.

ഇന്‍റര്‍നാഷണല്‍ സര്‍ഫിംഗ് അസോസിയേഷന്‍, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെഎടിപിഎസ്), ഡിടിപിസി, സര്‍ഫിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വര്‍ക്കലയുടെ ജലസാഹസിക വിനോദ സാധ്യതകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കേരളത്തെ രാജ്യത്തെ പ്രധാന സര്‍ഫിങ് ഡെസ്റ്റിനേഷനാക്കി മാറ്റാനും പരിപാടി ലക്ഷ്യമിടുന്നു. വാട്ടര്‍ സ്പോര്‍ട്സ് പ്രേമികള്‍ക്ക് നേരിട്ടുള്ള അനുഭവം നേടാനും സര്‍ഫിങ് പരിശീലിക്കാനും ഇത് അവസരമൊരുക്കും.


ഓസ്ട്രേലിയയില്‍ നിന്നുള്ള ഇന്‍റര്‍നാഷണല്‍ സര്‍ഫിംഗ് അസോസിയേഷന്‍ പ്രതിനിധി റോറി സൈംസാണ് മത്സരങ്ങളുടെ മുഖ്യവിധി കര്‍ത്താവ്.


വിജയികള്‍ക്ക് ടൂറിസം സെക്രട്ടറി ബിജു കെ സമ്മാനങ്ങള്‍ നല്‍കും. ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ്, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) വിഷ്ണു രാജ് എന്നിവര്‍ ചടങ്ങില്‍  പങ്കെടുക്കും.

ഇന്‍റര്‍നാഷണല്‍ കപ്പ് വിഭാഗത്തില്‍ വിജയിക്കുന്ന ടീമിന് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയുമാണ് സമ്മാനത്തുക. ഗ്രോംസ് വിഭാഗത്തില്‍ വിജയിക്ക് 15,000 രൂപയും ഓപ്പണ്‍ കാറ്റഗറിയിലെ വിജയിക്ക് 20,000 രൂപയും ലഭിക്കും.

സമാപന സമ്മേളനത്തില്‍ ടൂറിസം ജോയിന്‍റ് ഡയറക്ടര്‍ അഭിലാഷ് ടി ജി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ രാജീവ് ടി എല്‍, കെഎടിപിഎസ് സിഇഒ ബിനു കുര്യാക്കോസ്, ഡിടിപിസി സെക്രട്ടറി ശ്യാം കൃഷ്ണന്‍, സര്‍ഫിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ എന്നിവരും സംബന്ധിക്കും.

 

Photo Gallery