ഏഴ് രാജ്യങ്ങളില്‍ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സാക്ഷ്യപത്രം നേടി ഐബിഎസ് സോഫ്റ്റ് വെയര്‍

Trivandrum / March 19, 2024

തിരുവനന്തപുരം: തൊഴിലിടങ്ങളിലെ നിലവാരത്തിന്‍റെ രാജ്യാന്തര അംഗീകാരമായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഏഴ് രാജ്യങ്ങളില്‍ കരസ്ഥമാക്കി ഐബിഎസ് സോഫ്റ്റ് വെയര്‍. യുഎഇ, യുഎസ്, കാനഡ, യുകെ, ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളിലാണ് ഐബിഎസ് ഈ നേട്ടം കരസ്ഥമാക്കിയത്. ഇന്ത്യയില്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും ഐബിഎസ് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സാക്ഷ്യപത്രത്തിന് അര്‍ഹരായി.

ട്രാവല്‍-ക്രൂസ്-എയര്‍ലൈന്‍ വ്യവസായത്തില്‍ പുതുതലമുറ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും അതു വഴി ഉപഭോക്താക്കളുടെ യാത്രാ-ബുക്കിംഗ് അനുഭവം ലളിതവും മികച്ചതുമാക്കുകയാണ് ഐബിഎസ് ചെയ്യുന്നത്. ഇതിനായി അര്‍പ്പണബോധവും പ്രതിബദ്ധതയും നൈപുണ്യശേഷിയുമുള്ള ജീവനക്കാരെ വളര്‍ത്തിയെടുക്കുന്നതില്‍ ഐബിഎസ് എന്നും ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ രണ്ടാമതും ആറ് രാജ്യങ്ങളില്‍ ആദ്യമായും ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സാക്ഷ്യപത്രം നേടാനായത് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസ് പറഞ്ഞു. ജീവനക്കാരുടെ അഭിപ്രായമറിഞ്ഞ് തയ്യാറാക്കുന്ന അംഗീകാരമാണിത്. അതിനാല്‍ തന്നെ ഐബിഎസിന്‍റെ ജീവനക്കാര്‍ക്ക് കമ്പനിയോടുള്ള സ്നേഹവും പ്രതിബദ്ധതയുമാണ് ഇത് കാണിക്കുന്നത്.

സുസ്ഥിര വരുമാനം, മികച്ച തൊഴില്‍ അന്തരീക്ഷം, സമഭാവനയോടു കൂടിയുള്ള സമീപനം, വിജ്ഞാനസമ്പാദനത്തിനുള്ള അവസരം തുടങ്ങിവയാണ് ഐബിഎസ് ജീവനക്കാര്‍ക്ക് നല്‍കുന്നത്. വൈവിദ്ധ്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനവും കഴിവിന്‍റെ അംഗീകാരവുമെല്ലാം കൊണ്ട് ഒത്തൊരുമിച്ചാണ് ഐബിഎസ് ഈ നേട്ടത്തിലേക്ക് നടന്നു കയറിയതെന്നും വി കെ മാത്യൂസ് ചൂണ്ടിക്കാട്ടി.

ഐബിഎസിന്‍റെ ലോകത്തെമ്പാടുമുള്ള തൊഴിലിടങ്ങളില്‍ നിന്ന് ലഭിക്കുന്ന ശുഭാപ്തി പൂര്‍ണമായ ഈ പ്രതികരണം ആവേശം പകരുന്നതാണെന്ന് കമ്പനിയുടെ എച്ച് ആര്‍ വിഭാഗം മേധാവി ജയന്‍ നായര്‍ പറഞ്ഞു. ഓരോ ജീവനക്കാരനോടുമുള്ള ഐബിഎസിന്‍റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണിത്. ജീവനക്കാരാണ് കമ്പനിയുടെ ഏറ്റവും വലിയ മൂലധനം. അവരുടെ പ്രതികരണമനുസരിച്ച് നിരന്തരവും ഗുണപരവുമായ മാറ്റത്തിന് ഐബിഎസ് എന്നും ശ്രമിക്കുന്നു. ജീവനക്കാര്‍ക്ക് തുല്യമായ അവസരം നല്‍കുന്നതിനോടൊപ്പം ഏതൊരു ഐടി ജീവനക്കാരനും ആഗ്രഹിക്കുന്ന തൊഴില്‍ദാതാവായി ഐബിഎസ് മാറിക്കഴിഞ്ഞെന്നും ജയന്‍ നായര്‍ പറഞ്ഞു.

അനിശ്ചിതത്വം നിറഞ്ഞ ഈ ലോകത്ത് ജീവനക്കാരുടെ മികച്ച പ്രതികരണം ലഭിക്കുന്നത് ചെറിയ കാര്യമല്ല. ജീവനക്കാരുടെ അന്വേഷണങ്ങള്‍ക്കും പ്രതികരണത്തിനും ക്ഷേമത്തിനും മാത്രമായി ഐനോ എന്ന ചാറ്റ്ബോട്ട് ഐബിഎസ് ഇറക്കിയിട്ടുണ്ട്. ഇതു വഴി എച്ച് ആര്‍ പ്രവര്‍ത്തനങ്ങള്‍ ഏറെ കാര്യക്ഷമമാകുമെന്നാണ് കരുതുന്നതെന്നും ജയന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെമ്പാടുമുള്ള തൊഴിലിടങ്ങളുടെ നിലവാരം അളക്കുന്നതിനായി 1992 ലാണ് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സ്ഥാപിതമായത്. ഇതു വരെ 10 കോടിയിലധികം ജീവനക്കാരുമായി ഇവര്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. അറുപതോളം രാജ്യങ്ങളില്‍ ഇവര്‍ സര്‍വേ നടത്തി വരുന്നു. ഇന്ത്യയില്‍ 1400 ല്‍ പരം സ്ഥാപനങ്ങളും 22 ഓളം വ്യവസായങ്ങളും ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍വേയില്‍ വരുന്നുണ്ട്.

Photo Gallery

+
Content