കേരളത്തിന്‍റെ ഭക്ഷ്യസംസ്കരണ-മൂല്യവര്‍ധിത മേഖലയില്‍ താത്പര്യം പ്രകടിപ്പിച്ച് ആഗോള നിക്ഷേപകര്‍

ദുബായിലെ ഗള്‍ഫുഡ് 2024-ല്‍ രാജ്യാന്തര ശ്രദ്ധ നേടി കേരളം
Trivandrum / February 28, 2024

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ഫുഡ് ആന്‍ഡ് ബിവറേജസ് മേളകളിലൊന്നായ ഗള്‍ഫുഡ് 2024 ല്‍ കേരളത്തിന്‍റെ ഭക്ഷ്യസംസ്കരണ-മൂല്യവര്‍ധിത മേഖലകളില്‍ താത്പര്യം പ്രകടിപ്പിച്ച് ആഗോള നിക്ഷേപകരും സംരംഭകരും. ഈ മേഖലയില്‍ സംസ്ഥാനത്തെ വിപുലമായ അവസരങ്ങളും സാധ്യതകളും മുന്നോട്ടുവച്ചാണ് ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ഗള്‍ഫുഡ് 2024 ന് സമാപനമായത്.

അഞ്ച് ദിവസത്തെ എക്സ്പോയില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ള തനതായ ഉത്പന്നങ്ങളും റെഡി-ടു ഈറ്റ് ഇനങ്ങളും പ്രദര്‍ശിപ്പിച്ച കേരള പവലിയനില്‍ ആദ്യ ദിവസം മുതല്‍ സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ (കെഎസ്ഐഡിസി) നേതൃത്വത്തിലുള്ള കേരള പ്രതിനിധി സംഘത്തില്‍ സംസ്ഥാനത്തെ ഭക്ഷ്യ വ്യവസായത്തിലെ പ്രമുഖ സംരംഭകര്‍ പങ്കെടുത്തു.

ഗള്‍ഫുഡ് 2024 നോട് അനുബന്ധിച്ച് നടന്ന 'ഇന്‍വെസ്റ്റര്‍ കോണ്‍ക്ലേവി'ല്‍ സംസ്ഥാന വ്യവസായ-നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ലയുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖരോട് ഭക്ഷ്യസംസ്കരണ-മൂല്യവര്‍ധിത-ഭക്ഷ്യ സാങ്കേതിക മേഖലയിലെ കേരളത്തിന്‍റെ പ്രാധാന്യത്തെയും സാധ്യതകളെയും കുറിച്ച് വിശദീകരിച്ചു. ഈ മേഖലകളിലെ ആഗോള വിതരണ ശൃംഖലയില്‍ മുന്‍നിരയിലേക്ക് ഉയര്‍ന്നുവരാനുള്ള സംസ്ഥാനത്തിന്‍റെ സാധ്യതകള്‍ക്ക് ഊര്‍ജ്ജം പകരുന്നതായി ഈ പരിപാടി. അഞ്ച് അത്യാധുനിക ഭക്ഷ്യ സംസ്കരണ പാര്‍ക്കുകള്‍, രണ്ട് മെഗാ ഫുഡ് പാര്‍ക്കുകള്‍, സുഗന്ധവ്യഞ്ജന പാര്‍ക്ക്, വരാനിരിക്കുന്ന മിനി ഫുഡ് പാര്‍ക്കുകള്‍ എന്നിവയുള്‍പ്പെടെ ഭക്ഷ്യ സംസ്കരണ മേഖലയില്‍ കേരളം മുന്നോട്ടുവയ്ക്കുന്ന സാധ്യതകളെക്കുറിച്ചുള്ള അവലോകനം സുമന്‍ ബില്ല നടത്തി.

സംസ്ഥാന സര്‍ക്കാരിന്‍റെ സജീവമായ ഇടപെടലുകളും അനുകൂല നയങ്ങളും ഭക്ഷ്യസംസ്കരണ മേഖലയിലെ മുന്നേറ്റത്തിന് സഹായിച്ചിട്ടുണ്ടെന്ന് സുമന്‍ ബില്ല പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ 1,40,000 പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു. ഡിസംബര്‍ 31-ന് ഇത് 2,00,000 കടന്നു. ഇതില്‍ 25 ശതമാനം ഭക്ഷ്യമേഖലയിലാണ്. ഇവര്‍ അന്തര്‍ദേശീയ വിപണി കൂടി ലക്ഷ്യം വയ്ക്കേണ്ടതുണ്ട്. ഗള്‍ഫുഡ് 2024 കേരളത്തിന്‍റെ ഉത്പന്നങ്ങള്‍ക്ക് യുഎഇയിലും അറബ് രാജ്യങ്ങളിലും പുതുവിപണി തുറക്കുന്നതിന്‍റെ സാധ്യതകള്‍ തുറക്കാന്‍ സഹായിക്കും. സംസ്ഥാനത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന ആവശ്യമാണ് സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും മുന്നില്‍വച്ചത്. അവരില്‍നിന്നുള്ള പ്രതികരണം വളരെ പ്രോത്സാഹജനകമായിരുന്നുഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസംസ്കൃത വസ്തുക്കള്‍ എളുപ്പം ലഭ്യമാകുന്നതും മികച്ച അടിസ്ഥാന സൗകര്യങ്ങളുമുള്ള കേരളം നിക്ഷേപസൗഹൃദമായ അന്തരീക്ഷമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോര്‍ പറഞ്ഞു. കേരളത്തെ ഒരു നിക്ഷേപക സൗഹൃദ സംസ്ഥാനം എന്ന നിലയില്‍ അടയാളപ്പെടുത്തി സംസ്ഥാനത്തേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കുക, കേരളത്തിലെ സംരംഭകര്‍ക്ക് രാജ്യാന്തര വിപണി ഒരുക്കുക എന്നിവയാണ് ഇത്തരം മേളകളിലെ പങ്കാളിത്തത്തിലൂടെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, യുഎഇ ഫുഡ് ആന്‍ഡ് ബീവറേജസ് മാനുഫാക്ചറിങ് ബിസിനസ് ഗ്രൂപ്പ് ചെയര്‍മാന്‍ സാലേഹ് അബ്ദുല്ല ലൂതാ തുടങ്ങിയവരും നിക്ഷപക കോണ്‍ക്ലേവില്‍ പങ്കെടുത്തു.

ബീക്രാഫ്റ്റ് ഹണി, ക്രേംബെറി യോഗര്‍ട്ട്, ഫൂ ഫുഡ്സ്, ഗ്ലെന്‍വ്യൂ ടീ, ഗ്ലോബല്‍ നാച്ചുറല്‍ ഫുഡ് പ്രോസസിംഗ് കമ്പനി, ഹാരിസണ്‍സ് മലയാളം, മലബാര്‍ നാച്ചുറല്‍ ഫുഡ്സ്, മഞ്ഞിലാസ് ഫുഡ് ടെക്, നാസ് ഫുഡ് എക്സിം, പവിഴം റൈസ്, പ്രോടെക് ഓര്‍ഗാനോ, വെളിയത്ത് ഫുഡ്സ് എന്നീ എക്സിബിറ്റേഴ്സാണ് ഗള്‍ഫ് ഫുഡ് 2024-ല്‍ കേരളത്തെ പ്രതിനിധീകരിച്ചത്.


എക്സിബിഷന്‍റെ അവസാന ദിവസം സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്‍ററില്‍ സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റ് സംഘടിപ്പിച്ച 'മീറ്റ് ആന്‍ഡ് ഗ്രീറ്റ് കേരള ഫോറം' എന്ന പരിപാടിയില്‍ കെഎസ്ഐഡിസി പങ്കെടുത്തു. സുമന്‍ ബില്ല, എസ്. ഹരികിഷോര്‍, ജലീല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍ സമീര്‍ കുഞ്ഞുമുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു. സ്റ്റാര്‍ട്ടപ്പ് എംഇയുടെ സ്ഥാപകന്‍ സിബി സുധാകരന്‍ സ്വാഗതം പറഞ്ഞു. ബില്‍ഡ് ഹബ്ബിന്‍റെ സിഇഒ സബീര്‍ എം.എസ്, എഡ്വിന്‍ ഇന്‍ഫോടെക്കിന്‍റെ സ്ഥാപകന്‍ മുഹമ്മദ് അമീന്‍ എന്നിവര്‍ യോഗത്തില്‍ വിഷയാവതരണം നടത്തി.

2023-ലെ സംസ്ഥാന വ്യാവസായിക നയത്തില്‍ പ്രാധാന്യം നല്‍കുന്ന മേഖലകളിലൊന്നാണ് ഭക്ഷ്യ സംസ്ക്കരണം. രാജ്യത്തിന്‍റെ കാര്‍ഷിക ഉല്‍പ്പാദനത്തില്‍ കേരളം ഗണ്യമായ സംഭാവന നല്‍കുന്നുണ്ട്. കുരുമുളകിന്‍റെ 97%, കൊക്കോയുടെ 70%, കാപ്പി, കശുവണ്ടി, നാളികേരം, സമുദ്രോത്പന്ന സംസ്കരണം എന്നിവയില്‍ ഗണ്യമായ വിഹിതവും വഹിക്കുന്നു. ഭക്ഷ്യ മേഖലയിലെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നിരവധി സ്ഥാപനങ്ങളും കേരളത്തിലുണ്ട്. ആഗോളതലത്തില്‍ അതിവേഗം വളരുന്ന സമുദ്ര ഭക്ഷ്യ സംസ്കരണം, ആര്‍ടിഇ, ആര്‍ടിസി ഉത്പന്നങ്ങള്‍ മുതലായവയിലൂടെ കയറ്റുമതി ആവാസവ്യവസ്ഥയ്ക്ക് കേരളം വിപുലമായ സംഭാവന നല്‍കുന്നു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങള്‍ ഈ മേഖലയിലെ നവീകരണവും മികവും സാധ്യമാക്കുന്ന സ്ഥാപനങ്ങളാണ്.

Photo Gallery