ഭക്ഷ്യമേഖലയില്‍ നിക്ഷേപകരെ ആകര്‍ഷിച്ച് കെഎസ്ഐഡിസിയുടെ ദുബായ് ഇന്‍വസ്റ്റര്‍ കോണ്‍ക്ലേവ്

Trivandrum / February 22, 2024

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യ വ്യവസായമേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യം വച്ച് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ (കെഎസ്ഐഡിസി) ദുബായില്‍ ഒരുക്കിയ നിക്ഷേപക സംഗമത്തില്‍ പങ്കെടുത്തത് നിക്ഷേപകരും സംരംഭകരും അഭ്യുദയകാംക്ഷികളുമടക്കം നൂറോളം പേര്‍. ഇന്‍വസ്റ്റ് കേരള എന്ന പ്രമേയത്തിലൊരുക്കിയ സമ്മേളനത്തില്‍ കേരളത്തിലെ ഭക്ഷ്യ ശീലങ്ങളും ഭക്ഷ്യ സംസ്ക്കരണ മേഖലയിലെ പുതിയ സാങ്കേതികവിദ്യകളും സാധ്യതകളും നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടന്ന അഞ്ച് ദിവസത്തെ ഗള്‍ഫുഡ് 2024 പ്രദര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു നിക്ഷേപ സംഗമം സംഘടിപ്പിച്ചത്. റിറ്റ്സ് കാള്‍ട്ടന്‍ ഹോട്ടലില്‍ വച്ച് നടത്തിയ സംഗമത്തില്‍ ഭക്ഷ്യമേഖലയെ സംസ്ഥാനത്തെ സുപ്രധാന നിക്ഷേപസാധ്യതയുള്ള ഇടമായി അവതരിപ്പിക്കാനും കെഎസ്ഐഡിസിയ്ക്ക് സാധിച്ചു.

സംസ്ഥാനത്തെ ഭക്ഷ്യമേഖലയിലെ ആവാസവ്യവസ്ഥയെക്കുറിച്ച് വ്യവസായ-നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല വിശദമായ അവതരണം നടത്തി. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ രണ്ട് മെഗാ ഫുഡ് പാര്‍ക്കുകള്‍, അഞ്ച് ഭക്ഷ്യസംസ്ക്കരണ പാര്‍ക്കുകള്‍, മിനി ഫുഡ് പാര്‍ക്കുകള്‍ എന്നിവ കേരളത്തിലെ മികച്ച അടിസ്ഥാന സൗകര്യത്തെ കാണിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങളിലെ പൈതൃകം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്പൈസസ് പാര്‍ക്കും കേരളത്തിന്‍റെ മുതല്‍ക്കൂട്ടാണ്.

അസംസ്കൃത ഭക്ഷ്യ വസ്തുക്കളില്‍ നിന്ന് എളുപ്പത്തില്‍ സംസ്കൃത വസ്തുക്കളിലേക്കുള്ള പരിവര്‍ത്തനം സാധ്യമാക്കുന്ന നൂതനത്വം നിറഞ്ഞ സംവിധാനമാണ് കേരളത്തിനുള്ളത്. ഫലഭൂയിഷ്ഠമായ മണ്ണും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച അന്തരീക്ഷവും കാര്‍ഷിക ഉത്പാദനത്തില്‍ കേരളത്തിലെ മുന്‍പന്തിയിലെത്തിക്കുന്നു. നിക്ഷേപകര്‍ കാണിച്ച താത്പര്യം പരിഗണിച്ച് കേരളത്തിലെ ഭക്ഷ്യമേഖലയിലേക്ക് അവരെ ക്ഷണിക്കുകയാണെന്നും സുമന്‍ ബില്ല കൂട്ടിച്ചേര്‍ത്തു.

അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന കേരളത്തിലെ ഭക്ഷ്യസംസ്ക്കരണ മേഖലയില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനോടൊപ്പം ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വാണിജ്യം വളര്‍ത്തുന്നതിനുമുള്ള സാധ്യതകളാണ് നിക്ഷേപ സംഗമത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് കെഎസ്ഐഡിസി എംഡിയും വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറുമായ എസ് ഹരികിഷോര്‍ പറഞ്ഞു. ഭക്ഷ്യമേഖലയിലൂന്നിയ ആവാസ വ്യവസ്ഥയില്‍ ആഭ്യന്തര-വിദേശനിക്ഷേപങ്ങള്‍ ഒരുപോരെ ആകര്‍ഷിക്കുന്നതിനുള്ള സാഹചര്യമാണ് ഒരുക്കുന്നത്.

അസംസ്കൃത ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും മികച്ച ഉത്പാദനശൃംഘലയുമുള്ള മികച്ച നിക്ഷേപ സാധ്യതയാണുള്ളത്. അതിനോടൊപ്പം കേരളത്തിന്‍റെ നാഗരിക സംസ്ക്കാരവും അന്താരാഷ്ട്ര വിപണിയില്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുകയും വിപുലീകരണത്തിനും വളര്‍ച്ചയ്ക്കുമുള്ള സാഹചര്യമുണ്ടാക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎഇയിലെ ഇന്ത്യന്‍ അമ്പാസിഡര്‍ സഞ്ജയ് സുധീര്‍, ഫുഡ് ആന്‍ഡ് ബിവറേജ് മാനുഫാക്ചറിംഗ് ബിസിനസ് ഗ്രൂപ്പ് ചെയര്‍മാന്‍ സലേഹ് അബ്ദുള്ള ലൂത്താഹ് എന്നിവരും സംസാരിച്ചു.
ഗള്‍ഫുഡ് 2024 ല്‍ കേരള പവലിയനില്‍ പങ്കെടുത്ത സഹപ്രദര്‍ശകരായ ബീക്രാഫ്റ്റ് ഹണി, ക്രീംബെറി യോഗര്‍ട്ട്, ഫൂ ഫുഡ്സ്, ഗ്ലെന്‍വ്യൂ ടീ, ഗ്ലോബല്‍ നാച്വറല്‍ ഫുഡ് പ്രോസസിംഗ് കമ്പനി, ഹാരിസണ്‍സ് മലയാളം, മലബാര്‍ നാച്വറല്‍ ഫുഡ്സ്, മഞ്ഞിലാസ് ഫുഡ് ടെക്, നാസ് ഫുഡ് എക്സിം, പവിഴം റൈസ്, പ്രോടെക് ഓര്‍ഗാനോ, വെളിയത്ത് ഫുഡ് പ്രൊഡക്ട്സ്, എന്നിവര്‍ക്ക് നിക്ഷേപകരുമായി ആശയവിനിമയം നടത്താനുള്ള അവസരവും സംഗമത്തില്‍ ഒരുക്കിയിരുന്നു.

സംസ്ഥാന വ്യവസായ നയം 2023 നടപ്പില്‍ വന്നതിനു ശേഷം കേരളത്തിലെ ഭക്ഷ്യവ്യവസായം വന്‍ കുതിപ്പാണ് നടത്തിയത്. രാജ്യത്തെ കാര്‍ഷികോത്പാദന മേഖലയില്‍ മികച്ച പങ്കാളിത്തമാണ് സംസ്ഥാനം വഹിക്കുന്നത്. കുരുമുളകില്‍ 97 ശതമാനവും, കോക്കൊയില്‍ 70 ശതമാനവും കശുവണ്ടി, കാപ്പി, തേങ്ങ, സമുദ്രോത്പന്നം എന്നിവയില്‍ ഗണ്യമായ വിഹിതവും കേരളത്തില്‍ നിന്നാണ്.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, സെന്‍റര്‍ ട്യൂബര്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവയിലൂടെ നൂതനത്വവും മികവും സംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.  വരും നാളുകളില്‍ രാജ്യത്തിനകത്തും പുറത്തും ഭക്ഷ്യ സംസ്ക്കരണ വ്യവസായത്തില്‍ കേരളത്തിലെ പേര് ഉയര്‍ന്നു കേള്‍ക്കും

Photo Gallery

+
Content