ആഗോള സമ്മേളനങ്ങളുടെ ഇഷ്ടവേദിയായി സംസ്ഥാനത്തെ മാറ്റുമെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ്

സോഫ്റ്റ് പവര്‍ ക്ലബ്ബ് വാര്‍ഷിക സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു
Trivandrum / February 16, 2024

തിരുവനന്തപുരം: കേരളത്തെ സോഫ്റ്റ് പവര്‍ ഹബ്ബാക്കുന്നതിന്‍റെ ഭാഗമായി ആഗോള സമ്മേളനങ്ങള്‍ക്കുള്ള അനുയോജ്യ ഇടമായി സംസ്ഥാനത്തെ മാറ്റുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇറ്റലിയുടെ മുന്‍ ഉപപ്രധാനമന്ത്രി ഫ്രാന്‍സിസ്കോ റുട്ടെല്ലിയുടെ നേതൃത്വത്തിലുള്ള പ്രമുഖ ആഗോള സംഘടനയായ  സോഫ്റ്റ് പവര്‍ ക്ലബ്ബിന്‍റെ രണ്ട് ദിവസത്തെ വാര്‍ഷിക സമ്മേളനം ടെക്നോപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്‍റെ മനോഹരമായ ഭൂപ്രകൃതി കണക്കിലെടുക്കുമ്പോള്‍ ഇത്തരം പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കേരളത്തിന് അനന്ത സാധ്യതകളുണ്ട്. ഹില്‍സ്റ്റേഷനുകളും ബീച്ചുകളും കായലുകളുമടങ്ങുന്ന സുന്ദരമായ സ്ഥലങ്ങള്‍ അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്ക് അനുയോജ്യമാണ്. ടൂറിസമെന്ന ശക്തമായ സോഫ്റ്റ് പവര്‍ ഘടകത്തെ സുസ്ഥിരമായ രീതിയില്‍ പ്രയോജനപ്പെടുത്തണം.

കേരളം സോഫ്റ്റ് പവര്‍ സാധ്യതകള്‍ പരമാവധി നടപ്പാക്കിയിട്ടുണ്ട്. സുസ്ഥിരതയും സമഗ്രതയും കേരള ടൂറിസത്തിന്‍റെ അടിസ്ഥാന തത്വമാണെന്നും മന്ത്രി പറഞ്ഞു. കേരളം നടപ്പാക്കി വരുന്ന ഉത്തരവാദിത്ത ടൂറിസത്തിന് ആഗോളതലത്തില്‍ നിരവധി അംഗീകരങ്ങള്‍ നേടാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സോഫ്റ്റ് പവറിന്‍റെയും ഹാര്‍ഡ് പവറിന്‍റെയും സംയോജിത പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന്‍റെ സാംസ്കാരിക പാരമ്പര്യത്തെ ഉയര്‍ത്തിക്കാട്ടുന്ന സമീപനമാണ് ഇന്ത്യയ്ക്കുള്ളതെന്ന് ജി 20 ഷെര്‍പ്പ അമിതാഭ് കാന്ത് ഇന്ത്യയെക്കുറിച്ചുള്ള തന്‍റെ അവതരണത്തില്‍ പറഞ്ഞു.

വിഷമകരമായ സാഹചര്യങ്ങളില്‍ തന്ത്രപ്രധാന വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അന്താരാഷ്ട്ര സഹകരണത്തിന്‍റെ മൂല്യം പ്രസക്തമാണെന്ന് സോഫ്റ്റ് പവര്‍ ക്ലബ്ബിനെ പരിചയപ്പെടുത്തി ഫ്രാന്‍സിസ്കോ റുട്ടെല്ലി പറഞ്ഞു.  പ്രശസ്തി, മത്സരശേഷി, സാമ്പത്തിക വളര്‍ച്ചാ രൂപീകരണം എന്നിവയുടെ വളര്‍ച്ചയ്ക്കുള്ള ഉപാധിയാണ് സോഫ്റ്റ് പവറെന്നും മാറിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സാഹചര്യത്തില്‍ നിലനില്‍പ്പിന്‍റെ സാധ്യതകളെ പറ്റി സോഫ്റ്റ് പവര്‍ ക്ലബ്ബ് സമ്മേളനം ചര്‍ച്ച ചെയ്യുമെന്നും റുട്ടെല്ലി പറഞ്ഞു. ഇന്ത്യയുടെ സോഫ്റ്റ് പവര്‍ ആഗോളതലത്തില്‍ പ്രസക്തവും ആകര്‍ഷകവുമാണ്. സമ്മേളന വേദിയായ കേരളം രാജ്യത്തിന്‍റെ അനന്ത സാധ്യതകള്‍ മനസിലാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മികച്ച അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസിഡര്‍ വിന്‍സെന്‍സോ ഡിലൂക്കാ ഇറ്റാലിയന്‍ പ്രസിഡന്‍റ് സെര്‍ജിയോ മാറ്ററെല്ലയുടെ സന്ദേശം വായിച്ചു.

ആഗോളമായി തന്നെ പ്രിയങ്കരമായ സോഫ്റ്റ് പവറിന് സാംസ്കാരികവും പാരസ്പര്യവുമായ വശങ്ങളുണ്ടെന്ന് നോര്‍ക്ക വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു. ഡെസ്റ്റിനേഷന്‍ കേന്ദ്രം എന്ന നിലയില്‍ മാത്രമല്ല സോഫ്റ്റ് പവര്‍ ഘടകങ്ങളിലടക്കം സകല മേഖലകളിലും ടൂറിസം സുപ്രധാന പങ്ക് വഹിക്കുന്നതായി ടൂറിസം സെക്രട്ടറി ബിജു കെ പറഞ്ഞു. പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്ന സംരംഭങ്ങളും പരിസ്ഥിതി സൗഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുളള സംസ്ഥാനത്തിന്‍റെ ശ്രമങ്ങളും ഇതിന് കരുത്ത് പകരുന്നു. കേരളത്തിന്‍റെ പുരോഗമനപരമായ സാമൂഹിക വികസനവും മനുഷ്യ വിഭവശേഷിയും ആഗോള അംഗീകാരം നേടിയതായും അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍ക്കര്‍, ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ്, ജിടെക്ക് ചെയര്‍മാനും ഐബിഎസ് എക്സിക്യുട്ടീവ് ചെയര്‍മാനുമായ വി.കെ മാത്യൂസ്, സോഫ്റ്റ് പവര്‍ ക്ലബ്ബ് അംഗവും യുനെസ്കോ ലെയ്സണ്‍ ഓഫീസ്   ഡയറക്ടറുമായ അന്ന ലൂയിസ മാസോട്ട് തോംസണ്‍ ഫ്ളോറസ്, ഗാംബെറോ റോസ്സോ ആന്‍ഡ് അക്കോട്ടെല്‍ പ്രസിഡന്‍റ് പൗലോ കുക്കിയ എന്നിവരും സന്നിഹിതരായിരുന്നു.

ടൂറിസം, ഹോസ്പിറ്റാലിറ്റി, ഐടി തദ്ദേശസ്വയംഭരണ സംവിധാനം, ആരോഗ്യമേഖല, കുടുംബശ്രീ, സ്ത്രീശാക്തീകരണം, ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍, ചരിത്രപരവും പൈതൃകവുമായ സവിഷേശതകള്‍, കലാ സാംസ്കാരിക രംഗം, മാധ്യമ സ്വാതന്ത്യം തുടങ്ങിയ മേഖലകളില്‍  സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഉന്നതതല ഉദ്യോഗസ്ഥര്‍, രാജ്യാന്തര സ്ഥാപനങ്ങളുടെ മേഥാവികള്‍, വിശകലന വിദഗ്ധര്‍, ബിസിനസ്, ശാസ്ത്രം, കല, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, കാലാവസ്ഥാ തുടങ്ങിയ മേഖലകളിലെ വിദഗ്ധര്‍ ഉള്‍പ്പെടെ സോഫ്റ്റ് പവര്‍ ക്ലബ്ബിലെ മുപ്പതോളം അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

 

Photo Gallery

+
Content
+
Content