മാനവീയം വീഥിയെ ത്രസിപ്പിക്കാന്‍ ഇന്‍ഡോ-ഓസ്ട്രിയന്‍ റോക്ക് ബാന്‍ഡ് 'ആശ്രം'

പരിപാടി വെള്ളിയാഴ്ച വൈകീട്ട് ഏഴ് മുതല്‍
Trivandrum / January 3, 2024

തിരുവനന്തപുരം: തബലയും ഡ്രംസും, സാരംഗിയും ഗിത്താറും, സംസ്കൃത ശ്ലോകങ്ങളും, പാശ്ചാത്യ സംഗീതവും. വെള്ളയമ്പലത്തെ മാനവീയം വീഥിയില്‍ ഫ്യൂഷന്‍ സംഗീതത്തിന്‍റെ മാസ്മരിക ലോകം തീര്‍ക്കാനൊരുങ്ങുകയാണ് ഇന്‍ഡോ-ഓസ്ട്രിയന്‍ റോക്ക് സംഗീത ബാന്‍ഡായ 'ആശ്രം'. തിരുവനന്തപുരത്തെ ഗഥെ -സെന്‍ട്രം സെന്‍ററാണ് തിരുവനന്തപുരം കോര്‍പറേഷന്‍റെ സഹകരണത്തോടെ ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ജനുവരി അഞ്ച് വെള്ളിയാഴ്ച വൈകീട്ട് ഏഴുമുതല്‍ നടക്കുന്ന സംഗീത നിശയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

2004 ലാണ് ആശ്രം എന്ന അന്താരാഷ്ട്ര സംഗീത ബാന്‍ഡ് രൂപം പ്രാപിക്കുന്നത്. ഇന്ത്യയിലും യൂറോപ്പിലുമായി ഇക്കാലയളവില്‍ നിരവധി സ്റ്റേജ് പരിപാടികള്‍ ഇവര്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രിസണ്‍ വിത്തൗട്ട് വാള്‍സ് എന്ന അവരുടെ രണ്ടാമത്തെ ആല്‍ബം ജര്‍മ്മനിയിലും ഇന്ത്യയിലുമായി നൂറോളം ജയിലുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്.

നോബല്‍ സമ്മാനജേതാവ് ഹെര്‍മ്മന്‍ ഹെസ്സെ 1922 ല്‍ എഴുതിയ സിദ്ധാര്‍ത്ഥ എന്ന നോവലാണ് കഴിഞ്ഞ ഏതാനും വര്‍ഷമായി ആശ്രം ബാന്‍ഡിന്‍റെ പ്രധാന പ്രചോദനം. ജനനം മുതല്‍ മരണം വരെയുള്ള കര്‍മഫലത്തിന്‍റെ ആവൃത്തം പ്രതിപാദിക്കുന്ന സിദ്ധാര്‍ഥയിലെ ഏടുകള്‍ സംഗീതരൂപത്തിലാക്കിയാണ് അവര്‍ മൂന്നാമത്തെ ആല്‍ബമായ സിദ്ധാര്‍ഥ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓസ്ട്രിയ, സ്വിറ്റ്സര്‍ലാന്‍റ്, ജര്‍മ്മനി, എന്നീ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ വേദികളിലും ഇത് ഇവര്‍ അവതരിപ്പിച്ചിട്ടുണ്ട്.

സംസ്കൃതത്തിലും ഇംഗ്ലീഷിലുമായി രചിച്ചിട്ടുള്ള വരികള്‍ ഗൗതമബുദ്ധനെന്ന ഇതിഹാസത്തെ 2024 ലെക്ക് അവതരിപ്പിക്കാനുള്ള ശ്രമമാണ്. ഹെര്‍മ്മന്‍ ഹെസ്സെയുടെ ജീവിതത്തിനാണ് തങ്ങളുടെ സംഗീതത്തെ ആശ്രം സമര്‍പ്പിച്ചിരിക്കുന്നത്.

ആശ്രമിന്‍റെ സംഗീതനിശയുടെ ദൃശ്യങ്ങള്‍ www.ashram-music.com ല്‍ ലഭ്യമാണ്.

തിരുവനന്തപുരത്ത് 2006 ലാണ് ആശ്രം തങ്ങളുടെ ആദ്യ ആല്‍ബം റെക്കോര്‍ഡ് ചെയ്യുന്നത്. 2007 ല്‍ ജര്‍മ്മനി, ഓസ്ട്രിയ എന്നിവിടങ്ങളില്‍ 30 വേദികളില്‍ ആശ്രം എന്ന പേരിലെ ആദ്യ ആല്‍ബം അവതരിപ്പിച്ചു.

രണ്ടാമത്തെ ആല്‍ബമായ പ്രിസണ്‍ വിത്തൗട്ട് വാള്‍സിന്‍റെ സംഗീത മിശ്രണം നടത്തിയിരിക്കുന്നത് 16 തവണ ഗ്രാമി പുരസ്ക്കാരം നേടിയ തോം റുസ്സോയാണ്. മൈക്കിള്‍ ജാക്സണ്‍, എറിക് ക്ലാപ്റ്റണ്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയാണദ്ദേഹം. 

Photo Gallery

+
Content