കോവിഡ് കാലത്തെ ആയുര്‍വേദ മേഖലയുടെ സംഭാവനകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തണമെന്ന് വിദഗ്ധര്‍

Trivandrum / December 5, 2023

തിരുവനന്തപുരം: കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ക്കിടയിലും അനേകം ആളുകള്‍ക്ക് സേവനം നല്‍കിയ ആയുര്‍വേദ ഡോക്ടര്‍മാരുടെയും ഗവേഷകരുടെയും സംഭാവനകള്‍ അടയാളപ്പെടുത്താതെ പോകുന്നത് മഹാമാരി കാലത്തെ ആയുര്‍വേദ ചരിത്രത്തെ അപൂര്‍ണ്ണമാക്കുന്നതായി ജിഎഎഫ് സമ്മേളനത്തില്‍ വിദഗ്ധര്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 'മഹാമാരികാലത്തെ അനുഭവങ്ങളും ഗവേഷണവും' എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ സെന്‍റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ ആണ് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് സംഘടിപ്പിച്ചത്. 'ആരോഗ്യ പരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും' എന്നതാണ് മുഖ്യ പ്രമേയം.

കോവിഡ്19 ആയുര്‍വേദത്തിന്‍റെ പ്രസക്തിയും ഫലപ്രാപ്തിയും വ്യക്തമാക്കിയതായി ലക്നൗ ആയുര്‍വേദ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലെ കായചികിത്സാ വിഭാഗം മേധാവി ഡോ. സഞ്ജീവ് റസ്തോഗി പറഞ്ഞു. മഹാമാരികാലത്ത്  ആധുനിക മരുന്നുകളെ അപേക്ഷിച്ച് ആളുകള്‍ കൂടുതലായി ആയുര്‍വേദത്തെ ആശ്രയിച്ചതായി അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിവിധ നിയന്ത്രണങ്ങള്‍ക്കിടയിലും ആയുര്‍വേദ ചികിത്സകരും ഗവേഷകരും ആവശ്യക്കാര്‍ക്ക് ആയുര്‍വേദ ചികിത്സ നല്‍കിയതായി ഡോ. റസ്തോഗി പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തില്‍ മരണനിരക്ക് ഉയര്‍ന്നപ്പോള്‍ പരമ്പരാഗത ആരോഗ്യ സംവിധാനം നിരവധി ആളുകള്‍ക്ക് ആരോഗ്യകവചം തീര്‍ത്തു. നിയന്ത്രണങ്ങള്‍ അതിജീവിച്ച് രോഗികളെ ചികിത്സിക്കാന്‍ ഗവേഷകരും ചികിത്സകരും ധൈര്യം കാണിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് കാലത്ത് ആയുര്‍വേദം മികച്ച ചികിത്സകള്‍ ലഭ്യമാക്കി. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന രോഗികള്‍ക്ക് പോലും ആയുര്‍വേദ പരിചരണത്തിലൂടെ രോഗാവസ്ഥ മറികടക്കാന്‍ സാധിച്ചു. മഹാമാരികാലത്തെ ആരോഗ്യ പരിപാലന രീതികളെ പറ്റി പറഞ്ഞ അദ്ദേഹം സന്ധിവാത രോഗികള്‍ക്കായി ലക്നൗവിലെ സംസ്ഥാന ആയുര്‍വേദ  കോളേജ് വാട്ട്സാപ്പ് വീഡിയോ കണ്‍സള്‍ട്ടേഷന്‍ നടത്തിയെന്നും ഇത് ലോക്ഡൗണ്‍ കാലത്ത് രോഗികള്‍ക്ക് ആശ്വാസമായതായും പറഞ്ഞു.

സാംക്രമികരോഗങ്ങള്‍ നിയന്ത്രിക്കാന്‍ ആയുര്‍വേദത്തില്‍ പ്രതിവിധികളുണ്ടെന്നും ആധുനിക ശാസ്ത്രത്തിന് മാത്രമേ പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാനാകു എന്നത് അര്‍ധസത്യം മാത്രമാണെന്നും ന്യൂഡല്‍ഹിയിലെ ചൗധരി ബ്രഹ്മ പ്രകാശ് ആയുര്‍വേദ് ചരക് സന്‍സ്ഥാനിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. പൂജ സബര്‍വാള്‍ പറഞ്ഞു. വൈറല്‍ രോഗങ്ങളെ തടയാന്‍ കഴിയുന്ന ആന്‍റിവൈറല്‍ മരുന്നുകളാല്‍ സമ്പന്നമാണ് ആയുര്‍വേദം. എന്നാല്‍ അതിനൊപ്പം തന്നെ സമകാലീന ശാസ്ത്ര സംവിധാനം കൂടെ മനസിലാക്കേണ്ടത് പ്രധാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തദ്ദേശസ്വയഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുജനങ്ങള്‍ക്ക് ആയുര്‍വേദ പരമ്പരാഗത ചികിത്സാ സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന സമീപനമാണ് പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ അനുയോജ്യമെന്ന് തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലെ പ്രോഫസര്‍ ഡോ. വി രാജ്മോഹന്‍ പറഞ്ഞു.

ന്യൂഡല്‍ഹി സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സിലെ ഡയറക്ടര്‍ ജനറല്‍ ഡോ. രബിനാരായണ്‍ ആചാര്യ, ഗോവ എഐഐഎ ഡീന്‍ ഡോ. സുജാത കദം, കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി സിഎസ്ഒ ഡോ. സുമിത് കുമാര്‍, ഡോ. അശ്വത് റാവു തുടങ്ങിയവര്‍ സംസാരിച്ചു. 

Photo Gallery

+
Content