സ്റ്റാര്‍ട്ടപ്പുകള്‍ ആയുഷ് മേഖലയിലെ സാധ്യതകള്‍ കണ്ടെത്തണം: കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിലെ ദേശീയ ആരോഗ്യ മേളയ്ക്ക് തുടക്കമായി
Trivandrum / December 1, 2023

തിരുവനന്തപുരം: ആയുഷ് മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിരവധി സാധ്യതകളും അവസരങ്ങളുമുണ്ടെന്നും യുവസംരംഭകര്‍ അത് പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന അഞ്ച് ദിവസത്തെ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്‍റെ (ജിഎഎഫ്-2023) ഭാഗമായുള്ള ദേശീയ ആരോഗ്യ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഔഷധ നിര്‍മ്മാണം, ആയുഷ് ഉപകരണങ്ങളുടെ നിര്‍മ്മാണം, രോഗനിര്‍ണയം തുടങ്ങിയ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ കഴിയും. നൂതന ആശയങ്ങളുള്ള സംരംഭകര്‍ക്കായി ആയുഷ് സ്റ്റാര്‍ട്ടപ്പ് ചലഞ്ചിന് ലോക ആയുര്‍വേദ ദിനത്തില്‍ സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. ആയുഷ് മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് നിരവധി രാജ്യങ്ങളുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെന്‍റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍, കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സര്‍ക്കാര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ ആയുര്‍വേദ സംഘടനകള്‍ ചേര്‍ന്നാണ് ജിഎഎഫ് സംഘടിപ്പിക്കുന്നത്.

ലോകമെമ്പാടും വളര്‍ന്നു കൊണ്ടിരിക്കുന്ന ആയുര്‍വേദത്തിന്‍റെ പ്രകാശമായി മാറുകയാണ് ജിഎഎഫ്. വിദേശികള്‍ക്കുള്ള ആയുഷ് വിസയെ ഒരു പുതിയ വിസാ വിഭാഗമാക്കിയിട്ടുണ്ട്.  ഇതിന്‍റെ പ്രയോജനം ലഭിക്കുന്നതിനും വിദേശ രോഗികളെ ആകര്‍ഷിക്കുന്നതിനും രാജ്യത്തെ ആയുഷ് ആശുപത്രികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി-വനം മന്ത്രാലയം, കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) എന്നിവയുടെ സഹകരണത്തോടെ ഔഷധ സസ്യങ്ങളുടെ കൃഷിയും പരിപാലനവും ആയുഷ് മന്ത്രാലയം സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.

കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്‍ററികാര്യ സഹമന്ത്രിയും ജിഎഎഫ് ചെയര്‍മാനുമായ വി.മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. സാംക്രമികേതര രോഗങ്ങള്‍ കാരണമുണ്ടാകുന്ന മരണങ്ങളുടെ 77 ശതമാനവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണുണ്ടാകുന്നത്. നീതി ആയോഗിന്‍റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 30 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ഇത്തരം പ്രശ്നങ്ങള്‍ രൂക്ഷമാകുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ആയുര്‍വേദത്തിന് നിര്‍ണായക പങ്കുണ്ടെന്നും വി.മുരളീധരന്‍ പറഞ്ഞു.

ആയുര്‍വേദ മേഖലയില്‍ ജിഎഎഫ് ഒരു നാഴികക്കല്ലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും വ്യവസായ മേഖലയിലുള്ളവര്‍ക്കും ഗവേഷകര്‍ക്കും അനുയോജ്യമായ വേദിയാണിത്. 2023 ല്‍ ആയുഷ് മേഖല 24 ബില്യണ്‍ ഡോളര്‍ വളര്‍ച്ച കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജിഎഎഫ് വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ ജി ജി. ഗംഗാധരന്‍ സ്വാഗതം പറഞ്ഞു. ദേവിദാസ് വാര്യര്‍(കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി എംഡി), ഡോ. നീലകണ്ഠന്‍ മൂസ്സ്(വൈദ്യരത്നം ആയുര്‍വേദ എംഡി), ഡോ. വിഷ്ണു നമ്പൂതിരി( ഓര്‍ഗനൈസിംഗ് സെക്രട്ടറി ) എന്നിവരും സന്നിഹിതരായിരുന്നു.

മഹത്തായ പാരമ്പര്യമുള്ള ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും ആയുര്‍വേദ പങ്കാളികളും ഡോക്ടര്‍മാരും തമ്മിലുള്ള സഹകരണത്തിന് വേദിയൊരുക്കാനും ലക്ഷ്യമിട്ടാണ് അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍(ജിഎഎഫ്-2023) സംഘടിപ്പിക്കുന്നത്.  

ലോകത്തിലെ ഏറ്റവും വലിയ ആയുര്‍വേദ എക്സ്പോ പവലിയന്‍ ജിഎഎഫിന്‍റെ പ്രധാന ആകര്‍ഷണമാണ്. 2,50,000 ചതുരശ്രയടി വിസ്തൃതിയുള്ള പവലിയനില്‍ ആയുഷ് വകുപ്പിന്‍റെയും വിവിധ സ്ഥാപനങ്ങളുടെയും ഉള്‍പ്പെടെ 700 ലധികം സ്റ്റാളുകളുണ്ട്. 

Photo Gallery

+
Content
+
Content