മാലിന്യമുക്ത നവകേരളത്തിലേക്ക് ചുവടുവച്ച് എം.ബി രാജേഷ്

/ September 30, 2023

ശുചിത്വവും സേവനവും ആത്മീയാനുഭവമാക്കി മാറ്റിയ മഹാത്മാഗാന്ധി പരിസര ശുചീകരണത്തിന്‍റെ മഹത്തായ മാതൃകയാണ് മുന്നോട്ടുവയ്ക്കുന്നത്. അതിനാല്‍ത്തന്നെ നാടിനെ മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനുള്ള വേള ഗാന്ധിജയന്തി ദിനം തന്നെയാണ്. മാലിന്യമുക്തം നവകേരളം കാമ്പയിന്‍ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി വിപുലമായ ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്. ഒരുവാരം നീണ്ടുനില്‍ക്കുന്ന ഈ പ്രവൃത്തിയില്‍ 30 ലക്ഷം സന്നദ്ധസേവകരാണ്  പങ്കാളികളാകുക. 2024 ല്‍ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മാലിന്യമുക്തമാക്കി സമ്പൂര്‍ണ ശുചിത്വപദവിയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം മാര്‍ച്ച് 15ന് മൂന്ന് ഘട്ടങ്ങളായുള്ള മാലിന്യമുക്തം നവകേരളം കാമ്പയിന്‍ ആരംഭിച്ചത്.

കാമ്പയിന്‍ ആരംഭിച്ച് ആറുമാസം പിന്നിടുമ്പോള്‍ ലഭിക്കുന്ന കണക്ക് മാറ്റം പ്രകടമാക്കുന്നതാണ്. ഉറവിട ജൈവമാലിന്യ ശേഖരണവും വീടുതോറും ഉള്ള അജൈവ മാലിന്യ ശേഖരണവും 90-100% ഉള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 2023 ജനുവരിയില്‍ 19 മാത്രമായിരിന്നു. ഓഗസ്റ്റില്‍ അത് 88 ആയി ഉയര്‍ന്നു. 50 മുതല്‍ 90% ഉള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജനുവരിയില്‍ 244 ആയിരുന്നത് ഓഗസ്റ്റില്‍ 499 ആയി. കാമ്പയിന്‍ തുടങ്ങിയ ശേഷം പൊതുസ്ഥലത്തെ 5616 മാലിന്യക്കൂനകള്‍ കണ്ടെത്തി. അതില്‍ 5263 (93.7%) എണ്ണം ഇതുവരെ നീക്കംചെയ്തു. എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനങ്ങളിലായി ആകെ 4226 കേസുകള്‍ മാര്‍ച്ച് മുതല്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 2.48 കോടി രൂപ പിഴ ചുമത്തുകയും 50 ലക്ഷത്തോളം പിഴ ഈടാക്കുകയും ചെയ്തു. മാര്‍ച്ചില്‍ 13,414 മിനി എംസിഎഫുകള്‍  ഉണ്ടായിരുന്നത് ഓഗസ്റ്റില്‍ 15,247 ലേക്ക് എത്തി. ഇതേ കാലയളവില്‍ എംസിഎഫുകള്‍ 1209 ല്‍ നിന്ന് 1301 ഉം ആര്‍ആര്‍എഫുകള്‍ 148 ല്‍ നിന്ന് 173 ഉം ആയി. മാര്‍ച്ചിനു മുമ്പ് 30,779 ആയിരുന്ന ഹരിതകര്‍മ്മ സേനാംഗങ്ങളുടെ എണ്ണം ഓഗസ്റ്റില്‍ 34,382 ലേക്ക് എത്തി.

കാമ്പയിന്‍ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ള സുസ്ഥിരവും സമ്പൂര്‍ണ്ണവുമായ മാറ്റത്തിലേക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ട്. വലിയ ബോധവല്‍ക്കരണം ഇതിന് ആവശ്യമാണ്. മാലിന്യ പരിപാലനം സംബന്ധിച്ച അടിസ്ഥാന സാക്ഷരത നമുക്കില്ല എന്നത് ലജ്ജാകരമാണ്. തോന്നിയതുപോലെ വഴിയില്‍ വലിച്ചെറിയുന്ന സംസ്കാരശൂന്യത ആധുനിക പൗരബോധത്തിന്‍റെ അഭാവമാണ്. മാലിന്യത്തിന്‍റെ തരംതിരിവ് സംബന്ധിച്ച പ്രാഥമികധാരണ പോലും ഭൂരിപക്ഷത്തിനുമില്ല.

മാലിന്യ സംസ്കരണ പദ്ധതികള്‍ സംബന്ധിച്ച എതിര്‍പ്പുണ്ടാകുന്നത് ആവശ്യമായ അവബോധം ഇല്ലാത്തതുകൊണ്ടാണ്. മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് ഒട്ടേറെ സാങ്കേതികവിദ്യകള്‍ ഇന്ന് ലഭ്യമാണ്. ശാസ്ത്രീയമായ ലാന്‍ഡ് ഫില്‍ ആകട്ടെ സാനിറ്ററി പാഡുകള്‍ സംസ്കരിക്കുന്ന ഇന്‍സിനിറേഷന്‍ സംവിധാനമാകട്ടെ എല്ലാ വികസിത നാടുകളും സ്വീകരിക്കുന്ന രീതികളാണ്. ഇത്തരത്തിലുള്ള ഏത് സംവിധാനം വരുമ്പോഴും എതിര്‍പ്പുമായി വരുന്നത് ശാസ്ത്രീയ സംസ്കരണത്തെ കുറിച്ചുള്ള ധാരണക്കുറവ് കൊണ്ടാണ്.

ജനങ്ങളുടെ അവബോധമില്ലായ്മയെ ചൂഷണംചെയ്യുന്ന നിക്ഷിപ്ത താത്പര്യക്കാര്‍ ഇവിടെ ധാരാളമുണ്ടെന്ന കാര്യവും വിസ്മരിക്കാനാകില്ല. എന്നാല്‍ ഇത്തരക്കാര്‍ക്ക് മുമ്പില്‍ സര്‍ക്കാരിന് വഴങ്ങാന്‍ കഴിയില്ല. ബോധവല്‍ക്കരണം കൊണ്ട് മാത്രം കാര്യങ്ങള്‍ പൂര്‍ണ്ണമായും മാറും എന്ന തെറ്റിദ്ധാരണയും സര്‍ക്കാരിനില്ല. കടുത്ത പിഴയടക്കമുള്ള ശിക്ഷകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ആളുകളെ തടയും. ശക്തമായ നിയമ നടപടികളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനാവശ്യമായ നിയമനിര്‍മാണത്തിനുള്ള നടപടികള്‍ എടുത്തുവരുന്നു.

ഓരോ തദ്ദേശ സ്ഥാപനങ്ങളും മാലിന്യമുക്തമാകുന്നതോടെ ശാസ്ത്രീയമായ രീതിയില്‍ മാലിന്യം പരിപാലിക്കുന്ന സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഘട്ടംഘട്ടമായും ചിട്ടയോടെയും നടപ്പാക്കിവരുന്നത്. നാം ഉദ്ദേശിക്കുന്ന ലക്ഷ്യം എന്താണോ അത് കൈവരിക്കുക തന്നെ ചെയ്യും എന്ന പ്രതിജ്ഞയാണ് ഗാന്ധിജയന്തി ദിനത്തില്‍ എടുക്കുന്നത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയോ ഒത്തുതീര്‍പ്പോ ഇല്ല എന്നും വ്യക്തമാക്കട്ടെ. സാമൂഹിക, രാഷ്ട്രീയ പരിസ്ഥിതി സംഘടനകള്‍ക്കും കലാസാംസ്കാരിക പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉള്‍പ്പടെ സമൂഹത്തിലെ മുഴുവന്‍ പേര്‍ക്കും ഇതില്‍ നിര്‍ണായക പങ്ക് വഹിക്കാനാകും. അങ്ങനെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാലിന്യമുക്തം നവകേരളം എന്ന ആശയത്തെ നമുക്ക് കൂടുതല്‍ അര്‍ഥവത്താക്കാം.

 

 

Photo Gallery

+
Content