ആറ് ദിവസത്തെ 'ഇമ്മ്യൂണോ-ഇന്ത്യ 2023' ശില്‍പ്പശാലയ്ക്ക് ആര്‍ജിസിബിയില്‍ തുടക്കം

ആധുനിക ശാസ്ത്രം പരമ്പരാഗത അറിവുകളും ഉള്‍ക്കൊള്ളണം: ഡോ.ശേഖര്‍ സി. മാണ്ഡേ
Trivandrum / October 3, 2023

തിരുവനന്തപുരം: എപ്പിജെനെറ്റിക് റെഗുലേഷന്‍ ഓഫ് ഇമ്മ്യൂണ്‍ റെസ്പോണ്‍സ് എന്ന പ്രമേയത്തില്‍ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) സംഘടിപ്പിക്കുന്ന ആറ് ദിവസത്തെ ശില്‍പ്പശാലയ്ക്ക് ആര്‍ജിസിബിയുടെ ആക്കുളം കാമ്പസില്‍ തുടക്കമായി. ഇമ്മ്യൂണോ-ഇന്ത്യ 2023 എന്ന പേരിലുള്ള ശില്‍പ്പശാല കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ശേഖര്‍ സി. മാണ്ഡേ ഉദ്ഘാടനം ചെയ്തു. ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ അധ്യക്ഷത വഹിച്ചു.

 ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ഇമ്മ്യൂണോളജിക്കല്‍ സൊസൈറ്റീസ്, ഇന്ത്യന്‍ ഇമ്മ്യൂണോളജി സൊസൈറ്റി, ഫെഡറേഷന്‍ ഓഫ് ഇമ്മ്യൂണോളജിക്കല്‍ സൊസൈറ്റീസ് ഓഫ് ഏഷ്യ-ഓഷ്യാനിയ എന്നിവയുടെ സഹകരണത്തോടെയാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. ആറ് അന്താരാഷ്ട്ര പ്രതിനിധികള്‍ ഉള്‍പ്പെടെ 37 പേരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയരായ 22 വിദഗ്ധര്‍ ശില്‍പ്പശാലയിലെ സെഷനുകള്‍ നയിക്കും.

ആധുനിക ശാസ്ത്രം ലോകമെമ്പാടുമുള്ള പരമ്പരാഗത അറിവുകളും ഉള്‍ക്കൊള്ളണമെന്ന് സാവിത്രിഭായ് ഫുലെ പൂനെ സര്‍വകലാശാലയിലെ പ്രൊഫസര്‍ കൂടിയായ ഡോ. ശേഖര്‍ സി. മാണ്ഡേ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. തദ്ദേശവാസികളുടെ പരമ്പരാഗത അറിവുകള്‍ വീണ്ടെടുത്ത് ആധുനിക ശാസ്ത്രത്തില്‍ പ്രയോജനപ്പെടുത്താനാകും. നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ ഇതിനായി ബജറ്റ് നീക്കിവച്ചിട്ടുണ്ട്. ഇത്തരം പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടന ഗുജറാത്തിലെ ജാംനഗറില്‍ ഒരു സ്ഥാപനം ആരംഭിക്കാനിരിക്കുകയാണ്.

 മൂക്കിന്‍റെ ആകൃതി മാറ്റുന്ന റിനോപ്ലാസ്റ്റി ശസ്ത്രക്രിയയെക്കുറിച്ച് ബിസി 1000-ത്തില്‍ പരമ്പരാഗത ഇന്ത്യന്‍ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ടെന്ന് മാണ്ഡേ പറഞ്ഞു. ലോകത്തിലെ ആദ്യത്തെ ശസ്ത്രക്രിയാ വിദഗ്ധനായി കരുതപ്പെടുന്ന സുശ്രുതന്‍റെ ഗ്രന്ഥത്തില്‍ ഈ നടപടിക്രമം വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്. 400 എഡിയില്‍ വാഗ്ഭടന്‍ റിനോപ്ലാസ്റ്റി ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ സംബന്ധിച്ച് പറഞ്ഞിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ടിബി മുക്ത് ഭാരത്' പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ക്ഷയരോഗ വിമുക്തമാക്കുന്നതിനുള്ള സമയപരിധി 2030 ആയി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ക്ഷയരോഗം ഭേദമാക്കാനാകുമെന്ന് പൊതുജനങ്ങളെ അറിയിക്കുന്നതിനുള്ള കാമ്പയിനുകള്‍ക്ക് പുറമേ ആരോഗ്യ-ക്ഷേമ മന്ത്രാലയം വാക്സിന്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ജിസിബി സീനിയര്‍ സയന്‍റിസ്റ്റ് ഡോ.ടി.ആര്‍ സന്തോഷ് കുമാര്‍, ശാസ്ത്രജ്ഞരായ ഡോ.ദേവസേന അനന്തരാമന്‍, ഡോ.ഹരികുമാര്‍ കെ.ബി എന്നിവരും സംസാരിച്ചു. ശില്‍പ്പശാല ഒക്ടോബര്‍ ആറിന് സമാപിക്കും.

Photo Gallery

+
Content