ടൂറിസത്തിലെ പുതു മാതൃകകള്‍ പരിചയപ്പെടുത്തി ജിടിഎം എക്സ്പോ

സെപ്തംബര്‍ 30ന് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം
Trivandrum / September 20, 2023

തിരുവനന്തപുരം: ടൂറിസം മേഖലയിലെ പുതുമാതൃകകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്‍റെ (ജിടിഎം-2023) ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവല്‍ എക്സ്പോയുടെ ആദ്യ പതിപ്പിന് തുടക്കമായി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ട്രാവന്‍കൂര്‍ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ജിടിഎം 2023 ന്‍റെ ട്രാവല്‍ ട്രേഡ് എക്സിബിഷനില്‍ ഇരുന്നൂറോളം സ്റ്റാളുകളാണ് പ്രദര്‍ശനത്തിനുള്ളത്.


ടൂറിസം മേഖലയുമായി ബന്ധപ്പെട്ട നൂതന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും ഏറ്റവും പുതിയ ട്രെന്‍ഡുകളാണ് എക്സ്പോയിലെ മുഖ്യ ആകര്‍ഷണം. കേരളത്തിന്‍റെ സംസ്കാരം, ഭൂപ്രകൃതി, പൈതൃകം, പാചകരീതി എന്നിവ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളുകള്‍ക്ക് പുറമെ ആയോധന കലകളും കരകൗശല വസ്തുക്കളും നിറയുന്ന സ്റ്റാളുകളും എക്സ്പോയിലുണ്ട്.

സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്കെഎച്ച്എഫ്), ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (ടിസിസിഐ), തവാസ് വെഞ്ചേഴ്സ്, മെട്രോ മീഡിയ എന്നിവ ചേര്‍ന്നാണ്  വാര്‍ഷിക ബി2ബി, ട്രാവല്‍ ആന്‍ഡ് ട്രേഡ് എക്സിബിഷനായ ജിടിഎം 2023 സംഘടിപ്പിക്കുന്നത്. 1000ത്തിലധികം ട്രേഡ് വിസിറ്റേഴ്സും 600-ലധികം ആഭ്യന്തര, അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റര്‍മാരും 100-ലധികം കോര്‍പ്പറേറ്റ് ബയേഴ്സും എക്സ്പോയില്‍ പങ്കെടുക്കുന്നുണ്ട്.

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടൂറിസം സംഘടനകള്‍, എയര്‍ലൈനുകള്‍, ട്രാവല്‍ ഏജന്‍റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ടെക് ഇന്നൊവേറ്റര്‍മാര്‍ തുടങ്ങിയവയുടെ സ്റ്റാളുകളും ട്രാവല്‍-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തര്‍ദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും എക്സ്പോയുടെ ഭാഗമായുണ്ട്. ആയുര്‍വേദം, യോഗ-വെല്‍നസ്, റിസോര്‍ട്ടുകള്‍, റിട്രീറ്റുകള്‍, ആശുപത്രികള്‍, വെഡ്ഡിംഗ് ടൂറിസം, കോര്‍പ്പറേറ്റ് കോണ്‍ക്ലേവുകള്‍, ഹോംസ്റ്റേകള്‍, സര്‍വീസ് വില്ലകള്‍ തുടങ്ങിയ പവലിയനുകളും സജ്ജീകരിച്ചിട്ടുണ്ട്.

ജമ്മു കാശ്മീരിലെ ട്രാവല്‍-ടൂറിസം ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുള്ള മൂന്ന് സ്റ്റാളുകള്‍ എക്സ്പോയില്‍ ശ്രദ്ധേയമാണ്. ജിടിഎം 2023 ല്‍ പങ്കെടുക്കുന്നതിലൂടെ ജമ്മു കാശ്മീരിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യുടി കശ്മീര്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍സിന്‍റെ ഉടമ താരിഖ് നജര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിലെ വിനോദസഞ്ചാര മേഖലയില്‍ ഇടിവുണ്ടായെങ്കിലും ഇപ്പോള്‍ പ്രതീക്ഷാവഹമായ സാഹചര്യമാണുള്ളത്. ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ സന്ദര്‍ശകരെ ലഭിക്കുമ്പോഴും കേരളത്തില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ട്. കാശ്മീരിലെ ടൂറിസം മേഖലയ്ക്ക് സര്‍ക്കാര്‍ എല്ലാവിധ പ്രോത്സാഹനവും നല്കുന്നു. ട്രെക്കിങ്ങ് പോലെയുള്ള ആകര്‍ഷണങ്ങള്‍ പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സുരക്ഷാ ഭീഷണി നിലവില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

നോയിഡ ആസ്ഥാനമായുള്ള ഹലോ ജിടിഎക്സിന്‍റെ സ്റ്റാള്‍ ട്രാവല്‍ ഏജന്‍റുമാര്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അനായാസമാക്കുന്ന  ഹലോ ജിടിഎക്സ് സോഫ്റ്റ് വെയറിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നു. ഈ സോഫ്റ്റ് വെയറിലൂടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും മനുഷ്യവിഭവശേഷിയുടെ ഉപയോഗം പരിമിതപ്പെടുത്താനും കഴിയുമെന്ന് ഹലോ ജിടിഎക്സ് ക്ലയന്‍റ് സക്സസ് മാനേജര്‍ നേഹ ജയ്സ്വാള്‍ പറഞ്ഞു. നിലവില്‍ ഹലോ ജിടിഎക്സ സോഫ്റ്റ്വെയര്‍ ബി ടു സി, ബി ടു ബി പ്രവര്‍ത്തനങ്ങള്‍ക്കായി 250-ലധികം ട്രാവല്‍ ഏജന്‍റുമാര്‍ ഉപയോഗിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് യാത്രാസംബന്ധിയായ എല്ലാ വിവരങ്ങളും ഇതിലൂടെ ലഭ്യമാക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

കൊച്ചി ആസ്ഥാനമായുള്ള 'ടിഎന്‍ടിഇവി' സ്റ്റാര്‍ട്ടപ്പിന്‍റെ സ്റ്റാളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സുഗമമാക്കുന്നതിന് ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഓഫീസുകള്‍ എന്നിവയ്ക്കായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ള ഉപകരണമാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളതെന്ന് ടിഎന്‍ടിഇവി സെയില്‍സ് മാനേജര്‍ ഡോണ്‍ വര്‍ഗീസ് പറഞ്ഞു.

സാഹസിക വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് കോവളത്ത് ആദ്യമായി ആരംഭിക്കുന്ന ബജ്ജി ബൈക്ക് സാഹസിക സവാരിയെ കുറിച്ച് അറിയാന്‍ ഏരിയ 51-ന്‍റെ സ്റ്റാളില്‍ എത്തിയാല്‍ മതി.  പെയിന്‍റ്ബോള്‍ (ഷൂട്ടിംഗ് ഗെയിം) ഇഷ്ടപ്പെടുന്നവര്‍ക്ക് അതിനുള്ള അവസരം ലഭ്യമാക്കുമെന്നും ഏരിയ 51-ന്‍റെ റിസര്‍വേഷന്‍ മാനേജര്‍ അഖില്‍ .എം പറഞ്ഞു.

എക്സ്പോ അവസാനിക്കുന്ന സെപ്തംബര്‍ 30 ന് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍റുമാര്‍ എന്നിവര്‍ക്ക് സെപ്തംബര്‍ 29 നുള്ള സ്പോട്ട് രജിസ്ട്രേഷനിലൂടെ എക്സ്പോയിലെ വിവിധ സെഷനുകളില്‍ പങ്കെടുക്കാം.

Photo Gallery

+
Content
+
Content
+
Content
+
Content
+
Content