ലോകമെമ്പാടുമുള്ള ടൂറിസം മേഖലയിലെ പങ്കാളികള്‍ ഒത്തുചേരുന്ന ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന് നാളെ (സെപ്റ്റംബര്‍ 27) തുടക്കം

നാല് ദിവസത്തെ ഉച്ചകോടി കോവളത്ത് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും
Trivandrum / September 25, 2023

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവല്‍ എക്സ്പോ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്‍റെ (ജിടിഎം-2023) ആദ്യ പതിപ്പ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ (സെപ്റ്റംബര്‍ 27) ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് കോവളം റാവിസ് ലീലയില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ചീഫ് സെക്രട്ടറി ഡോ. വി.വേണു മുഖ്യപ്രഭാഷണം നടത്തും.

 വൈകിട്ട് 6.30ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള ജിടിഎമ്മിന്‍റെ സെമിനാര്‍ സെഷന്‍ ഉദ്ഘാടനം ചെയ്യും. 'പ്രകൃതിയും സംസ്കാരവും ഒത്തുചേരുന്ന ദക്ഷിണേന്ത്യയുടെ സത്ത അനുഭവിച്ചറിയുക' എന്ന പ്രമേയത്തിലാണ് വിവിധ സെമിനാര്‍ സെഷനുകള്‍ നടക്കുക.

സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്കെഎച്ച്എഫ്), ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (ടിസിസിഐ), തവാസ് വെഞ്ചേഴ്സ്, മെട്രോ മീഡിയ എന്നിവ ചേര്‍ന്നാണ് സെപ്റ്റംബര്‍ 30 വരെ നടക്കുന്ന വാര്‍ഷിക ബി2ബി, ട്രാവല്‍ ആന്‍ഡ് ട്രേഡ് എക്സിബിഷനായ ജിടിഎം 2023 സംഘടിപ്പിക്കുന്നത്.

സെപ്തംബര്‍ 28 ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ട്രാവന്‍കൂര്‍ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആരംഭിക്കുന്ന ജിടിഎം 2023 ന്‍റെ ട്രാവല്‍ ട്രേഡ് എക്സിബിഷന്‍ പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.

ടൂറിസം മേഖലയിലെ ആഗോള പങ്കാളികളുടെ ഒത്തുചേരലിനും നിരവധി പുതിയ ബിസിനസ് പങ്കാളിത്തങ്ങളുടെ ഒപ്പുവയ്ക്കലിനും ജിടിഎം സാക്ഷ്യം വഹിക്കുമെന്ന് ജിടിഎം സിഇഒ സിജി നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1000-ത്തിലധികം ട്രേഡ് വിസിറ്റേഴ്സും 600-ലധികം ആഭ്യന്തര, അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റര്‍മാരും 100-ലധികം കോര്‍പ്പറേറ്റ് ബയേഴ്സും പങ്കെടുക്കും. പങ്കാളികള്‍ക്ക് പുതിയ ടൂറിസം ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനും മേഖലയിലെ പ്രമുഖരുമായുള്ള ആശയവിനിമയത്തിനും ബ്രാന്‍ഡ് അവബോധം വര്‍ധിപ്പിക്കുന്നതിനും ജിടിഎം വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബയേഴ്സില്‍ ഭൂരിഭാഗവും ആദ്യമായാണ് കേരളം സന്ദര്‍ശിക്കുന്നതെന്നും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസം ആകര്‍ഷണങ്ങളുടെയും ഉത്പന്നങ്ങളുടെയും പ്രദര്‍ശനം ജിടിഎമ്മില്‍ ഉണ്ടായിരിക്കുമെന്നും ജിടിഎം ജനറല്‍ കണ്‍വീനര്‍ പ്രസാദ് മഞ്ഞളി പറഞ്ഞു. സെപ്റ്റംബര്‍ 30 ന് എക്സ്പോയില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കും. ഇത് മികച്ച ടൂറിസം പാക്കേജുകള്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

 
ടിസിസിഐ പ്രസിഡന്‍റ് രഘുചന്ദ്രന്‍ നായര്‍, എസ്കെഎച്ച്എഫ് പ്രസിഡന്‍റ് സുധീഷ്കുമാര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രീസ് (സികെടിഐ) പ്രസിഡന്‍റ്  ഇ.എം നജീബ്, എസ്കെഎച്ച്എഫ് വൈസ് പ്രസിഡന്‍റ് എം.ആര്‍ നാരായണന്‍, കേരള ടൂറിസം ഡവലപ്മെന്‍റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കോട്ടുകാല്‍ കൃഷ്ണകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ജിടിഎമ്മില്‍ പങ്കെടുക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ജഡായുപ്പാറ, അഷ്ടമുടിക്കായല്‍, വര്‍ക്കല, പൂവാര്‍, കോവളം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതിനായി 30 ന് പ്രത്യേക ടൂര്‍ സംഘടിപ്പിക്കും. തിരുവനന്തപുരം നഗരം കാണാനുള്ള അവസരവും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

 ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടൂറിസം സംഘടനകള്‍, എയര്‍ലൈനുകള്‍, ട്രാവല്‍ ഏജന്‍റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ടെക് ഇന്നൊവേറ്റര്‍മാര്‍ തുടങ്ങിയവയുടെ സ്റ്റാളുകളും ട്രാവല്‍-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തര്‍ദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും എക്സ്പോയില്‍ ഉണ്ടായിരിക്കും. ആയുര്‍വേദം, യോഗ-വെല്‍നസ്, റിസോര്‍ട്ടുകള്‍, റിട്രീറ്റുകള്‍, ആശുപത്രികള്‍, വെഡ്ഡിംഗ് ടൂറിസം, കോര്‍പ്പറേറ്റ് കോണ്‍ക്ലേവുകള്‍, ഹോംസ്റ്റേകള്‍, സര്‍വീസ് വില്ലകള്‍ തുടങ്ങിയ പവലിയനുകളും സജ്ജീകരിക്കും.

 ട്രാവല്‍ മേഖലയിലെ വിദഗ്ധര്‍ ജിടിഎമ്മിലെ സെമിനാര്‍ സെഷനുകള്‍ നയിക്കും. വിവിധ കമ്പനികളുടെ പ്രതിനിധികളുമായുള്ള കോര്‍പ്പറേറ്റ് നെറ്റ് വര്‍ക്കിംഗ് സെഷന്‍ 29 നും ബിടുബി സെഷനുകള്‍ 28, 29 തിയതികളിലും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gtmt.in.

Photo Gallery

+
Content
+
Content
+
Content