കെഎസ് യുഎമ്മിന്‍റെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി കേന്ദ്രം ദുബായില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഈ വര്‍ഷം സ്റ്റാര്‍ട്ടപ്പുകളില്‍ മാത്രം 20000 തൊഴിലവസരം കൈവരും- മുഖ്യമന്ത്രി
Kochi / June 18, 2023

കൊച്ചി: പ്രവാസി സമൂഹത്തിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ കീഴില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും നിക്ഷേപം സ്വീകരിക്കാനും ഉദ്ദേശിച്ച് ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് കേന്ദ്രങ്ങളില്‍ ആദ്യത്തേത് ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ വര്‍ഷം 20,000 തൊഴിലവസരം സ്റ്റാര്‍ട്ടപ്പുകളില്‍ ഉണ്ടാകുമെന്ന് ഇന്‍ഫിനിറ്റി കേന്ദ്രം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ യുഎസ്എ, യുഎഇ, ആസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ തുറക്കുന്നത്. യുഎഇയിലെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്‍ററിന്‍റെ പങ്കാളിയായി സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റിനെ തെരഞ്ഞെടുത്തു. കെഎസ് യുഎം സിഇഒ അനൂപ് അംബികയും സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റ് സ്ഥാപകന്‍ സിബി സുധാകരനും ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു.

സ്റ്റാര്‍ട്ടപ്പുകള്‍ വന്നതോടെ ഈ മേഖലയില്‍ മാത്രമല്ല, സമൂഹത്തിലെ യുവജനങ്ങളിലാകെ വലിയ മാറ്റം സൃഷ്ടിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഠിച്ചു കഴിഞ്ഞാല്‍ ഉടന്‍ തൊഴിലെന്നാണ് നേരത്തെ ആലോചിക്കാറുള്ളത്. തൊഴില്‍ദാതാക്കളാകുക എന്ന വിപ്ലവകരമായ മാറ്റം സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ സംസ്ഥാനത്ത് ഉണ്ടാക്കി. ഈ മാറ്റം എങ്ങിനെ നമ്മുടെ നാട്ടില്‍ യുവജനങ്ങളില്‍ ഗുണകരമായ വിധത്തില്‍ നടപ്പാക്കാന്‍ കഴിയും എന്നതാണ് ഐടി വകുപ്പ് പരിശോധിക്കുന്നത്.


സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് ലോകത്തെയാകെ കേരളവുമായി ബന്ധിപ്പിക്കുകയാണ്. ഇക്കാര്യത്തില്‍ വലിയ പിന്തുണയാണ് യുഎഇയില്‍ നിന്ന് ലഭിക്കുന്നത്. കേരളത്തിന്‍റെ ഐടി രംഗത്തെ ഏത് ചുവടുവയ്പിനും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ മലയാളി മേധാവികളുമായി ബന്ധപ്പെട്ട് ഈ കമ്പനികളുടെ സാന്നിദ്ധ്യം കേരളത്തില്‍ ഉറപ്പിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.

ലോകത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ കേരളം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ഈ സല്‍പ്പേര് ഉപയോഗിച്ച് വിവിധ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുമായി സഹകരിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനാണ് പുതിയ കേന്ദ്രം ആരംഭിക്കുന്നത്. ഇതിലൂടെ ഇന്‍ഫിനിറ്റി കേന്ദ്രങ്ങളിലെ പ്ലഗ് ആന്‍ഡ് പ്ലേ സംവിധാനത്തിലൂടെ പ്രവാസികള്‍ക്കും കമ്പനി അവിടെത്തന്നെ പ്രവര്‍ത്തിക്കാനാകും. കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശത്ത് നിക്ഷേപം സ്വീകരിക്കാന്‍, പ്രവര്‍ത്തനം വിപുലീകരിക്കാന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇന്‍ഫിനിറ്റി കേന്ദ്രങ്ങളുടെ സേവനം ഉപയോഗിക്കാം.

   ഐടി രംഗത്തെ വളര്‍ച്ചയ്ക്ക് വേണ്ടി സംസ്ഥാനത്ത് നിലവിലുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഐടി കോറിഡോര്‍ തിരുവനന്തപുരം-കൊല്ലം, ആലപ്പുഴ-എറണാകുളം, എറണാകുളം-കൊരട്ടി, കോഴിക്കോട്-കണ്ണൂര്‍ എന്നിങ്ങനെ ഐടി ഇടനാഴികള്‍ സ്ഥാപിക്കും. ഇതിനാവശ്യമായ സ്ഥലമെടുപ്പ് നടക്കുകയാണ്.

വലിയ കമ്പനികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങാന്‍ ക്യൂ നില്‍ക്കുന്ന അവസ്ഥയുണ്ടാകണം. ഐടിയ്ക്ക് പുറമെ, കൃഷി, കല എന്നിവയില്‍ സ്റ്റാര്‍ട്ടപ്പുകളുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


കേരള സര്‍ക്കാരിന്‍റെ എല്ലാ ഓഫീസുകളും പേപ്പര്‍ രഹിതമാക്കി മാറ്റുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചീഫ് സെക്രട്ടറി ഡോ. വി പി ജോയി പറഞ്ഞു. കേരളത്തിനെ വൈജ്ഞാനിക പ്രദേശമായി മാറ്റും. യുഎഇ മലയാളിയ്ക്ക് രണ്ടാം വീടുപോലെയാണ്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ വളരെ മുന്നോട്ടു പോയിരിക്കുന്നു. സംസ്ഥാനത്തിന്‍റെ സാമ്പത്തികവ്യവസ്ഥ ശക്തിപ്പെടുത്തുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.. മലയാളിയുടെ ലോകപ്രശസ്തമായ സംരംഭകത്വം പരമാവധി ഉപയോഗപ്പെടുത്തുകയെന്ന് ലക്ഷ്യമാണ് സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി കേന്ദ്രങ്ങളിലൂടെയുള്ളത്. മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ 15,000 സ്റ്റാര്‍ട്ടപ്പുകളെന്നതാണ് ലക്ഷ്യമെന്നും അ്ദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായ് താജില്‍ നടന്ന ചടങ്ങില്‍ യുഎഇയിലെ ഇന്ത്യന്‍ അമ്പാസിഡര്‍ സുജോയ് സുധീര്‍, ദുബായ് ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ ഡോ. അമന്‍ പുരി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി, ആസ്റ്റര്‍ ഡിഎം എംഡി ആസാദ് മൂപ്പന്‍, ഐബിഎസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസ്, നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, ഐടി സെക്രട്ടറി രത്തന്‍ യു കേല്‍ക്കര്‍, കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, തുടങ്ങിയവര്‍ സംസാരിച്ചു.

സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ ആഗോള ഡെസ്കായി പ്രവര്‍ത്തിക്കും, പ്രവാസി സമൂഹത്തിന് അവര്‍ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തോ ഇന്ത്യയിലോ വിപണി വിപുലീകരിക്കാനും പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത് തുടങ്ങുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇന്‍ഫിനിറ്റി കേന്ദ്രങ്ങളില്‍ ലഭ്യമാകും.

 പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ തുടര്‍ സാധ്യതകള്‍ മനസ്സിലാക്കി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. അതേസമയം വിദേശ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്ത്യന്‍ വിപണിയെ അപഗ്രഥിക്കുന്നതിന്‍റെ കേന്ദ്രമായും  ഇന്‍ഫിനിറ്റി ലോഞ്ച് പാഡ് പ്രവര്‍ത്തിക്കും. കേരളം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പുകളുമായും സ്റ്റാര്‍ട്ടപ്പ് മിഷനുമായും സഹകരിച്ച് സംരംഭക മേഖയിലേക്ക് കടന്നുവരാന്‍ പ്രവാസി സമൂഹത്തിന്   ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ അവസരമൊരുക്കും.
വിദേശ രാജ്യത്ത് നിന്ന് തന്നെ കേരളത്തില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള എല്ലാ സഹായവും ഇന്‍ഫിനിറ്റി കേന്ദ്രങ്ങളിലൂടെ ലഭിക്കും. വിദേശത്തെ കേന്ദ്രങ്ങളില്‍ പ്ലഗ് ആന്‍ഡ് പ്ലേ സംവിധാനം ഏര്‍പ്പെടുത്തും. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശത്ത് സ്വന്തം ഓഫീസില്ലാതെ ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ വഴി പ്രവര്‍ത്തിക്കാന്‍ സാധിക്കും.  ഉത്പന്ന രൂപീകരണം, വികസനം എന്നീ മേഖലകളില്‍ ഇന്‍കുബേഷന്‍ സഹായവും ലഭ്യമാക്കും. പ്രവാസി സമൂഹത്തിന് കെഎസ് യുഎമ്മിന്‍റെ വിവിധ പദ്ധതികളില്‍ നിക്ഷേപകന്‍, സംരംഭകന്‍, സ്ഥാപകന്‍, വിദഗ്ധോപദേഷ്ടാവ് എന്നീ നിലകളില്‍ പങ്കെടുക്കാനും അവസരമൊരുക്കും. പ്രവാസികള്‍ക്ക് കേരളത്തിലെ എയ്ഞ്ചല്‍ നിക്ഷേപക ശൃംഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതോടൊപ്പം കെഎസ് യുഎമ്മിന്‍റെ ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയില്‍ പങ്കാളികളാകാനും സാധിക്കും.

Photo Gallery

+
Content