വിപണനശൃംഖല വിപുലീകരണത്തിലും ഉത്പന്ന വൈവിധ്യവല്‍ക്കരണത്തിലും മില്‍മ ശ്രദ്ധ കേന്ദ്രീകരിക്കണം: മുഖ്യമന്ത്രി

മില്‍മ ഉത്പന്നങ്ങളുടെ ഡിസൈനും അളവും വിലയും ഏകീകരിക്കുന്ന 'റീപൊസിഷനിംഗ് മില്‍മ' ഉദ്ഘാടനം ചെയ്തു
Trivandrum / April 18, 2023

തിരുവനന്തപുരം: വിപണനശൃംഖലയുടെ വിപുലീകരണത്തിലും ഉത്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിലും മില്‍മ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മില്‍മ ഉത്പന്നങ്ങളുടെ ഡിസൈനും അളവും വിലയും ഏകീകരിക്കുന്ന 'റീപൊസിഷനിംഗ് മില്‍മ 2023' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

അധികമായി സംഭരിക്കപ്പെടുന്ന പാലിനെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനം മില്‍മ കാര്യക്ഷമമായി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മികച്ച മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാക്കുന്നതിലൂടെയുണ്ടാകുന്ന വരുമാന വര്‍ധനവിന്‍റെ ഗുണഫലങ്ങള്‍ കര്‍ഷകര്‍ക്കും ലഭിക്കും. അങ്ങനെ അവരുടെ ജീവനോപാധികള്‍ മെച്ചപ്പെടുത്താനാകും. റീപൊസിഷനിംഗ് മില്‍മ പദ്ധതി ഇതിന് സഹായകമാകും. പാലുല്‍പ്പാദനവും വിപണനവും വര്‍ധിച്ചതു കൊണ്ടുമാത്രം ക്ഷീരമേഖലയുടെ വികസനം സാധ്യമാകില്ല. അതിന് ഉത്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണവും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണവും അനിവാര്യമാണ്.

ക്ഷീരകര്‍ഷകര്‍ക്ക് വിപണിയും വരുമാനവും ഉറപ്പാക്കണമെന്നും അതിന് ക്ഷീരമേഖലയുടെ ആധുനികവല്‍ക്കരണം ഏറെ അനിവാര്യമാണെന്നും  മുഖ്യമന്ത്രി പറഞ്ഞു. ക്ഷീരകര്‍ഷകര്‍ക്ക് ഉയര്‍ന്ന ജനിതകശേഷിയുള്ള കന്നുകാലികളെ ലഭ്യമാക്കണം. പുറംരാജ്യങ്ങളിലടക്കം നമ്മുടെ ഉത്പന്നങ്ങള്‍ക്ക് സ്വീകാര്യതയുണ്ടാകണം. അതിനായി മികച്ച ബ്രാന്‍ഡിംഗും ഗുണനിലവാര പരിശോധനയും ഉറപ്പുവരുത്തണം. പുതുമയുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കണം. ആ നിലയ്ക്കുള്ള നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുന്ന ഇടപെടലായി റീപൊസിഷനിംഗ് മില്‍മ കര്‍മ്മപദ്ധതി മാറണം.

ക്ഷീരമേഖലയില്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തിവരുന്നു. പാല്‍വില വര്‍ധനവിലൂടെ ലഭിക്കുന്ന വരുമാനത്തിന്‍റെ 85 ശതമാനത്തോളം ഗുണം ക്ഷീരകര്‍ഷകര്‍ക്കാണ് ലഭിക്കുന്നത്. ഈ സര്‍ക്കാര്‍ മൃഗസംരക്ഷണ മേഖലയ്ക്കായി 22 ഇന പരിപാടികളാണ് മുന്നോട്ടുവച്ചത്. അവയില്‍ ഏറെയും ക്ഷീരോത്പാദന മേഖലയെ മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്. 2022-23 വര്‍ഷം ഏകദേശം 130 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന മാത്രം ക്ഷീരവികസനത്തിനായി നീക്കിവച്ചത്.

2016 ല്‍ 16 ലക്ഷം ലിറ്റര്‍ പ്രതിദിനം സംഭരണം നടത്തിയിരുന്ന ക്ഷീരസംഘങ്ങളെ 2021 ല്‍ 21 ലക്ഷം ലിറ്ററിലധികം സംഭരിക്കുന്ന നിലയിലേക്ക് മെച്ചപ്പെടുത്താനായി. ഇക്കാലയളവില്‍ പാല്‍സംഭരണത്തില്‍ ദേശീയ ശരാശരിയെക്കാള്‍ ഏകദേശം ഇരട്ടി വര്‍ധനവാണ് കേരളത്തിലുണ്ടായത്. 6.4 ശതമാനമാണ് ദേശീയ തലത്തിലെ പാല്‍സംഭരണത്തിലെ വളര്‍ച്ചയെങ്കില്‍ കേരളത്തിലത് 12.5 ശതമാനമായി മാറിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മില്‍മ ഉത്പന്നങ്ങളുടെ പാക്കിംഗ്, ഡിസൈന്‍, ഗുണനിലവാരം, വിപണനം എന്നിവയില്‍ സമഗ്രമായ മാറ്റം വരുത്തി സംസ്ഥാനമൊട്ടാകെ ഏകീകരിച്ച് വിപണിയില്‍ അവതരിപ്പിക്കുന്ന പദ്ധതിയാണ് 'റീപൊസിഷനിംഗ് മില്‍മ'. തിരുവനന്തപുരം ഇടപ്പഴഞ്ഞി ആര്‍.ഡി.ആര്‍. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഏകീകൃത പാക്കിംഗ് ഡിസൈനിലുള്ള പാല്‍, തൈര്, നെയ്യ്, ഫ്ളവേഡ് മില്‍ക്ക് എന്നിവയാണ് മുഖ്യമന്ത്രി വിപണിയില്‍ ഇറക്കിയത്. മില്‍മയുടെ മറ്റ് ഉത്പന്നങ്ങളും ഈ മാതൃകയില്‍ ഏകീകരിച്ച് വൈകാതെ വിപണിയിലെത്തും.

അന്താരാഷ്ട്ര കുത്തക കമ്പനികളോടും ഇന്ത്യയിലെ വന്‍കിട സഹകരണ ഭീമന്‍മാരോടും മത്സരിച്ച് വിപണി നിലനിര്‍ത്താനും വിപുലപ്പെടുത്താനും മില്‍മയെ പര്യാപ്തമാക്കുന്നതിനായിട്ടാണ് റീപൊസിഷനിംഗ് മില്‍മ പദ്ധതി നടപ്പാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ദേശീയ തലത്തില്‍ പാലുല്‍പ്പാദനത്തില്‍ വന്ന കുറവ് കേരളത്തെയും ബാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


റീപൊസിഷനിംഗ് പദ്ധതിയുടെ ഭാഗമായി 'മില്‍മ ഗേള്‍' എന്ന ആശയത്തിന്‍റെ വീഡിയോ മുഖ്യാതിഥിയായ ഗതാഗത മന്ത്രി ആന്‍റണി രാജു പ്രകാശനം ചെയ്തു. ആഗോള നിലവാരമുള്ള ഉത്പന്നങ്ങളുമായി വിപണി ആകര്‍ഷിക്കുന്ന മില്‍മയുടെ പുതിയ സംരംഭത്തെ മന്ത്രി പ്രശംസിച്ചു.

സംസ്ഥാനത്ത് പാലുല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി വിവിധ പദ്ധതികള്‍ സര്‍ക്കാരും മില്‍മയും ചേര്‍ന്ന് നടപ്പിലാക്കി വരികയാണെന്ന് സ്വാഗതം ആശംസിച്ച മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു.

ദേശീയ ക്ഷീരവികസന ബോര്‍ഡ് ചെയര്‍മാന്‍ മീനേഷ് സി. ഷാ ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു. റീപൊസിഷനിംഗ് പദ്ധതിയെ അഭിനന്ദിച്ച മീനേഷ് സി. ഷാ പദ്ധതിക്ക് എന്‍.ഡി.ഡി.ബിയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും പറഞ്ഞു.

ദേശീയ ക്ഷീരവികസന ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടി. നന്ദകുമാര്‍, മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍, തിരുവനന്തപുരം മേഖല യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍, മില്‍മ മാനേജിംഗ് ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് എന്നിവര്‍ സംസാരിച്ചു.

മില്‍മയും മേഖല യൂണിയനുകളും വിപണിയിലെത്തിക്കുന്ന വിവിധ ഇനം പാല്‍, തൈര്, സെറ്റ് കര്‍ഡ്, ഫ്ളേവേര്‍ഡ് മില്‍ക്ക്, നെയ്യ് എന്നീ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിലും ഉല്‍പ്പാദന പ്രക്രിയയിലും ഏകീകരണം വരുത്തുകയും സംസ്ഥാനമൊട്ടാകെ ഏകീകൃത ഡിസൈനിലുള്ള ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവില്‍ മലബാര്‍, എറണാകുളം, തിരുവനന്തപുരം മേഖല യൂണിയനുകള്‍ പുറത്തിറക്കുന്ന പാല്‍ ഒഴിച്ചുള്ള ഉത്പന്നങ്ങള്‍ ഒരുപോലെ അല്ല. ഇതുമാറ്റി ഒരേ ഡിസൈനിലും രുചിയിലും അളവിലും അവതരിപ്പിക്കും. വിലയും ഏകീകരിക്കും. ഇതിനുള്ള പ്രവര്‍ത്തനം ഒരു വര്‍ഷം മുമ്പാണ് മില്‍മ ആരംഭിച്ചത്.

ദേശീയ ക്ഷീരവികസന ബോര്‍ഡിന്‍റെ സാമ്പത്തിക സഹായവും സാങ്കേതിക പരിജ്ഞാനവും പ്രയോജനപ്പെടുത്തിയാണ് റീപൊസിഷനിംഗ് മില്‍മ 2023 പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തിന്‍റെ ഉള്‍പ്രദേശങ്ങളില്‍ പോലും മില്‍മയുടെ എല്ലാ ഉത്പന്നങ്ങളും ലഭ്യമാക്കുന്ന രീതിയില്‍ വിപണനശൃംഖല വികസിപ്പിക്കുവാനും സംസ്ഥാനത്ത് പാലുല്‍പ്പാദനവും വിപണനവും മെച്ചപ്പെടുത്താനും വിപണിസാധ്യത പ്രയോജനപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു. 

Photo Gallery

+
Content
+
Content
+
Content