പ്ലാന്‍റേഷന്‍ എക്സ്പോ സെമിനാര്‍; തോട്ടവിളകളുടെ സംഭരണം മെച്ചപ്പെടുത്തണമെന്ന് വിദഗ്ധര്‍

Trivandrum / February 17, 2023

തിരുവനന്തപുരം: പ്ലാന്‍റേഷന്‍ മേഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി വിളകളുടെ സംഭരണം മെച്ചപ്പെടുത്തുകയും നാശനഷ്ടം പരമാവധി ഒഴിവാക്കുകയും വേണമെന്ന് വിദഗ്ധര്‍. തിരുവനന്തപുരം കനകക്കുന്നില്‍ സംസ്ഥാന പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്ലാന്‍റേഷന്‍ എക്സ്പോയുടെ ഭാഗമായി 'വൈവിധ്യവല്‍ക്കരണത്തിലൂടെയും മൂല്യവര്‍ധനയിലൂടെയും തോട്ടം മേഖലയിലെ വരുമാന വര്‍ധന' എന്ന പ്രമേയത്തില്‍ നടന്ന സെമിനാറിലാണ് ഈ  അഭിപ്രായമുയര്‍ന്നത്.

ഇന്ത്യയിലെ തോട്ടവിള ഉത്പാദനത്തിന്‍റെ 10 ശതമാനം മാത്രമാണ് സംഭരിക്കാനാകുന്നതെന്ന് അടുത്തിടെ നടന്ന സാമ്പത്തിക സര്‍വേയില്‍ പറയുന്നു. 6.8 ശതമാനം വിളകള്‍ സംഭരിക്കാനാകാതെ നശിച്ചുപോകുന്നു. ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണവും പരിശീലനവും ആവശ്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

കോവിഡിനു ശേഷം പഴവര്‍ഗങ്ങളുടെ പോഷകമൂല്യം തിരിച്ചറിഞ്ഞ് ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ടെന്ന് ഐ..ജി. ഇന്‍റര്‍നാഷണലിലെ സഞ്ജീബ് കുമാര്‍ സാഹു പറഞ്ഞു. ആവശ്യക്കാരുള്ളതുകൊണ്ട് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന 80 ശതമാനം പഴവര്‍ഗങ്ങളും അതേ രൂപത്തില്‍ തന്നെ വിപണിയിലെത്തുന്നു. കൃഷിക്ക് അനുയോജ്യമായ സ്ഥലം, വിളകളുടെ ഗുണനിലവാരം, പാക്കിംഗ് എന്നിവയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും സഞ്ജീബ് കുമാര്‍ പറഞ്ഞു.

രാജ്യത്തെ 85 ശതമാനം സുഗന്ധവ്യഞ്ജനങ്ങളും ഉത്പാദിപ്പിക്കുന്നത് ചെറുകിട കര്‍ഷകരാണെന്നും പരമ്പരാഗത കൃഷിരീതി ഉപയോഗിക്കുന്ന ഇവര്‍ക്ക് കാലാവസ്ഥാ വ്യതിയാനം വലിയ വെല്ലുവിളിയാണെന്നും എ.വി.ടി. മക്രോമിക് ഇന്‍ക്രീഡിയന്‍സ് സസ്റ്റൈനബിള്‍ അഗ്രി ഓപ്പറേഷന്‍സ് ഹെഡ് അശോക് നായര്‍ ചൂണ്ടിക്കാട്ടി. കാര്‍ഷിക മേഖലയുടെ സുസ്ഥിരതയ്ക്ക് ശരിയായ മണ്ണ്, ജല പരിശോധനകള്‍ ആവശ്യമാണ്. ഇടവിള കൃഷിക്ക് പ്രാധാന്യം നല്‍കണമെന്നും കാര്‍ഷികവൃത്തിയുടെ തുടക്കം മുതല്‍ക്ക് എല്ലാ ഘട്ടങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തത്തിന് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാജ ഉത്പന്നങ്ങള്‍ തടയാനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്‍മയുള്ള സാധനങ്ങള്‍ ലഭിക്കാനും ജി.ഐ. ടാഗിങ് അത്യാവശ്യമാണെന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാല ഐ.പി.ആര്‍. സെല്‍ റിട്ട. പ്രൊഫസറും കോ-ഓര്‍ഡിനേറ്ററുമായ ഡോ.സി.ആര്‍. എല്‍സി പറഞ്ഞു. ജി.ഐ. ടാഗിങ്ങിലൂടെ ഉത്പാദകര്‍ക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനാകും. കേരളത്തില്‍ നിന്ന് നിലവില്‍ 35 ഉത്പന്നങ്ങള്‍ക്ക് ജി.ഐ. ടാഗ് ലഭിച്ചു. ഇനിയും ഏറെ ഉത്പന്നങ്ങള്‍ക്ക് ഈ ഗണത്തിലേക്ക് എത്താനാകും. നമ്മുടെ പരമ്പരാഗത ഉത്പന്നങ്ങള്‍ സംരക്ഷിക്കാന്‍ അവയെ ബ്രാന്‍ഡ് ചെയ്യണമെന്നും ജി.ഐ ടാഗിനു വേണ്ടി പരിശ്രമിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേരളീയരുടെ ഭക്ഷണശീലത്തില്‍ ചക്ക ഉള്‍പ്പെടുത്തണമെന്നും ചക്ക പ്രമേഹ രോഗത്തിന് ഫലവത്താണെന്ന കണ്ടെത്തലിന് പ്രചാരണം നല്‍കണമെന്നും ജാക്ക്ഫ്രൂട്ട് 365 ഫൗണ്ടറും സി.ഇ.ഒയുമായ ജെയിംസ് ജോസഫ് പറഞ്ഞു. ചക്കയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാതാക്കളായ ജാക്ക്ഫ്രൂട്ട് 365 ന്‍റെ 36 ശതമാനം ഉപഭോക്താക്കളും തെലങ്കാന, ആന്ധ്രാ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും ജെയിംസ് ജോസഫ് പറഞ്ഞു.

പ്ലാന്‍റേഷന്‍ മേഖലയിലെ നൂതന പ്രവണതകള്‍ പരിചയപ്പെടുത്താനും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായാനും സെമിനാര്‍ ലക്ഷ്യമിടുന്നു.

ഇന്ന് (ശനി) 'കാലാവസ്ഥാ വ്യതിയാന ലഘൂകരണവും കാലാവസ്ഥയെ പ്രതിരോധിക്കുന്ന കാര്‍ഷിക വ്യവസ്ഥയും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടക്കുന്ന സെമിനാറില്‍ തോട്ടം മേഖലയിലെ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ സംസാരിക്കും.

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത തോട്ടങ്ങള്‍, തോട്ടം മേഖലയിലെ സഹകരണ സംഘങ്ങള്‍, തോട്ടം മേഖലയുമായി ബന്ധമുള്ള വ്യാപാരികള്‍, വിതരണക്കാര്‍, സേവന ഉപകരണ ദാതാക്കള്‍ എന്നിവരാണ് പ്ലാന്‍റേഷന്‍ എക്സ്പോയില്‍ പങ്കെടുക്കുന്നത്. സൂര്യകാന്തി എക്സിബിഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ 100 സ്റ്റാളുകളിലാണ് എക്സ്പോ ഒരുക്കിയിട്ടുള്ളത്. ഞായറാഴ്ച വരെ നടക്കുന്ന എക്സ്പോ രാവിലെ 11 മുതല്‍ രാത്രി 11 വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി സന്ദര്‍ശിക്കാം.

Photo Gallery

+
Content